ഇന്നത്തെ തീയതി :

Sunday, October 17, 2010

അക്ഷരത്തിനും മതം.

പൂന്താനം ഇല്ലത്ത് നടന്ന എഴുത്തിനിരുത്ത്  മഹോല്‍സവത്തിനെത്തിയ മുസ്ലീം കുട്ടിയെ എഴുത്തിനിരുത്താന്‍ മത മേലാളന്മാര്‍ അനുവദിച്ചില്ല പോലും. ദേവസ്വം ബോര്‍ഡാണു വില്ലന്‍ എന്നാണ് കരുതുന്നത്. അക്ഷരത്തിനും മതം കല്പ്പിച്ചു നല്‍കിയത് മഹാ ചെറ്റത്തരമായി പോയി. ഇങ്ങനെ അയിത്തമുള്ള സ്ഥലത്ത് ഇത്തരം പരിപാടികള്‍ നടത്താന്‍ എന്തിനു ശ്രമിക്കണം  എന്ന സാംസ്കാരിക നായകന്മാര്‍ ചിന്തിക്കാന്‍ സമയമായിരിക്കുന്നു. കൂടുതലൊന്നും പറയാനില്ല.

Friday, October 15, 2010

വിവാഹപ്രായം 30 ആക്കണം (എന്റെ വിവാഹം കഴിഞ്ഞതാ..)

കുറെ നാള്‍ കൂടി ഒരു പോസ്റ്റ് ഇടണമെന്ന് തോന്നിയത് വനിതാ കമ്മീഷന്റെ പുതിയ കണ്ടുപിടുത്തത്തെ പറ്റി കേട്ടപ്പോഴാണ്. വിവാഹപ്രായം ഇരുപത്തഞ്ചാക്കണമെന്ന് ദേശീയ വനിതാ കമ്മീഷനോട് ഇവര്‍ ആവശ്യപ്പെടുവാന്‍ തീരുമാനിച്ചിരിക്കുന്നു.


ഇരുപത്താറാം വയസില്‍ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ എന്റെ ഭാര്യക്ക് ഇരുപത് വയസ്സായിരുന്നു പ്രായം. നാളുകള്‍ കുറെ കഴിഞ്ഞു. പക്വത കുറഞ്ഞു പോയി എന്ന കാരണത്താല്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായതായി എനിക്കിതു വരെ തോന്നിയിട്ടില്ല. ഇതു വരെ ഒരു വിവാഹ മോചനത്തെ പറ്റി ചിന്തിച്ചിട്ടുമില്ല.

ഇരുപത്തഞ്ച് വയസാകാതെ പക്വത വരില്ല എന്നാണ് വനിതാ കമ്മീഷന്‍ അംഗങ്ങളുടെ കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ നടത്തിയ കമ്മീഷന്‍ അംഗങ്ങളില്‍ എത്ര പേര്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നോ അതില്‍ എത്ര പേര്‍ ഇരുപത്തഞ്ച് വയസ്സിനു ശേഷം വിവാഹം കഴിച്ചു എന്നോ എനിക്കറിയില്ല. ഏതായാലും ഇതിലും ബാലിശമായ ഒരു തീരുമാനം ഞാന്‍ ഈയിടെ ഒന്നും കേട്ടിട്ടില്ല.

ഒരാള്‍ക്ക് വിവാഹം കഴിക്കാന്‍ പക്വത വന്നോ എന്ന് തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ബാല വിവാഹം തടയാന്‍ നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടിലുണ്ട്. പതിനെട്ട് എന്നുള്ളത് ഇരുപത് എന്നാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്താല്‍ കുറച്ചൊക്കെ മനസ്സിലാക്കാമയിരുന്നു. ഇരുപത്തഞ്ച് എന്ന് പറയുന്നതാണ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളത്. ഇരുപത്തി നാലു വയസ്സു വരെ വരാത്ത എന്ത് പക്വത ആണ് ഇരുപത്തഞ്ച് ആകുമ്പോള്‍ കിട്ടുക?

ഇരുപത്തഞ്ച് വയസ്സില്‍ കല്യാണം കഴിഞ്ഞ് ഇരുപത്തെട്ടിലോ, മുപ്പതിലോ കുട്ടികളുണ്ടായി അവര്‍ക്ക് കല്യാണ പ്രായമാകുമ്പോഴേക്കും സ്വന്തം ജീവിതം അവസാന ഘട്ടത്തില്‍ എത്തിയിരിക്കും. ഇനി മുതല്‍ മുത്തശ്ശി-മുത്തശ്ശന്മാര്‍‍ എന്നൊരു സംഭവം ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നു തോന്നുന്നു. കുട്ടികളുടെ കുട്ടികളുടെ കല്യാണം കാണാനുള്ള ഭാഗ്യം ആര്‍ക്കൊക്കെ കാണുമോ എന്തോ?

ഈ തീരുമാനം എടുത്ത അംഗങ്ങള്‍ എല്ലാവരുടെയും കാര്യങ്ങള്‍ കഴിഞ്ഞവരാണ് എന്നു വിശ്വസിക്കുന്നു. അവരുടെ മക്കളുടെ വിവാഹം എത്ര വയസ്സില്‍ കഴിഞ്ഞു എന്നും അവരില്‍ എത്ര പേര്‍ വിവാഹമോചനം നേടി വീട്ടിലിരിക്കുന്നു എന്നു കൂടി വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു. ഇനി അതല്ല അവരുടെ വീടുകളില്‍ പക്വതയില്ലായ്മ കൊണ്ടുണ്ടായ പ്രശ്നങ്ങള്‍ എന്തൊക്കെയായിരുന്നു എന്നെങ്കിലും പറയാമായിരുന്നു.

പറഞ്ഞു വന്നത്, പ്രായമല്ല മറിച്ച് വളര്‍ന്നു വരുന്ന സാഹചര്യവും, വളര്‍ത്തുന്ന രീതിയും, മാതാപിതാക്കളുടെ സമീപനവും ഒക്കെയാണ് ഒരു കുട്ടിയുടെ സ്വഭാവത്തെയും പക്വതയെയും ഒക്കെ രൂപപ്പെടുത്തുന്നതും അത് സമൂഹത്തിനു മുമ്പില്‍ എത്തിക്കുന്നതിനും മൂല കാരണമായി വരുന്നത്. വളര്‍ത്തു ദോഷം ഉള്ള കുട്ടികള്‍ ഇരുപത്തഞ്ചല്ല, മുപ്പതായാലും പക്വത ആര്‍ജ്ജിക്കില്ല.

വിവാഹ പ്രായം കൂട്ടുന്നതിനല്ല, മറിച്ച് നിലവിലുള്ള പ്രായത്തില്‍ തന്നെ പെണ്‍ കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും സമൂഹ ജീവിതത്തെ കുറിച്ചും വ്യക്തമായ അറിവ് നേടി കൊടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി