ഇന്നത്തെ തീയതി : ചൊവ്വ, ഏപ്രില്‍ 15, 2025

Sunday, October 13, 2013

ജസീറയുടെ സമരം - ഭാവുകങ്ങള്‍

ജസീറ സമരപ്പന്തല്‍ എന്തിന് ഡല്‍ഹിയിലേക്ക് മാറ്റി എന്ന് ചോദിച്ചവരുണ്ട്. സ്വന്തം നാട്ടില്‍ നടത്തിയ സമരത്തിനു ശേഷം രണ്ടു മാസം തിരുവനന്തപുരത്തു സമരം നടത്തിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ( ഇടതു വലതു പക്ഷാഭേതം ഇല്ല) ആ സമരം ഏറ്റെടുത്ത് നടത്താന്‍ തയ്യാറായില്ല. എന്തു കൊണ്ടെന്ന് ചോദ്യത്തിനുള്ള ഉത്തരം എല്ലാവര്‍ക്കും അറിയാം എന്ന് കരുതാം. ഡല്‍ഹിയിലേക്ക് സമരം മാറ്റി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ചിത്രം മാറി (കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യം തല്‍ക്കാലം ചോദിക്കുന്നില്ല). രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയാണ്‍ അങ്ങേര്‍ക്കും ആകുലത. (പഠിക്കാന്‍ പോകാത്ത അല്ലെങ്കില്‍ അതിന്‍ കഴിവില്ലാത്ത അനേകം കുട്ടികള്‍ കേരളത്തിലുണ്ടെങ്കിലും അവരെ ഒന്നും ആരും കാണുന്നില്ലേ എന്നത് മറ്റൊരു ചോദ്യം). വി ഡി സതീശനോ വേണു ഗോപാലോ മറ്റാരൊക്കെയോ സമര പന്തലില്‍ ചെന്ന് സുഖവിവരം തിരക്കി പോലും. കേരളത്തില്‍ വച്ച് അത് ചെയ്തു കൂടായിരുന്നോ? ജസീറക്ക് കൊടുത്ത ഉറപ്പ് പാലിക്കുന്നുണ്ടോ എന്നെങ്കിലും അന്വേഷിച്ചോ ഈ മാന്യന്മാര്‍? സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ പറയുമ്പോഴും ഏതെങ്കിലും യുവജന സംഘടനകളോ വിദ്ധ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോ ജസീറയെ പിന്താങ്ങുവാന്‍ (എന്റെ അറിവില്‍) കേരളത്തില്‍ ഇല്ലായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്‍. ഇടക്ക് ചില ഒറ്റപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല. ഡല്‍ഹിയിലെ അക്രമങ്ങളെ കുറ്റം പറയുമ്പോഴും അവിടെയുള്ള വിദ്ധ്യാര്‍ത്ഥി സംഘടനകള്‍ ജസീറക്ക് പിന്തുണയുമായി എത്തുന്നു എന്നത് ഒരു നല്ല ലക്ഷണമായി കാണുന്നു. ജസീറയുടെ സമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

പൈലീന്‍ ദുരന്തനിവാരണം- സാങ്കേതിക വിജയം

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മനുഷ്യനെ എങ്ങനെയെല്ലാം രക്ഷിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‍ ഇന്നലെ നാം കണ്ടത്. പണ്ടായിരുന്നെങ്കില്‍ നടന്നേക്കാമായിരുന്ന ഒരു വന്‍ ദുരന്തമാണ്‍ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വിദഗ്ദരും സര്‍കാരും നമ്മൂടെ സൈന്യവും ഒത്തു ചേര്‍ന്ന് കുരെയെങ്കിലും തടഞ്ഞത്. കുറഞ്ഞ പക്ഷം ആള്‍നാശത്തിന്റെ കണക്കിലെങ്കിലും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ ഗതിയും വേഗവും ഏകദേശം കൃത്യമായി പ്രവചിച്ചത് നമ്മള്‍ തന്നെ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ സഹായത്തോടെ ആണെന്നത് അഭിമാനാര്‍ഹം തന്നെ. ചന്ദ്രയാന്‍ വിക്ഷേപണം (ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍ ) നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചവര്‍ ധാരാളം ഉണ്ട്. വെറുതെ പണം ധൂര്‍ത്തടിക്കുന്നു എന്നായിരുന്നു എന്ന ആക്ഷേപം. ഇന്‍‌സാറ്റ് പദ്ധതിയുടെ തുടക്കത്തില്‍ അങ്ങനെ ഒരു അക്ഷേപം ഉണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടായിരുന്നുവെങ്കിലും ഇല്ലെങ്കിലും അന്ന് അതിനു വേണ്ടി ചിലവാക്കിയ പണം ഇതുപോലെയൊക്കെയുള്ള അവസരങ്ങളില്‍ മുതലായി എന്നാണ്‍ എനിക്ക് തോന്നുന്നത്. നമ്മുടെ ചൊവ്വാ ദൗത്യത്തിനും ഇതു പോലെ തന്നെയുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരും. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇന്ന് നമ്മള്‍ നടത്തുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അന്നത്തെ ജനതക്ക് ഉപകാരപ്രദമായേക്കും എന്നത് അതില്‍ നിന്ന് പിന്‍‌മാറാതെയിരിക്കാന്‍ നമുക്ക് പ്രേരണയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി