ഇന്നത്തെ തീയതി :

Thursday, December 26, 2013

വിദേശ ഇന്ത്യാക്കാരും വീട്ടുജോലിക്കാരും.


വിദേശത്തേക്ക് വീട്ടുജോലിക്കാരെ കൊണ്ടു പോകുന്നത് സാധാരണമാണ്‍. ഭര്‍ത്താവും ഭാര്യയും ജോലിക്കു പോകുന്ന കുടുംബങ്ങളില്‍ പലപ്പോഴും ഇതൊരു ആവശ്യമാണെന്ന് തോന്നുന്നു. ബേബി സിറ്റിങ്, ലോക്കല്‍ ബേബി സിറ്റര്‍ ഒക്കെ അറേഞ്ച് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാണ് പലപ്പോഴും ആള്‍ക്കാര്‍ നാട്ടില്‍ നിന്ന് തന്നെ ആള്‍ക്കാരെ ഏര്‍പ്പാട് ചെയ്യുന്നത്. ഇതില്‍ ഉള്ള പ്രശ്നങ്ങളും കാഴ്ചപ്പാടുകളും നോക്കാം.
 
സാധാരണയായി നാട്ടില്‍ നിന്ന് തന്നെ ഒരു മാസശമ്പളം പറഞ്ഞുറപ്പിച്ചാണ് ആള്‍ക്കാരെ ജോലിക്കായി കൊണ്ടു വരുന്നത്. ഗള്‍ഫില്‍ നേരത്തെ ഏഴായിരം, എണ്ണായിരം രൂപ ആയിരുന്നത് ഇപ്പോള്‍ പതിനായിരം-പന്തീരായിരം റേഞ്ചില്‍ എത്തിയിട്ടുണ്ട്. താമസവും ഭക്ഷണവും തികച്ചും സൗജന്യം. നാട്ടില്‍ ആറായിരം മുതല്‍ പതിനായിരം വരെ അല്ലെങ്കില്‍ മെട്രോ നഗരങ്ങളില്‍ പതിനയ്യായിരം വരെ കിട്ടുന്നുണ്ടായിരിക്കാം. അതില്‍ നിന്ന് ചിലവും കഴിഞ്ഞ് എത്ര കാണും എന്ന് കണക്കു നോക്കിയാല്‍ അറിയാം. ഈ സാഹചര്യത്തിലാണ് പതിനായിരം വരെ ശമ്പളം പറഞ്ഞുറപ്പിച്ച് വിദേശത്തേക്ക് വരുവാന്‍ ഒരു ഗാര്‍ഹിക തൊഴിലാളി തയ്യാറാകുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ വാക്കാലുള്ള എഗ്രിമെന്റാണിത്. ചുരുക്കം ചിലര്‍ എഴുതി ഉണ്ടാക്കാറുണ്ട്.
യു എ ഇ-യില്‍ ഒരു ഇന്ത്യന്‍ തൊഴിലാളിയെ കിട്ടാന്‍ ഇന്ത്യന്‍ എമ്പസിയില്‍ ചെന്ന് അവിടുത്തെ ഒരു ഫോമില്‍ ഒരു കോണ്ട്രാക്ട് ഉണ്ടാക്കണം. ആയിരത്തി ഒരുനൂറ് ദിര്‍ഹമാണ്‍ മിനിമം കൂലി. അതായത് ഇന്നത്തെ നിലയില്‍ പതിനാറായിരത്തി അഞ്ഞൂറ് രൂപ. അതിനു പുറമെ താമസം, ഭക്ഷണം, വര്‍ഷത്തെ ടിക്കറ്റ്, ലീവ് സാലറി, ടെലെഫോണ്‍.. എല്ലാം കൊടുക്കണം. എല്ലാം കൂടി കൂട്ടുമ്പോള്‍ രണ്ടായിരം ദിര്‍ഹത്തോളം വരും. ഒരു ഓഫീസ് തൊഴിലാളിക്ക് കിട്ടുന്നത് രണ്ടായിരം ദിര്‍ഹം മുതല്‍ മുകളിലോട്ടാണ്‍. പകലന്തിയോളം പൊരിവെയിലില്‍ പണിയെടുക്കുന്ന മേസ്തിരി, ആശാരി, ഇലക്ട്റീഷ്യന്‍ തുടങ്ങിയവരുടെ മാസശമ്പളം ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് വരെ ആണ്‍.

വിദേശത്ത് എത്തിയാല്‍ അതാത് സ്ഥലത്തെ തൊഴില്‍ നിയമം അനുസരിച്ച് ഒരു ലേബര്‍ കോണ്ട്രാക്റ്റ് ഉണ്ടാക്കുന്നു. വിസ സ്റ്റാമ്പ്  ചെയ്യാന്‍ ഇത് ആവശ്യമായതിനാല്‍ പലരും ഇതിനെ ഒരു ഫോര്‍മാലിറ്റി ആയി കാണുന്നു. എന്നിട്ട്, നാട്ടില്‍ നിന്ന് പറഞ്ഞുറപ്പിച്ച ശമ്പളം മാസാമാസം ഇവരുടെ ബാങ്കിലേക്ക് അയക്കുന്നു. ഇതാണ്‍ സാധാരണ നടക്കുന്നത്.


ഇനി ഇവരുടെ പണിസമയവും പണികളേയും പറ്റി നോക്കാം. കൂടുതലും കുട്ടികളെ നോക്കുക എന്നതാണ്‍ പ്രധാന പണി. അതിന്റെ കൂടെ വീട്ടുപണികളും ചെയ്യണം. സാധാരണ ഒരു വീട്ടമ്മ നാട്ടില്‍ ചെയ്യുന്ന പണികള്‍ തന്നെ. ഭക്ഷണം ഉണ്ടാക്കുക, അടിച്ചു വാരുക (ഒരു ബെഡ്‌റൂം ഉള്ള ഫ്ലാറ്റ് അല്ലെങ്കില്‍ മാക്സിമം 3-ബെഡ്‌റൂം ഫ്ലാറ്റ്), തുണി കഴുകുക (വാഷിങ് മെഷീന്‍ ഉപയോഗിച്ച്) തുടങ്ങിയവയാണ് പ്രധാന പണികള്‍. ഇത്രയും പണി, ചെയ്യാന്‍ പരിചയം ഉള്ളവര്‍ക്ക് മൂന്നു മണിക്കൂര്‍ കൊണ്ട് എല്ലാം തീരും.  കൊച്ചു കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ ഇത്തിരി കൂടി ബുദ്ധിമുട്ട് തന്നെ. അപ്പോള്‍ പലപ്പോഴും വീട്ടമ്മ തന്നെ കുറെ പണികള്‍ ചെയ്യുന്നു എന്നതാണ് കണ്ടിരിക്കുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ സ്കൂള്‍ ബസ് വരുമ്പോള്‍ കുട്ടിയെ വഴിയില്‍ നിന്ന് കൂട്ടി കൊണ്ടു വരണം. കുട്ടി സ്കൂളില്‍ പോകുന്ന സമയം മിക്കവാറും തൊഴിലാളിക്ക് വിശ്രമിക്കാം. ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന ഫാമിലിയില്‍ ഒരു ഗാര്‍ഹിക തൊഴിലാളിക്ക് ജോലി ചെയ്യേണ്ടി വരുന്നത് (കുട്ടികളെ നോക്കുന്നതൊഴിച്ച്) കേവലം നാല്‍-അഞ്ച്-ആറ് മണിക്കൂര്‍ ആണ്‍.


ഇന്ത്യന്‍ കുടുംബങ്ങളുടെ കൂടെ ജോലിക്കു നില്‍ക്കുന്ന ഏകദേശം അറുപത് എഴുപത് ശതമാനം ഗാര്‍ഹിക തൊഴിലാളികളും അസംതൃപ്തരാണ് എന്നാണ് മനസ്സിലാക്കിയത്. അതുപോലെ തന്നെ ഏകദേശം എണ്‍പത് ശതമാനം തൊഴില്‍ ദാതാക്കളും അസംതൃപ്തരാണ്‍. കാരണങ്ങള്‍ പലതാണ്‍. തൊഴിലാളികളുടെ കാര്യമെടുത്താല്‍, പല സാഹചര്യങ്ങള്‍ മൂലമാണ് പലരും വിദേശത്തേക്ക് വരാന്‍ "നിര്‍ബന്ധിതരാ"കുന്നത്. പലര്‍ക്കും ഇവിടെ എത്തിപ്പെട്ടു കഴിഞ്ഞുള്ള ഏകാന്തതയുമായി താദാമ്യം പ്രാപിക്കാനാകുന്നില്ല. അയല്‍‌പക്കത്ത് പോകുകയും കുറച്ച് ലോകകാര്യങ്ങളും കുന്നായ്മയും പറയുകയുമൊക്കെ ചെയ്തിരുന്നവര്‍ പെട്ടെന്ന് ആരും സംസാരിക്കാനില്ലാത്ത ഒരിടത്തേക്കു വരുമ്പോഴുള്ള അസ്വസ്ഥത. അതുപോലെ സ്വതന്ത്രരായി നടന്നവര്‍ക്ക് പെട്ടെന്ന് സ്വാതന്ത്രയം നഷ്ടപ്പെട്ട ഒരു തോന്നല്‍. ഇതെല്ലാം കഴിഞ്ഞ് അടുത്ത ഫ്ലാറ്റിലെ തൊഴിലാളിക്ക് തന്നേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്നു എന്നറിയുമ്പോഴേക്കും ഈ അസ്വസ്ഥത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നു. അവസാനം കോണ്ട്രാക്റ്റ് കാലാവധി കഴിയാതെ തന്നെ ക്യാന്‍സലാക്കി തിരികെ നാട്ടിലേക്ക് പോകുന്നു.


യു എ ഇ-യിലേക്ക് ഒരാളെ കൊണ്ടുവരുന്നതിനുള്ള എംബസിയിലെയും എമിഗ്രേഷനിലെയും ചിട്ടവട്ടങ്ങള്‍ ഇതിലും ബ്രഹതാണ്‍. ഒരു ആളെ ജോലിക്കു കൊണ്ടു വരാന്‍ വിസ എടുക്കണെമെങ്കിലുള്ള ചടങ്ങുകള്‍ അറിഞ്ഞു കഴിയുമ്പോള്‍ തന്നെ ചിലര്‍ ആ തീരുമാനം വേണ്ടെന്ന് വക്കുന്നു.

ആദ്യമായി രക്തബന്ധത്തില്‍ ഉള്ളയാളല്ല എന്ന സര്‍ട്ടിഫിക്കറ്റ് എംബസിയില്‍ നിന്ന് വാങ്ങണം. അതും വാങ്ങി, കമ്പനി ലെറ്റര്‍ (സാലറി സര്‍ട്ടിഫികറ്റ്), ഫ്ലാറ്റിന്റെ കരാര്‍, സ്വന്തം തൊഴില്‍ കരാര്‍ എന്നിവയെല്ലാം ഹാജരാക്കി വിസ എടുക്കണം. അതിനു ശേഷം എംബസിയില്‍ പോയി അവിടുത്തെ "തൊഴില്‍ കരാര്‍" ഇംഗ്ഗ്ലിഷിലും അറബിയിലും അടിച്ച്, ഷാരിയ കോര്‍ട്ടില്‍ പോയി അറ്റസ്റ്റ് ചെയ്ത്, ഫോറിന്‍ അഫ്ഫയേഴ്സില്‍ പോയി അറ്റസ്റ്റ് ചെയ്ത് വീണ്ടും എംബസിയില്‍ ചെല്ലുമ്പോള്‍  അവിടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി 9200 ദിര്‍ഹം (ഏകദേശം ഒന്നര ലക്ഷം രൂപ) അടക്കുമ്പോള്‍ അവര്‍ സ്റ്റാമ്പ് ചെയ്തു തരും. അതു നാട്ടില്‍ കൊണ്ടു വന്ന് പോകേണ്ട ആളെയും കൂട്ടി അവരുടെ ഇന്‍ഷുറന്‍സ് തുക അടച്ച് ഫീസും അടച്ചാല്‍ മാത്രമേ എമിഗേഷന്‍ ക്ലീയറന്‍സ് കിട്ടു. പ്രായം മുപ്പതിന്‍ മേല്‍ ആകണം. അങ്ങനെ നാട്ടില്‍ നിന്ന് വരുന്ന ആളിനെ പതിനഞ്ച് ദിവസത്തിനകം എംബസിയില്‍ ഹാജരാക്കണം. അവര്‍ തൊഴിലാളിക്ക് വേണ്ട ഉപദേശമൊക്കെ കൊടുക്കും. നമ്മള്‍ പീഢിപ്പിച്ചാല്‍ എംബസിയില്‍ അറിയിക്കണം എന്ന രീതിയില്‍. അവര്ക്ക് ഒരു മൊബൈല്‍ കൊടുക്കണം (ആ നമ്പര്‍ എംബസിയില്‍ എഴുതി വക്കുമെങ്കിലും, എന്തു കൊണ്ടോ ആരെയും എംബസിയില്‍ നിന്ന് വിളിച്ച് സുഖവിവരം അന്വേഷിക്കാറില്ല) നാട്ടിലേക്ക് വിളിക്കാനുളള കാശും കൊടുക്കണം. ഇതെല്ലാം കഴിഞ്ഞ് അവര്‍ എത്ര വര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകുന്നോ, അതിന്‍ മുമ്പ് അവരെ എംബസിയില്‍ ഹാജരാക്കി അവര്‍ക്കു കുഴപ്പമൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. ഈയിടെയായി അതും പോരാ, അവര്‍ക്ക് ശമ്പളം കൊടുത്തതിന്റെ തെളിവ് ഹാജരാക്കണമെന്ന് ശഠിക്കുന്നു എന്നും കേട്ടു. അതെല്ലാം കഴിഞ്ഞ് ആള്‍ ക്യാന്‍സല്‍ ചെയ്തു പോയാല്‍ മാത്രമേ മുകളില്‍ പറഞ്ഞ സെക്യൂരിറ്റി തുകക്കുള്ള ചെക്ക് (ഒരു മാസത്തിനകം) കിട്ടുകയുള്ളു. അതും വര്‍ഷം എത്ര കഴിഞ്ഞായാലും ഒരു പലിശയുമില്ലാതെ.


വിസ  പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാന്‍, മെഡിക്കല്‍ ടെസ്റ്റ്, ഐഡന്റിന്റി കാര്‍ഡ്, ഇവിടുത്തെ ഇന്‍ഷുറന്‍സ് എന്നിവക്ക് വീണ്ടും പണം ചെലവാക്കണം. അതിനു ശേഷം 5000+200 ദിര്‍ഹം ഒരു വര്‍ഷത്തേക്ക് അടച്ച് വിസ അടിക്കണം. ഇത് ഫീസ് ആണ്‍, തിരികെ കിട്ടില്ല.

നേരത്തെ പറഞ്ഞല്ലോ എണ്‍പത് ശതമാനം തൊഴില്‍ ദാതാവും തൃപ്തരായിരിക്കില്ല എന്ന്. കാരണങ്ങള്‍ പലതാണ്‍. നാട്ടില്‍ നിന്ന് പോരുമ്പോള്‍ ഉള്ള ആളായിരിക്കില്ല ഇവിടെ എത്തുന്നത്. സ്വന്തം പ്രശ്നങ്ങള്‍ കൊണ്ട് അസ്വസ്ഥരായ തൊഴിലാളികള്‍ അവരുടെ അസ്വസ്ഥതകള്‍ കാണിക്കുന്നതു മൂലം പ്രശ്നങ്ങള്‍  ഉടലെടുക്കുന്നു. മിക്കവാറും താന്‍ നാട്ടില്‍ നിന്ന് പോന്നു കഴിയുമ്പോള്‍  നാട്ടിലോ വീട്ടിലോ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ വരെ അവരെ അസ്വസ്ഥരാക്കുന്നു. പുറമേ നിന്നുള്ള ഉപദേശങ്ങളും ചില പുറംബന്ധങ്ങളും തൊഴില്‍ ദാതാവ്-തൊഴിലാളി ബന്ധത്തെ ബാധിക്കുന്നു. കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുമ്പോള്‍ കാണുന്നവര്‍ വരെ തൊഴിലാളിയോട് അടുക്കാന്‍ ശ്രമിക്കുന്നതായി കാണാറുണ്ട്. പലയിടങ്ങളിലും മൊബൈല്‍ തന്നെ ഇതിലും വില്ലന്‍ കഥാപാത്രം. പല കേസിലും തൊഴിലാളികള്‍ കബളിക്കപ്പെടുമ്പോള്‍ ചില കേസുകളില്‍ തൊഴിലാളികള്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. (ചോദ്യം വേണ്ട, ഇതിന് രണ്ടിനും സാക്ഷിയായിട്ടുണ്ട്.). ഇതിന്റെ എല്ലാം തലവേദന അനുഭവിക്കുന്നത് "സ്പോണ്‍സര്‍"എന്ന പാവം തൊഴില്‍ ദാതാവ്.


എന്റെ അറിവില്‍ പെട്ടവയില്‍ വലരെ കുറച്ച് കേസില്‍ മാത്രമേ തൊഴിലാളികള്‍ പീഢിക്കപ്പെടുന്നുള്ളു. (പീഢനം എന്നാല്‍ മാനസിക ശരീരിക പീഢനം, ലൈംഗിക പീഢനം അല്ല). നിയമങ്ങള്‍ കര്‍ശനമായതിനാലും, ഇത്രയും കടമ്പകള്‍ കടന്നു വരുന്നതിനാലും, കുറെ പണനഷ്ടം വരുന്നതിനാലും തൊഴില്‍ ദാതാക്കള്‍ കഴിവതും "അഡ്ജസ്റ്റ്"ചെയ്തു പോകാറാണ്‍ പതിവ്.

:::::::::::::::: x x :::::::::::::::: x x :::::::::::::::: x x :::::::::::::::: x x
 
ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളിലെ കാര്യം. ഇവിടെ സ്പോണ്‍സറിന്റെ പക്കല്‍ നിന്ന് ചാടി പോകുന്നത് കുറവാണ്‍. ചാടി പോയി ആജീവനാന്തം പണി ചെയ്താലും ഇവിടെ സിറ്റിസണ്‍ഷിപ്പ് കിട്ടില്ല. എവിടെ വച്ചെങ്കിലും പിടിക്കപ്പെട്ടാല്‍ ജയില്‍വാസവും നാടു കടത്തലും. ജോലിക്കു നിര്‍ത്തുന്നവന്‍ 50000 ദിര്‍ഹം പിഴയും. ഇതു കൊണ്ട് തന്നെ ആ സാഹസം ചെയ്യാന്‍ ആരും മെനെക്കെടാറില്ല.

എന്നാല്‍ പാശ്ചാത്യനാടുകളില്‍  അങ്ങനെയല്ല എന്നാണ് കേട്ടിരിക്കുന്നത്. അഞ്ചു വര്‍ഷം ആ രാജ്യത്ത് പിടിക്കപ്പെടാതെ കഴിഞ്ഞു കൂടിയാല്‍ പോലും സിറ്റിസണ്‍ഷിപ്പ് കിട്ടും എന്നൊക്കെ കേട്ടിട്ടുണ്ട്. അങ്ങനെയാനെങ്കില്‍ എങ്ങനെയെങ്കിലും ഒരു ഗാര്‍ഹിക തൊഴിലാളി വിസ സംഘടിപ്പിക്കാന്‍ എത്ര കുറഞ്ഞ ശമ്പളം ആണെങ്കിലും ഏത് കരാറിലും ഒപ്പുവക്കാന്‍ പലരും തയ്യാറാകും.  ഒരു മാസം വീട്ടു പണിയെടുക്കാന്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ ശമ്പളം കൊടുക്കാന്‍ എത്ര ഇന്ത്യാക്കാര്‍ തയ്യറാകും? അപ്പോള്‍ മുകളില്‍ പറഞ്ഞ പോലെ പരസ്പരം സമ്മതിച്ച തുകക്ക് മറ്റൊരു കരാര്‍ ഉണ്ടാക്കും. അതായിരിക്കില്ലേ ദേവയാനി കേസിലും സംഭവിച്ചിരിക്കുക. അതെ എന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും കുറഞ്ഞ കൂലി കൊടുത്ത് തൊഴിലാളിയെ വഞ്ചിച്ചു എന്നാണ്‍ പലരും പലയിടത്തും എഴുതി കണ്ടത്. ആ തൊഴില്‍ ദാതാവിന്റെ പക്ഷത്ത് നിന്ന് നോക്കിയാല്‍ അതെത്രമാത്രം ശരിയാണെന്ന് സംശയമുണ്ട്. അമേരിക്കന്‍ നിയമങ്ങളുടെ ലംഘനമാണ്‍ ദേവയാനി നടത്തിയത് എന്ന് പറയുമ്പോഴും അതിനെ ന്യായീകരിക്കാന്‍ പറ്റില്ലയെങ്കിലും മറ്റു പലരും  ചെയ്യുന്ന  കുറ്റമാണ്‍ ദേവയാനി ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു.


ഇനി ഇവിടെയാണ് എംബസിയുടെ ഇരട്ടത്താപ്പ്. യു എ ഇ-യിലെ ഒരു സാധാരണ ഇന്ത്യാക്കാരന്‍ കൊണ്ടു വരുന്ന തൊഴിലാളിക്ക് ഇന്ത്യന് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നത് മിനിമം 1100 ദിര്‍ഹം ആണ്‍. പരസ്പര ധാരണയില്‍ വരുന്ന ആള്‍ക്ക് കൊടുക്കുന്നത് പതിനായിരമോ പന്തീരായിരമോ ആണെന്നറിയാവുന്ന എംബസിക്കാര്‍  സെക്യൂരിറ്റി തുകയുടെ ബലത്തില്‍ 1100 ദിര്‍ഹം തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍ഫെര്‍ ചെയ്തതിന്റെ തെളിവുകള്‍ ചോദിക്കുന്നു. നേരെ മറിച്ച് അവരുടെ തന്നെ ഉദ്യോഗസ്ഥ പരസ്പരം ഉണ്ടാക്കിയ കരാറില്‍ പറഞ്ഞ ശമ്പളം കൊടുക്കുന്നതിനെ അനുകൂലിക്കുന്നു.

ഇങ്ങനെ വിദേശ ഇന്ത്യാക്കാരുടെ ഗാര്‍ഹിക തൊഴിലാളി പ്രശ്നം കുറെയേറെ കുരുക്കുകള്‍ നിറഞ്ഞതാണ്‍. അത് മാറി മാറി വരുന്ന നിയമങ്ങളും നയങ്ങളും കൊണ്ട് കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുമുണ്ട്. ഭാവിയില്‍ ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു പോകുന്നത് വിദേശ ഇന്ത്യാക്കാര്‍ നിര്‍ത്തും എന്നാണ്‍ തോന്നുന്നത്.

:::::::::::::::: x x :::::::::::::::: x x :::::::::::::::: x x :::::::::::::::: x x
 
ഈ ലിങ്ക് കൂടി നോക്കൂ... ഒരാളെ കൊണ്ടു വരാന്‍ ഉള്ള മാസക്കണക്ക് ഇതില്‍ കാണാം
 

2 comments:

അനില്‍ശ്രീ... said...

പാശ്ചാത്യ രാജ്യങ്ങളിലെ വിസ ചട്ടങ്ങളെ പറ്റിയുള്ള കാര്യങ്ങള്‍ കെട്ടു കേഴ്വി വച്ചാണ് എഴുതിയത്. തെറ്റുണ്ടെങ്കില്‍ തിരുത്തുക.

അതു പോലെ ദേവയാനി ചെയ്തത് ശരിയാണ് എന്ന് സ്ഥാപിക്കുക ഉദ്ദേശലക്ഷ്യമല്ല.

മുക്കുവന്‍ said...

അമേരിക്കന്‍ നിയമങ്ങളുടെ ലംഘനമാണ്‍ ദേവയാനി നടത്തിയത് എന്ന് പറയുമ്പോഴും അതിനെ ന്യായീകരിക്കാന്‍ പറ്റില്ലയെങ്കിലും മറ്റു പലരും ചെയ്യുന്ന കുറ്റമാണ്‍ ദേവയാനി ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു....


yes.. there are many people kill and not convicted too.. do you want to release all killers too?

Devayani is such a powerful lady, filthy rich family, why she has to loot peanut from this poor lady's lunch plate!

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി