ഇന്നത്തെ തീയതി :

Tuesday, March 17, 2009

വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍

അച്ഛന്‍ മരിച്ചിട്ട് ഏഴു വര്‍ഷവും അമ്മ മരിച്ചിട്ട് മൂന്ന് വര്‍ഷവും‍ കഴിഞ്ഞു. എങ്കിലും ഇപ്പോഴും ചില ദിവസങ്ങളില്‍ ഉറക്കത്തില്‍ രണ്ടു പേരെയും സ്വപ്നം കാണാറുണ്ട്. സ്വപ്നത്തില്‍ പലപ്പോഴും രണ്ടുപേരും എന്നോട് സംസാരിക്കാറുണ്ട്. ഉറക്കമെഴുനേല്‍ക്കുമ്പോള്‍ യത്ഥാര്‍ത്യവമായി പൊരുത്തപ്പെടുന്നു. പ്രവാസത്തിനിടെ ആണ് രണ്ടുപേരും എനിക്ക് നഷ്ടമായത്. അതു കൊണ്ട് തന്നെ രണ്ടു പേരുടേയും അവസാന നിമിഷങ്ങളില്‍ ഞാന്‍ അടുത്തില്ലായിരുന്നു. (അതെന്റെ സ്വകാര്യ ദു:ഖം). എല്ലാവര്‍ക്കും അനിവാര്യമായ മരണം അവര്‍ ഏറ്റുവാങ്ങിയെങ്കിലും എന്റെ മാതാപിതാക്കള്‍ എന്റെ മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണ് മേല്പ്പറഞ്ഞ എന്റെ സ്വപ്നങ്ങള്‍.

ജീവിതത്തില്‍ പലപ്പോഴും കുടുംബത്തില്‍ തന്നെ പലരുമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് അച്ഛന് മകനോടോ മകന് അമ്മയോടോ സഹോദരന് സഹോദരിയോടോ ഒക്കെ ആവാം. പലപ്പോഴും സ്വത്തോ അല്ലെങ്കില്‍ ബന്ധുക്കളോ ആകാം ആ വഴക്കുകള്‍ക്ക് കാരണങ്ങള്‍. സമൂഹത്തില്‍ ഇതൊക്കെ കണ്ടും കേട്ടും തന്നെയാണ് ഞാനും വളര്‍ന്നത്. എന്റെ കുടുംബത്തിലും അല്ലറ ചില്ലറ പിണക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല. അതൊക്കെ സ്വഭാവികം എന്ന് ഞാന്‍ കരുതുന്നു. എങ്കിലും എന്റെ മാതാപിതാക്കളെയോ സഹോദരങ്ങളേയോ 'വെറുക്കാന്‍' തക്ക എനിക്ക് കാരണങ്ങള്‍ ഒന്നുമുണ്ടായില്ല.

ചിലപ്പോഴെങ്കിലും വൃദ്ധസദനങ്ങള്‍ നല്ലതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ ചിലപ്പോഴെങ്കിലും ചിലര്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാം. 'താല്‍ക്കാലിക പ്രവാസജീവിതം' ഒരു ഉദാഹരണം മാത്രം. (താല്‍ക്കാലികം എന്ന് എഴുതിയത് മനപൂര്‍‌വ്വം ആണ്. അതില്‍ ഡിപ്ലോമാറ്റുകള്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ ഉള്‍പ്പെടും ). 'ചില' സീനിയര്‍ സിറ്റിസണ്‍സും വൃദ്ധസദനങ്ങളെ ഇഷ്ടപ്പെടുന്നതായി വായിച്ചിരുന്നു.

പക്ഷേ ചിലയിടങ്ങളില്‍ ഇതൊന്നുമല്ലാതെ തന്നെ അങ്ങേയറ്റം ഹീനമായ രീതിയില്‍ ചില വെറുക്കപ്പെടേണ്ട സര്‍പ്പസന്തതികള്‍ ജനിച്ച് വളര്‍ന്നു കൊണ്ടിരിക്കുന്നു. പണ്ടും ഉണ്ടായിരുന്നു, ഇന്നും തുടരുന്നു. ഒരു പ്രായം കഴിഞ്ഞ മാതാപിതാക്കളെ നോക്കാന്‍ മനസ്സിലാത്ത ഒരു തലമുറ ചിലയിടത്തെങ്കിലും വളരുന്നു എന്ന് വേണം കരുതാന്‍. (ഈ വാര്‍ത്ത ഒന്നു വായിച്ചുനോക്കൂ)ഇവനെയൊക്കെ വേണം തല മൊട്ടയടിച്ച് ചെരുപ്പുമാലയിട്ട് വഴിയിലൂടെ നടത്താന്‍. സ്വന്തം മാതാപിതാക്കളെ വഴിയിലുപേക്ഷിക്കാന്‍ തോന്നുന്ന ഇത്തരം പിശാചുക്കളെ എന്തു ചെയ്യണം?

X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X
ഈ വാര്‍ത്തയുടെ ബാക്കി എന്തായി എന്നറിയില്ല. ഈ സംഭവം ഈ പോസ്റ്റിന് ഒരു വഴികാട്ടി മാത്രം. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി പലയിടത്തു നിന്നും കേള്‍ക്കുന്നു. ഇവര്‍ക്കെതിരെ പ്രതികരിക്കാന്ന് സമൂഹം തന്നെ തയ്യാറാകണം എന്നാണ് എനിക്ക് തോന്നിയത്.

Monday, March 9, 2009

തെരുവിന്റെ മക്കളുടെ 'റിയല്‍ ഷോ'

മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ഒ.രാധികയുടെ ലേഖനം വായിച്ചു. കോഴിക്കോട് നഗരത്തെ കേന്ദ്രീകരിച്ച് ഒരു കൂട്ടം ആള്‍ക്കാര്‍ ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. അല്ല "റിയല്‍ ഷോ" ഒരുക്കുന്നു.


ലേഖനത്തിലെ തുടക്കത്തിലെ ഒരു വാചകം ഇങ്ങനെ ;
"തെരുവില്‍ പാടി തെരുവിലുറങ്ങുന്ന ഗായക കുടുംബങ്ങള്‍ക്ക്‌ തലചായ്‌ക്കാന്‍ ഒരിടം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വ്യത്യസ്‌തമായൊരു റിയാലിറ്റി ഷോയ്‌ക്കൊരുങ്ങുകയാണ്‌ ഒരു കൂട്ടം ചെറുപ്പക്കാര്‍."

അതെ തികച്ചു വ്യത്യസ്തമായ ഈ ഷോയേ പറ്റിയുള്ള വിവരം ഈ ലേഖനം വായിക്കാത്തവര്‍ക്കായി കൈമാറുക എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളു.

"യുവപരസ്യ സംവിധായകന്‍ സുധീര്‍ അമ്പലപ്പാട്ടാണ്‌ 'തെരുവിന്റെ ഷോ' അരങ്ങിലെത്തിക്കുന്നത്‌. ഇരുപതുകളിലേറെ വാടകവീടുകളിലൂടെ പറിച്ചു നടപ്പെട്ട സ്വന്തം ബാല്യമാണ്‌ സുധീറിന്റെ സ്വപ്‌നത്തിന്‌ അടിത്തറയായത്‌. സുധീറിന്റെ മനസ്സിലെ സങ്കല്‌പം അറിഞ്ഞയുടന്‍ കാലിക്കറ്റ്‌ ലാന്‍ഡ്‌മാര്‍ക്ക്‌ ബില്‍ഡേഴ്‌സ്‌ ഉടമകള്‍ മൊയ്‌തീന്‍ മുഹമ്മദും അന്‍വര്‍ സാദത്തും കെ. അരുണ്‍കുമാറും ഉറച്ച പിന്‍ബലമായി കൂടെ നിന്നു. എത്ര ഗായക കുടുംബങ്ങള്‍ക്കുവേണമെങ്കിലും സൗജന്യമായി വീട്‌ നിര്‍മിച്ചു നല്‍കാന്‍ ഞങ്ങള്‍ ഒരുക്കമാണ്‌. ഒരു കോടിയുടെ ഫ്‌ളാറ്റ്‌ നിര്‍മിച്ചു കൈമാറുന്നതിലും മനഃസുഖമുണ്ടതിനെന്ന്‌ മൂവരും ഏകസ്വരത്തില്‍ പറഞ്ഞു. "

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി. ഇനിയുള്ള വാചകങ്ങള്‍ ഏതൊരു മലയാളിയുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്.

"യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കെട്ടുകാഴ്‌ചകള്‍ക്കിടയില്‍ തെരുവിന്റെ യാഥാര്‍ഥ്യവുമായി ഈ റിയല്‍ ഷോ ഇനി സ്വീകരണ മുറിയിലെത്തും. പ്രച്ഛന്നവേഷത്തില്‍ ദാരിദ്ര്യം ആടിത്തിമിര്‍ക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇവര്‍ വിശന്ന പള്ളയില്‍ തുടികൊട്ടിപ്പാടുന്നത്‌ യഥാര്‍ഥ ജീവിതം തന്നെയാണ്‌. നിങ്ങളുടെ എസ്‌.എം.എസ്സിന്റെ തൂക്കത്തിനായി ഇവര്‍ കണ്ണീരൊലിപ്പിക്കില്ല. ഇവരുടെ കണ്ണീരിനൊപ്പം കരയാന്‍ നിങ്ങള്‍ മിനക്കെടേണ്ടതില്ല. കാരണം ഈ ഷോയ്‌ക്കൊടുവില്‍ തല ചായ്‌ക്കാന്‍ ഒരു വീട്‌ സ്വന്തമാവുമെന്ന സന്തോഷത്തിലാണിവര്‍."

അതേ ഇന്നു നമ്മുടെ ടെലിവിഷനുകളില്‍ കാണുന്ന റിയാലിറ്റി ഷോകള്‍ ശരിക്കും കെട്ടുകാഴ്ചകള്‍ തന്നെയല്ലേ? കാശ് കൊടുത്തു വരെ SMS അയപ്പിക്കുന്ന കച്ചവടം. സൗഹൃദങ്ങള്‍ക്ക് അവര്‍ക്കിടയില്‍ സ്ഥാനമില്ല എന്ന് പങ്കെടുക്കുന്നവര്‍ തന്നെ പറയുന്നു. ഇവിടെ ഇന്ന് നാല്പത് ലക്ഷത്തിന്റേയും ഒരു കോടിയുടേയും ഫ്ലാറ്റുകള്‍ നല്‍കുന്ന വ്യവസായ മേഖലയാണ് കലാരംഗം.


"കണ്ടു മടുത്ത റിയാലിറ്റിഷോകള്‍ക്ക്‌ ഒരു ഞെട്ടലെങ്കിലും ഉണ്ടാക്കാന്‍ പച്ചയായ തെരുവുസംഗീതത്തിനു കഴിയുമെന്നാണ്‌ ഇവരുടെ വിശ്വാസം. മോശം പ്രകടനത്തിന്റെ പേരില്‍ ആരും എലിമിനേറ്റ്‌ ചെയ്യപ്പെടുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാവരുമുണ്ട്‌. എസ്‌.എം.എസ്സും ഉണ്ട്‌. വരുമാനത്തിനോ വോട്ടുകൊണ്ട്‌ ജയിപ്പിക്കാനോ അല്ല. ഇപ്പോഴത്തെ എസ്‌.എം.എസ്സിന്റെ പൊള്ളത്തരം തുറന്നു കാണിക്കാന്‍. "

ഈ SMS-ന്റെ വരുമാനം പാവങ്ങള്‍ക്ക് ഗുണകരമാകുമെങ്കില്‍ ആദ്യമായി ഞാനും അയക്കും ഇവര്‍ക്ക് SMS.


"നാലു വീടുള്ളവര്‍ക്ക്‌ 40 ലക്ഷത്തിന്റെ ഫ്‌ളാറ്റും കാറും സമ്മാനം കിട്ടാന്‍ കടിപടികൂടുന്ന, എന്തു വേഷവും കെട്ടാന്‍ അറയ്‌ക്കാത്ത, 'ഷോ' കുട്ടികളും രക്ഷിതാക്കളും ഇതും കാണട്ടെ. തെരുവില്‍ ഒരു നിമിഷം നിങ്ങളെ പിടിച്ചു നിര്‍ത്തിയ ഗായക കുടുംബത്തിന്‌ തലചായ്‌ക്കാന്‍ കിടപ്പാടമൊരുക്കാന്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. അവരുടെ വിവരങ്ങള്‍ സംഘാടകരെ അറിയിച്ച്‌ ഈ പുനരധിവാസ പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം."
ഫോണ്‍: 0495 - 3260126.


ഇങ്ങനെ അവസാനിക്കുന്ന ലേഖനത്തിന് രാധികക്ക് നന്ദി. ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം

മലയാളവും ടെലിവിഷനും ബ്ലോഗും

തറവാടിയുടെ പോസ്റ്റിനുള്ള (ശ്രീ.കാരശ്ശേരീ കണ്ണടച്ചിരുട്ടാക്കരുതേ!! ) കമന്റ് ആയി എഴുതിയതാണ്. കുറച്ച് നീണ്ടു പോയതിനാലും വിഷയം കുറച്ച് മാറിയതിനാലും ഒരു പോസ്റ്റ് ആക്കുന്നു.

X::::::::::::::::::::::::X::::::::::::::::::::::::X::::::::::::::::::::::::X::::::::::::::::::::::::X

സാധാരണ ജനങ്ങള്‍ക്കിടയില്‍ അത്ര പോപ്പുലര്‍ അല്ലെങ്കിലും ബ്ലോഗ് എന്നത് ഇന്ന് മാധ്യമ രംഗത്തുള്ളവര്‍ എല്ലാവരും അറിയുന്ന ഒരു "മീഡിയ" തന്നെയാണ്. അപ്പോള്‍ കാരശ്ശേരിക്ക് ബ്ലോഗിനെ പറ്റി അറിയില്ല എന്ന് വിചാരിക്കാനാവില്ല. മനപ്പൂര്‍‌വ്വം ഒഴിവാക്കിയതാവാം.

പക്ഷേ ടെലിവിഷന്‍ ആണ് മലയാളികളെ മലയാളം പഠിപ്പിക്കുവാന്‍ പറ്റിയ മീഡിയ എന്ന് പറഞ്ഞ ആ മനസ്സിന് ഒരു നല്ല് നമസ്കാരം. സംബോധന ചെയ്യാന്‍ പറ്റും എന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്. ബാക്കി കാര്യങ്ങളില്‍ പക്ഷേ ഇന്നത്തെ നിലവാരം വച്ച് നോക്കുമ്പോള്‍ അവിടെ നമള്‍ ആദ്യം മുതല്‍ മലയാളം പഠിപ്പിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മലയാളം പരിപാടി അവതരിപ്പിക്കുമ്പോള്‍ "മലയാളം" പറയാന്‍ അറക്കുന്ന അവതാരാകരും, അഭിമുഖക്കാരും അരങ്ങു വാഴുന്ന ഒരു മാധ്യമമായി മാറിക്കൊണ്ടിരിക്കുന്നു ഇന്ന് ടെലിവിഷന്‍ ചാനലുകള്‍. അതിന് ഇന്ന ചാനലുകള്‍ എന്നൊന്നും വ്യത്യാസമില്ല. പാര്‍ട്ടി ചാനലുകളും, അമ്മ ചാനലും, പത്ര ചാനലും, ബഹുരാഷ്ട്ര ചാനലും ഒന്നും വ്യത്യാസമില്ലാതെ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് 'മലയാളത്തെ കൊല്ലുക' എന്നത് മാത്രമാണ്. വാര്‍ത്തകളും ചുരുക്കം ചില വാര്‍ത്താധിഷ്ടിത പരിപാടികളും ഒഴിച്ച് ഒരു പരിപാടിയിലും പൂര്‍ണ്ണമായി മലയാളം കേള്‍ക്കാനാവില്ല എന്ന് തന്നെ പറയാം. പിന്നെ എങ്ങെനെ കാരശ്ശേരിയുടെ വാദം ശരിയാകും എന്ന് എനിക്ക് മനസ്സിലാകുന്നില്ല.


അത്യാവശ്യത്തിനുള്ള ഇംഗ്ലീഷ് വാക്കുകള്‍ പറയുന്നതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ കുക്കറി ഷോയില്‍ കേക്ക് ഉണ്ടാക്കുന്നത് കാണിക്കുമ്പോള്‍ അണ്ടി പരിപ്പ് എടുത്തിട്ട് " നമ്മല്‍ കേക്ക് eat ചെയ്യുമ്പോല്‍ ഇടക്ക് bite ചെയ്യാനാണ് ഈ nuts ഇറ്റുന്നത് " എന്നൊക്കെ പറയുന്നത് കേള്‍ക്കു‌മ്പോള്‍ ആ പറയുന്നവളെ ഒക്കെ വിളിച്ചിട്ട് നല്ല കാന്താരി അരച്ച് നാവില്‍ പുരട്ടിയാല്‍ "അയ്യോ അമ്മേ" എന്ന് ശുദ്ധമായ മലയാളത്തില്‍ പറയുന്നത് കേള്‍ക്കാമായിരുന്നു എന്ന് ആലോചിച്ചു പോയിട്ടുണ്ട്.


മലയാളത്തെ വികലമാക്കുന്നതില്‍ ഈ ടെലിവിഷന്‍ ചാനലുകള്‍ വഹിക്കുന്ന പങ്ക് എത്രയാണെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. (ടെലിവിഷനെ മാത്രം കുറ്റം പറയുന്നില്ല. വീട്ടില്‍ പോലും മലയാളം പറയാന്‍ കുട്ടികളെ അനുവദിക്കാത്തവരുടെ ലോകമാണ് നമുക്ക് ചുറ്റും. മലയാളത്തില്‍ സംസാരിച്ചാല്‍ ഇംഗ്ലീഷ് മോശമാകുമത്രെ. അങ്ങനെ പറയാന്‍ നാണമില്ലേ എന്ന് പലരോടും ചോദിച്ചു പോയിട്ടുണ്ട്). പല ലേഖനങ്ങളും ഇതേ പറ്റി വായിച്ചിട്ടുണ്ട്. പക്ഷേ ആരും ഇത് ഗൗരവമായി കാണുന്നില്ല എന്ന് തോന്നുന്നു.


മലയാളം വാചകം പറഞ്ഞു വരുന്നതിനിടെ ഇംഗ്ലീഷ് കുത്തിത്തിരുകി, അത് പറഞ്ഞു വന്നിട്ട് തുടരാനറിയാതെ ബാക്കി മലയാളത്തില്‍ പറയുന്ന അവതാരകരാണ് കൂടുതലും എന്നതും ശ്രദ്ദേയമാണ്. അതായത് ഇവരുടെ കയ്യില്‍ മലയാളം 'മലയാളവും ഇംഗ്ലീഷും അല്ലാത്ത' രണ്ടും കെട്ട ഭാഷയാവുന്നു.

ഇവരില്‍ നിന്ന് മലയാളത്തെ രക്ഷപ്പെടുത്താന്‍ കാരശ്ശേരിയോ മറ്റ് മാധ്യമക്കാരോ വിചാരിച്ചാല്‍ നടക്കില്ല. പക്ഷേ ഇത്തിരി എങ്കിലും ശുദ്ധമായ മലയാളം പ്രചരിപ്പിക്കാന്‍ അല്ലെങ്കില്‍ പഠിപ്പിക്കാന്‍ യൂണിക്കോഡ് മലയാളത്തിനും ബ്ലോഗിനും സാധിക്കും എന്ന് ഞാന്‍ കരുതുന്നു.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി