ഇന്നത്തെ തീയതി :

Sunday, January 10, 2010

ഇടതു പക്ഷ പാര്‍ട്ടികളും മതവിശ്വാസവും.

ഇടതു പക്ഷ പാര്‍ട്ടികള്‍ മതവിശ്വാസത്തിനോ ദൈവവിശ്വാസത്തിനോ എതിരാണോ? അല്ല എന്ന് വിശ്വസിക്കാനാണിഷ്ടം. എങ്കിലും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ അങ്ങനെയല്ല എന്ന് തോന്നിപ്പോകുന്നു. വിശ്വാസം ഉണ്ടായിരുന്ന കാലത്തും ഇടതു പക്ഷ ചിന്താഗതിയുണ്ടായിരുന്ന ഒരാളെന്ന നിലയില്‍ ഇതിനൊരു ശരിയായ ഉത്തരം കിട്ടിയാല്‍ നന്നായിരുന്നു എന്ന് തോന്നുന്നു. പക്ഷേ സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നു എന്ന് എനിക്കു വ്യക്തിപരമായി തോന്നിപ്പോകുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലും ആരും വ്യക്തമായി ഉത്തരം പറയുന്നത്‌ കണ്ടില്ല.


ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കമ്യൂണിസം പൂര്‍ണ്ണമായി നടപ്പാവില്ല എന്നറിഞ്ഞു കൊണ്ടു തന്നെ കമ്യൂണിസത്തെ ഇഷ്ടപ്പെടുന്നവനാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു രാഷ്ട്യീയ പാര്‍ട്ടിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സത്ത ഉള്‍ക്കൊണ്ടു കൊണ്ട്‌ പ്രവര്‍ത്തിക്കേണ്ട ഒരു പാര്‍ട്ടി. ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ പൗരനും മതവിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ഭരണഘടന എന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്‌. അതില്‍ നിന്നും വ്യതിചലിക്കുന്ന ഓരോ പാര്‍ട്ടിയും ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകലുന്നു എന്ന് വേണം കരുതാന്‍. കാരണം ഇന്നത്തെ സാഹചര്യത്തില്‍ മതവിശ്വാസികളല്ലാത്തവരെ മാത്രം കൂട്ടത്തില്‍ നിര്‍ത്തി ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും മുന്നോട്ട്‌ പോകാന്‍ പറ്റില്ല എന്നത്‌ തന്നെ. ഇനി അങ്ങനെ ഒരു പാര്‍ട്ടി തീരുമാനിച്ചാല്‍ തന്നെ അത്‌ ജനാധിപത്യത്തെ അവഹേളിക്കലാകും എന്നും ഞാന്‍ കരുതുന്നു.

മുകളില്‍ പറഞ്ഞ പോലെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു രാഷ്ട്യീയ പാര്‍ട്ടി മാത്രമാണ് എന്നതാണ് ആദ്യമായി നേതാക്കള്‍ മനസ്സിലാക്കേണ്ടത്‌. കമ്യൂണിസ്റ്റ്‌ ചിന്താഗതിയില്‍ ഉറച്ചു നിന്നു കൊണ്ട്‌ ജനാധിപത്യത്തിന് ഉതകുന്ന രീതിയിലുള്ള ഒരു തിരുത്തല്‍ രേഖ ആണ് പാര്‍ട്ടിക്കിന്നാവശ്യം. (ഇപ്പോള്‍ വരുന്നെന്ന് പറയുന്ന ഈ തിരുത്തല്‍ രേഖ എന്താണെന്ന് ഇന്നും എനിക്കു ശരിക്കറിയില്ല കേട്ടോ. സ: മനോജിന്റെ പ്രശ്നത്തില്‍ വായിച്ചുള്ള അറിവേ ഉള്ളു). എന്നാല്‍ മാത്രമേ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള മമത കൂടുകയുള്ളൂ.


ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ സ: ജയരാജനോട്‌ മതങ്ങള്‍ക്കെതിരെ എന്തെങ്കിലും തിരുത്തല്‍ രേഖയില്‍ പറയുന്നുണ്ടോ എന്ന ചോദ്യത്തിന്‍ അദ്ദേഹം ആവര്‍ത്തിച്ചു പറയുന്ന ഉത്തരം " പാര്‍ട്ടി നേതാക്കള്‍ ആര്‍ഭാടരഹിതമായ ജീവിതം നയിക്കണം, വിവാഹ ചടങ്ങുകള്‍ ചിലവു കുറഞ്ഞ രീതിയില്‍ ആയിരിക്കണം എന്നൊക്കെയുള്ള ചട്ടങ്ങള്‍ പണ്ടു മുതല്‍ തന്നെ നിലവില്‍ ഉള്ളതാണ് " എന്നാണ്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന് പറയുന്ന പോലെ തോന്നി. പിന്നീട്‌ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ മനോജിന് പാര്‍ട്ടിയില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന വിശ്വാസങ്ങള്‍ തുടരുന്നതില്‍ കുഴപ്പമില്ല എന്നാണ്. അപ്പോഴും നേതാക്കള്‍ മതപരമായ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നു തെറ്റു തിരുത്തല്‍ രേഖയില്‍ പറയുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം പറയുന്നില്ല.


മതവിശ്വാസം പാടില്ല എന്ന് പറയാന്‍ ഏതെങ്കിലും പാര്‍ട്ടിക്ക്‌ അധികാരമുണ്ടോ? തീര്‍ച്ചയായും ഇല്ല. അങ്ങനെ ഒരു പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതി വച്ചാല്‍ അത്‌ ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം ആകില്ലേ... മതത്തിന്റെ പേരില്‍ ഉടലെടുത്തിരിക്കുന്ന പാര്‍ട്ടികളെ എതിര്‍ക്കുന്ന പോലെ തന്നെ വിശ്വാസികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളേയും ജനങ്ങള്‍ക്ക്‌ എതിര്‍ക്കേണ്ടി വരും എന്ന് നേതാക്കള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു. മറ്റു പല പാര്‍ട്ടികളുടേതിനേക്കാളും ഇത്തിരി പ്രവൃത്തി ഗുണം കൂടുതലുണ്ട്‌ എന്ന് തോന്നുന്നതിനാല്‍ മാത്രമാണ് ഇടതു പക്ഷത്തിന് പലരും പിന്തുണ നല്‍കുന്നത്‌ എന്ന് കൂടി ഓര്‍ക്കുക. തമ്മില്‍ ഭേദം എന്ന ലൈന്‍.


ഇതൊന്നും ശ്രീ മനോജിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനോ അദ്ദേഹം ചെയ്തത്‌ ശരിയാണെന്ന് പറയാനോ അല്ല. വ്യക്തിപരമായി അദ്ദേഹം ചെയ്തത്‌ ന്യായീകരിക്കണ്ടത്‌ അദ്ദേഹത്തിന്റെ മാത്രം കാര്യമാണ്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ പെട്ടെന്ന് ഉണ്ടായ രാജിയാണിതെന്ന് ഞാന്‍ കരുതുന്നു. അതില്‍ അദ്ദേഹത്തിന് വ്യക്തിപരമായ കാര്യങ്ങള്‍ ഉണ്ടാകാം. പാര്‍ട്ടി വിട്ടു പോകുന്നതു കൊണ്ട്‌ അദ്ദേഹത്തിനു വ്യക്തിപരമായ ഗുണങ്ങളും കാണും. അതൊന്നും എന്റെ പ്രശ്നമല്ല. സി.പി. എം എന്ന പാര്‍ട്ടി മതവിശ്വാസത്തെ എതിര്‍ക്കുന്നുണ്ടോ?, ദൈവവിശ്വാസി ഒരിക്കലും കമ്യൂണിസ്റ്റ്‌ ആകില്ല എന്ന് കരുതുന്നുണ്ടോ? മതവിശ്വാസികള്‍ (കീഴ്ഘടകങ്ങളിലെങ്കിലും) നേതൃത്വത്തിലേക്ക്‌ വരുന്നതിനെ പാര്‍ട്ടി എതിര്‍ക്കുമോ ?


ഇതൊക്കെയാണ് എന്റെ മനസ്സില്‍ തോന്നിയ സംശയങ്ങള്‍. ഇതൊക്കെ അറിഞ്ഞിട്ടു വേണം സി.പി. എം എന്ന രാഷ്ട്രീയപാര്‍ട്ടിയെ തുടര്‍ന്നും നിരുപാധികമായി പിന്തുണക്കണമോ എന്ന് ആലോചിക്കാന്‍. പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന പേരുതന്നെ ഈയിടെയായി പാര്‍ട്ടിക്കു നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്‌. നേതാക്കള്‍ തന്നെ ആര്‍ഭാടപൂര്‍ണ്ണമായ ജീവിതത്തിലേക്ക്‌ തന്നെയല്ലേ പോകുന്നത്‌? സ: ജയരാജന്‍ പറഞ്ഞ ആര്‍ഭാടരഹിതമായ പാര്‍ട്ടിക്കല്യാണത്തിന്റെ ഒക്കെ കാലം കഴിഞ്ഞു എന്ന് നമ്മള്‍ പലപ്പോഴും കണ്ടു കഴിഞ്ഞതാണ്. അപൂര്‍വ്വം ചിലതൊക്കെ നടക്കുന്നു എന്ന് മറക്കുന്നില്ല.


ഈ പ്രശ്നത്തില്‍ മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പല അഭിപ്രായങ്ങള്‍ ആണുള്ളതെന്ന് പത്രങ്ങളില്‍ നിന്ന് മനസ്സിലാകുന്നു.


വാല്‍ക്കഷണം.

എന്റെ മതവിശ്വാസമോ ദൈവവിശ്വാസമോ ഈ പോസ്റ്റിന് കാരണമാകുന്നില്ല. ഇത്‌ സാധാരണ വോട്ടര്‍ക്ക്‌ ഭരണഘടന പറഞ്ഞിരിക്കുന്ന അവകാശത്തെ ഒരു പാര്‍ട്ടി എതിര്‍ക്കുന്നുണ്ടോ എന്ന സംശയത്തില്‍ നിന്ന് ഉണ്ടായ പോസ്റ്റ്‌ മാത്രമാണ്. എ.സി മുറിയില്‍ ജോലി ചെയ്യുന്ന നിനക്കൊക്കെ പാവപ്പെട്ടവരുടെ പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ എന്തവകാശം എന്ന് ചോദിക്കുന്നവര്‍ക്ക്‌ വേണ്ടി എഴുതിയതല്ല ഇത്‌ എന്ന് അറിയിച്ചു കൊള്ളുന്നു.

22 comments:

അനില്‍ശ്രീ... said...

ഇടതു പക്ഷ പാര്‍ട്ടികള്‍ മതവിശ്വാസത്തിനോ ദൈവവിശ്വാസത്തിനോ എതിരാണോ? അല്ല എന്ന് വിശ്വസിക്കാനാണിഷ്ടം. എങ്കിലും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ അങ്ങനെയല്ല എന്ന് തോന്നിപ്പോകുന്നു. വിശ്വാസം ഉണ്ടായിരുന്ന കാലത്തും ഇടതു പക്ഷ ചിന്താഗതിയുണ്ടായിരുന്ന ഒരാളെന്ന നിലയില്‍ ഇതിനൊരു ശരിയായ ഉത്തരം കിട്ടിയാല്‍ നന്നായിരുന്നു എന്ന് തോന്നുന്നു. പക്ഷേ സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നു എന്ന് എനിക്കു വ്യക്തിപരമായി തോന്നിപ്പോകുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലും ആരും വ്യക്തമായി ഉത്തരം പറയുന്നത്‌ കണ്ടില്ല.

Calvin H said...

സി.പി.എം പാർട്ടി അംഗങ്ങളോടെ മതവിശ്വാസം പാടില്ല എന്ന് പറയുന്നുണ്ടോ എന്നെനിക്കുറപ്പില്ല. ഉണ്ടാവാൻ സാധ്യതയില്ല.

ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ (ഹൈപോതെറ്റിക്കലി) അത് ഭരണഘടനവിരുദ്ധമാവില്ല.

കാരണം പറയുന്നുണ്ടെങ്കിൽ തന്നെ പാർട്ടിയിൽ ഇരിക്കുമ്പോൾ അങ്ങനെ പാടില്ല എന്നല്ലേ അത് പറയുന്നുള്ളൂ. ഇന്ത്യയിലിരിക്കുമ്പോൾ അത് പാടില്ല എന്നല്ലല്ലോ.

ഒന്ന് കൂടി വിശദമാക്കാം. സി.പി.എമ്മിന്റെ വെബ്സൈറ്റ് പ്രകാരം പാർടി അംഗങ്ങൾ പാർടി ക്ലാസ് അറ്റൻഡ് ചെയ്യണമെന്ന് പറയുന്നുണ്ട്. ഏത് ക്ലാസും അറ്റൻഡ് ചെയ്യാതിരിക്കാൻ ഉള്ള വ്യക്തിസ്വാതന്ത്രം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. എന്ന് കരുതി പാർട്ടിക്കുള്ളിലിരിക്കുമ്പോൾ പാർടി ക്ലാസിൽ പങ്കെടുക്കണം എന്ന് പാർട്ടി നിയമം ഉണ്ടാക്കാൻ പാർട്ടിക്ക് അധികാരം ഇല്ലാതാവുന്നില്ല.

അനിലിനു കാര്യം പിടികിട്ടി എന്നു കരുതുന്നു.

Calvin H said...

ഇനിയും ഒരായിരം ഉദാഹരണം നൽകാം. എനിക്ക് ഏത് വസ്ത്രവും ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. എന്ന് കരുതി സ്കൂളിൽ പോവുമ്പോൾ ആ സ്കൂൾ നിർദ്ദേശിക്കുന്ന സ്കൂൾ യൂണിഫോം ധരിക്കാ‍ൻ ഞാൻ ബാധ്യസ്ഥനാണ്.

അത് പോലെ തന്നെ.

അനില്‍ശ്രീ... said...

നന്ദി, കാല്‍‌വിന്‍.

അപ്പോഴും ഒരു സംശയം.... ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു നിയന്ത്രണം ആശാസ്യമാണോ? .. അതാണ് ഞാന്‍ പറഞ്ഞത് അങ്ങനെയുള്ള പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുമെന്ന്. ജനാധിപാത്യ ഭരണഘടന തരുന്ന ഒരു സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലാണോ ഇന്ത്യയില്‍ ഒരു പാര്‍ട്ടി അതിന്റെ ചട്ടകൂട് ഉണ്ടാക്കേണ്ടത്? പാര്‍ട്ടിയില്‍ ഇരിക്കാതെ തന്നെ പിന്തുണ തരുന്ന ജനങ്ങളെ കൂടി ഓര്‍ത്താല്‍ കൊള്ളാം....

ജനശക്തി said...

അനില്‍ശ്രീ,

ഇന്ത്യന്‍ ഭരണഘടന ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കുന്നില്ലേ? പിന്നെവിടെയാണ് ഭരണഘടനാവിരുദ്ധത?

സി.പി.എം പാര്‍ട്ടി പരിപാടി ഇവിടെ ഉണ്ട്. അതിലെ അഞ്ചാം അദ്ധ്യായത്തില്‍ നിന്നൊരു പാരഗ്രാഫ് മാത്രം കോട്ട് ചെയ്യുന്നു.

5.8 അതിനാല്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്‌ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ട്ടി പ്രതിജ്‌ഞാബദ്ധമാണ്‌. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലും പെട്ടവര്‍ക്ക്‌ വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്‍െറയും അനുഷ്‌ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്‌ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്‌ട്രത്തിന്‍െറ സാമ്പത്തികവും രാഷ്‌ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ട്ടി പോരാടണം. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്‌ഥാനമാക്കി ഫാസിസ്‌റ്റ്‌ പ്രവണത ശക്‌തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്‌.

Joker said...

ഒരു കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ട്റ്റിക്കാര്‍ നിരീശ്വര വാദികളായിരുന്നു എന്നതും ഒരു സത്യമാണ്. മതം നേത്യത്വം നല്‍കിയ ചൂഷണങ്ങല്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മതങ്ങളെയും വിശ്വാസങ്ങളെയും ശത്രു പക്ഷത്ത് നിര്‍ത്താന്‍ പാര്‍ട്ടി ശ്രദ്ധിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടത് പക്ഷ നിലപാടെടുക്കാന്‍ മത വിശ്വാസം തടസ്സമാവും എന്ന് വിശ്വസിക്കാന്‍ പ്രയാസം. പക്ഷെ പാര്‍ട്ടിക്കുള്ളിലേക്ക് അര്‍ബുദം പോലെ മതം ആഴ്ന്നിറങ്ങൊയതിന്റെ ലക്ഷണങ്ങള്‍ ഒട്ടാകെ കാണാനുണ്ട്. ഈയവസരത്തില്‍ ശ്രീ.അനില്‍ പറ്രയുന്നത് പോലെ ഇതുമായി ബന്ധപ്പെട്ട നിലപാറ്റുകള്‍ പാര്‍ട്ടി തുറന്ന് പറയേണ്ടിയിരിക്കുന്നു. അങ്ങനെ പറഞ്ഞാല്‍ പാര്‍ട്ട്റ്റിക്ക് ഇപ്പോഴുള്ള ജനസമ്മതി കുറയുമോ എന്ന് പാര്‍ട്ടി തന്നെ ഭയപ്പെടൂന്നേടത്താണ് ഇടത് പക്ഷം ഒരു ദുരന്തമായി മാറുന്നത്. ഈ ദുരന്തം പാര്‍ട്ട്റ്റിയെ എല്ലായിടത്തും ബാധിച്ചു എന്ന് പറയുന്നതില്‍ ഖേദമുണ്ട്.

അനില്‍@ബ്ലോഗ് // anil said...

അനില്‍ശ്രീ,
പാര്‍ട്ടി അംഗങ്ങള്‍ക്ക് എന്നു വച്ചാല്‍ പാര്‍ട്ടി ഭരണഘടനയും മറ്റും അനുസരിച്ചുകൊള്ളാം എന്ന് എഴുതി ഒപ്പിട്ട് ലവിയും അടക്കുന്നുന്നവര്‍ പരസ്യമായി മതാചാരങ്ങളില്‍ പങ്കെടുക്കുന്നതിനെ പാര്‍ട്ടി വിലക്കുന്നുണ്ടെന്ന് തന്നെയാണ് എന്റെ അറിവ്. അവന്റെ വിശ്വാസവും അചാരവുമൊന്നും വേണ്ടെന്ന് വപ്പിക്കാന്‍ ആര്‍ക്കുമാവില്ലല്ല, പാര്‍ട്ടിക്ക് പേരുകേള്‍പ്പിക്കരുതെന്ന് മാത്രം. അതില്‍ ഭരണഘടനാ ലംഘനം ഒന്നും ഇല്ലെന്ന് വ്യക്തമല്ലെ?

പാര്‍ട്ടി മെംബര്‍ഷിപ്പിലുള്ളവര്‍ അതാത് സമയത്തെ പാര്‍ട്ടി നയപരിപാടികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥരല്ലെ?

മണിഷാരത്ത്‌ said...

നിശ്ചയമായും അനില്‍ബ്ലോഗ്ഗ്‌ പറഞ്ഞതിനോട്‌ ഞാന്‍ നൂറു ശതമാനവും യോജിക്കുന്നു.പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക്‌ അനുസരിച്ച്‌ പ്രവൃത്തിക്കുവാന്‍ പാര്‍ട്ടിമെംബര്‍ക്ക്‌ ബാധ്യതയുണ്ട്‌.എന്നാല്‍ പാര്‍ട്ടി അനുഭാവികളെ സംബന്ധിച്ചിടത്തോളം ഇത്‌ ബാധകമല്ല.ഇത്‌ കൂട്ടിക്കുഴച്ച്‌ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്‌d

ബയാന്‍ said...

മതമില്ലായ്മയാണ് മതത്തേത്താളും മതേതരത്വത്തോട് അടുത്ത് നില്‍ക്കുന്നത്; മതവും രാഷ്ട്രവും എവിടെ വേര്‍തിരിയണം എന്നു തീരുമാനിക്കുമാനിക്കാനാവാത്ത കാലത്തോളം അനിലിന്റെ ‘ശങ്ക‘രന്‍ തെങ്ങിന്റെ മേലെ തന്നെ ഇരിക്കുക.

Calvin H said...

അനിൽ,

പാർട്ടിയുടെ വക്താവായിട്ടല്ല ഞാൻ സംസാരിക്കുന്നത് എന്ന മുൻ‌കൂർ ജാമ്യത്തോടെ. പാർട്ടിയുടെ നയപരിപാടികളോടെല്ലാം യോജിക്കാൻ കഴിയാത്തവരാണല്ലോ പാർട്ടിയിലിരിക്കാതെ പിന്തുണയ്ക്കുന്നത്. അങ്ങനെയുള്ളവർ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് വേണം പാർടിയുടെ നയപരിപാടികൾ എല്ലാം തീരുമാനിക്കപ്പെടാൻ എന്നൊന്നും പറയുന്നതിന് ലോജിക്കില്ല.

പാർട്ടിയിലിരിക്കുന്നവർ മതപരമായ ആചാരങ്ങളിൽ പങ്കെടുക്കരുത് എന്നല്ലേ(അങ്ങനെ ഉണ്ടെങ്കിൽ തന്നെ) പാർടി നിയമസംഹിത പറയുന്നുള്ളൂ. അല്ലാതെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നവർ അങ്ങിനെ ചെയ്യരുത് എന്ന് പറയുന്നില്ലല്ലോ.

2. ഒരു ഭരണഘടനാവകാശത്തെയും ലംഘിക്കുന്നില്ല എന്ന് മുൻപേ പറഞ്ഞു. വീണ്ടും അത് തന്നെയാണൊ അനിൽ പറയുന്നത്? :)


കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇടതുപക്ഷത്തിന്റെ നയങ്ങൾ എന്താവേണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയിലില്ലാത്ത നിഷ്പക്ഷരായ തങ്ങളാണെന്ന് ഒരു കൂട്ടം ആളുകൾ വാദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഇതിനു യാതൊരു ലോജിക്കും ഇല്ല. ഒന്നുകിൽ പാർട്ടിയിൽ അംഗമായ പ്രവർത്തിച്ച് പാർട്ടിയെ ‘നന്നാക്കാൻ ശ്രമിക്കാം’. അല്ലെങ്കിൽ പാർട്ടിയെ അതിന്റെ വഴിക്ക് വിടാം. ഈ പുറത്ത് നിന്ന് കൈ നനയാതെയുള്ള മീൻ പിടിക്കൽ വെറും അരാഷ്ട്രീയതയാണ്. ഒരു തരം ഇമോഷനൽ ബ്ലക് മെയിലിംഗ് കൂടെയാണ്. ഞങ്ങൾ കുറേ പേർ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നു. ഞങ്ങൾക്കിഷ്ടമില്ലാത്തത് പോലെ പ്രവർത്തിച്ചാൽ ദേ ഞങ്ങൾ ഇപ്പം പിന്തുണ പിൻ‌വലിക്കും എന്ന്.

ഇത്തരം ഇമോഷനൽ ബ്ലാക് മെയിലിംഗിനു വിധേയമാകാതെ തങ്ങളുടെ നയത്തിൽ പാർട്ടി ഉറച്ച് നിൽക്കുന്നുവെങ്കിൽ അതായിരിക്കും ദീഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ഗുണകരം. അല്ലേ?

അനില്‍ശ്രീ... said...

ജനശക്തി, Joker, അനിൽ@ബ്ലൊഗ്, മണിഷാരത്ത്‌

അഭിപ്രായത്തിനു നന്ദി.

പാര്‍ട്ടി അംഗങ്ങള്‍ക്ക് മതവിശ്വാസം പാടില്ല, അല്ലെങ്കില്‍ മതാചാര ചടങ്ങുകള്‍ പാടില്ല എന്നത് ഭരണഘടനാ വിരുദ്ധമല്ല എന്നും അതൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ സ്വയം സമ്മതിക്കുന്ന കാര്യമാണെന്നും മന‍സ്സിലായി.

പക്ഷേ അപ്പോഴും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നില നില്പ് പാര്‍ട്ടി മെംബര്‍‌മാര്‍ മാത്രമല്ല എന്ന വസ്തുത മറന്നു പോകുന്നു എന്നു കരുതുന്നു. വിശ്വാസികളായ ഒരു കൂട്ടം ആളുകളുടെ പിന്തുണയും പാര്‍ട്ടിക്കുണ്ട്. "ഇന്നത്തെ സാഹചര്യത്തില്‍ മതവിശ്വാസികളല്ലാത്തവരെ മാത്രം കൂട്ടത്തില്‍ നിര്‍ത്തി ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും മുന്നോട്ട്‌ പോകാന്‍ പറ്റില്ല" എന്ന് ഞാന്‍ പറഞ്ഞതും കൂട്ടി വായിക്കുക.

മുകളിലത്തെ കമന്റില്‍ ഞാന്‍ ചോദിച്ച ചോദ്യം ഒരി‍ക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. "ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു നിയന്ത്രണം ആശാസ്യമാണോ? .. "

ഇക്കാര്യം തുറന്നു സമ്മതിക്കാന്‍ സി.പി.എം തുനിഞ്ഞാല്‍ പാര്‍ട്ടിയുടെ പിന്തുണ കൂടുമോ , കുറയുമോ? കുറയും എന്ന് ഞാന്‍ കരുതുന്നു. അതല്ലേ നേതാക്കള്‍ ഉരുണ്ടു കളിക്കുന്നത്.

Calvin H said...

"ഇന്നത്തെ സാഹചര്യത്തില്‍ മതവിശ്വാസികളല്ലാത്തവരെ മാത്രം കൂട്ടത്തില്‍ നിര്‍ത്തി ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും മുന്നോട്ട്‌ പോകാന്‍ പറ്റില്ല"

ഒരു പക്ഷേ പറ്റില്ലായിരിക്കും. അതിൽ നയപരമായ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്.

എങ്കിലും വോട്ടിനു വേണ്ടി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തങ്ങളുടെ വിശ്വാസസംഹിതയിൽ ഉറച്ചു നിൽക്കാനുള്ള ഗട്സ് ആണ് പാർട്ടി കാണിക്കുന്നതെങ്കിൽ പാർട്ടിയോടുള്ള ബഹുമാനം വ്യക്തിയെന്ന നിലയിൽ എനിക്ക് കൂടുകയേ ഉള്ളൂ.

അനില്‍ശ്രീ... said...

യരലവ, എനിക്കറിയാം ഈ ചങ്കരന്‍ തെങ്ങേല്‍ തന്നെ ഇരിക്കും എന്ന്.

കാല്‍‌വിന്‍,
ദേ ഇവിടെയാണ് പ്രശ്നം. ഒരു "ജനാധിപത്യ" (?) പാര്‍ട്ടിക്കു ചേരാത്ത ഒരു ലൈന്‍ ആണിത് എന്ന് എനിക്കു തോന്നുന്നതും ഇത് തന്നെയാണ്. (കേഡര്‍ പാര്‍ട്ടി എന്നത് മറന്നു കൊണ്ടല്ല '?' ചേര്‍ത്തത് ). നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് വേണ്ട എന്ന് ഏതെങ്കിലും പാര്‍ട്ടി ജനങ്ങളോട് പറഞ്ഞിട്ടുള്ളതായി എനിക്കറിയില്ല. ഇനി പറയുമെന്നും കരുതുന്നില്ല. എല്ലവരും കൂടി പാര്‍ട്ടിയില്‍ അംഗമായി പാര്‍ട്ടി നന്നാക്കും എന്ന് കരുതാന്‍ വയ്യല്ലോ.

"പാർട്ടിയുടെ നയപരിപാടികളോടെല്ലാം യോജിക്കാൻ കഴിയാത്തവരാണല്ലോ പാർട്ടിയിലിരിക്കാതെ പിന്തുണയ്ക്കുന്നത്. അങ്ങനെയുള്ളവർ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് വേണം പാർടിയുടെ നയപരിപാടികൾ എല്ലാം തീരുമാനിക്കപ്പെടാൻ എന്നൊന്നും പറയുന്നതിന് ലോജിക്കില്ല." ശരിയാണ്. അങ്ങനെ ഞാന്‍ പറയുന്നില്ല. പക്ഷേ ആ ഇഷ്ടാനിഷ്ടങ്ങള്‍ക്കാണ് ആണ് ജനപിന്തുണ എന്ന് പറയുന്നത് എന്നെനിക് തോന്നുന്നു.

അനില്‍ശ്രീ... said...

അന്ധവിശ്വാസങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടണം. പക്ഷേ മതവിശ്വാസങ്ങള്‍ മുഴുവന്‍ അന്ധവിശ്വാസങ്ങള്‍ ആണെന്ന് ഭൂരിപക്ഷവും സമ്മതിക്കുകയില്ല എന്ന് അറിയാമല്ലോ. മതമില്ലാത്തവര്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് പറയാന്‍ ജനാധിപത്യ ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ പാര്‍ട്ടികള്‍ ധൈര്യം കാണിക്കും എന്ന് ഞാന്‍ കരുതുന്നില്ല.

Calvin H said...

ശരി ഇനി അനിലിനോട് ഒരു ചോദ്യം. പാർട്ടിയിൽ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി - ചുമ്മാ ഒരു ഉദാഹരണത്തിനു വി.എസ് അല്ലെങ്കിൽ പിണറായി അമ്പലത്തിൽ പോവുന്നു മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നെ എന്നൊക്കെ കരുതുക. അന്നീ പറയുന്ന മാധ്യമങ്ങളും നിഷപ്ക്ഷരായ പിന്തുണക്കാരും അതൊരു വിവാദമാക്കില്ലേ?

അത്തരം വിവാദങ്ങൾ ഒഴിവാക്കാൻ വേണ്ടി പാർട്ടിയിലിരിക്കുമ്പോൾ മതപരമായ ചടങ്ങുകളിൽ അംഗങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണെമെന്ന് പാർട്ടിക്ക് പറഞ്ഞ് കൂടേ?

Calvin H said...

[[അന്ധവിശ്വാസങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടണം. പക്ഷേ മതവിശ്വാസങ്ങള്‍ മുഴുവന്‍ അന്ധവിശ്വാസങ്ങള്‍ ആണെന്ന് ഭൂരിപക്ഷവും സമ്മതിക്കുകയില്ല എന്ന് അറിയാമല്ലോ. മതമില്ലാത്തവര്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് പറയാന്‍ ജനാധിപത്യ ഇന്ത്യയിലെ ഏതെങ്കിലും പ്രമുഖ പാര്‍ട്ടികള്‍ ധൈര്യം കാണിക്കും എന്ന് ഞാന്‍ കരുതുന്നില്ല.]]

ആയിക്കോട്ടെ ഞാനും കരുതുന്നില്ല. ഇനി അങ്ങനെ ധൈര്യമുള്ള ഒരു പാർട്ടി ഉണ്ടെങ്കിൽ അത്നെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യേണ്ടത് അനിൽ :‌)
ഭൂരിപക്ഷം സമ്മതിക്കാത്തത് കൊണ്ട് മാത്രം അന്ധവിശ്വാസങ്ങൾ അങ്ങനെയല്ലാതാവില്ലല്ലോ

അനില്‍ശ്രീ... said...

കാല്‍‌വിന്‍,

ചട്ടങ്ങളും നിയമങ്ങളും എന്ന് കേട്ടിട്ടില്ലേ.. അതൊക്കെ ഒരു ചട്ടമായി പാര്‍ട്ടിയില്‍ നില നില്‍ക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതൊരു നിയമം ആക്കുമ്പോഴാണ് ആളുകള്‍ക്ക് പ്രശ്നങ്ങള്‍ തോന്നുന്നത്. പാര്‍ട്ടി അംഗങ്ങള്‍ മുഴുവന്‍ അത് പാലിക്കണം എന്ന് വന്നാല്‍ എന്തായിരിക്കും അവസ്ഥ. മതപരമഅയി നടത്തുന്ന വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍ ഒക്കെ ഇപ്പോഴും പാര്‍ട്ടി അംഗങ്ങളുടെ വീടുകളില്‍ നടത്തപ്പെടുന്നുണ്ട് എന്ന് അറിയാമല്ലോ...

Calvin H said...

ഇനിയും അനിലിനു മനസിലാവുന്നില്ലെങ്കിൽ ബുള്ളറ്റ് പോയിന്റാ‍യി പറഞ്ഞ് തരാം.

1. മതാചാരങ്ങളിൽ പങ്കെടുക്കുന്നത് വിലക്കുന്നത് ലീഗലി ശരിയാണോ?
അതെ. പാർട്ടിയിലിരിക്കുമ്പോൾ പങ്കെടുക്കരുത് എന്നേ പറയുന്നുള്ളൂ. അത്തരം നിയമങ്ങൾ ഏത് പാർട്ടി/സംഘടന എന്നിവയിൽ ഉണ്ടായിരിക്കും.

2. മോറലി ശരിയാണോ.
തീർച്ചയായും. മതങ്ങൾ മനുഷ്യരെ മയക്കുന്ന കറുപ്പാണ് എന്ന് നേരത്തെ തിരിച്ചറിഞ്ഞവരാണ് മാർക്സിസ്റ്റുകാർ. അതനുസരിച്ച് അവർ പ്രവർത്തിക്കുന്നത് മോറലി എന്തുകൊണ്ടും ശരിയാൺ. ഭൂരിപക്ഷം ചിന്തിക്കുന്നത് എല്ലാം ശരിയാവേണം എന്നില്ല.

3. ലീഗലിയും മോറലിയും ശരിയായ ഒരു കാര്യം ഭൂരിപക്ഷത്തിന്റെ പിന്തുണയ്ക്ക് വേണ്ടി മാത്രം പാർട്ടിക്ക് ചെയ്യാതിരുന്നുകൂടെ?

ചെയ്യാം. അത് പാർട്ടിയുടെ ഇഷ്ടം. പക്ഷേ അങ്ങനെ ചെയ്താലും മതങ്ങളെ കമ്യൂ ണിസ്റ്റ്കാർ പ്രീണിപ്പിക്കുന്നു എന്ന് വിവാദം വരും. പാർട്ടിയുടെ മൊറാലിറ്റിയെ ചോദ്യം ചെയ്യും.

ചുരുക്കിപ്പറഞ്ഞാൽ കുറ്റം പറയാനുള്ളവർ പാർട്ടി എന്ത് നയം സ്വീകരിച്ചാലും പറഞ്ഞ് കൊണ്ടേയിരിക്കും. പാർട്ടിയുടെ നയങ്ങളിലെ ഗുണവശങ്ങളെ മനസിലാക്കി പിന്തുണക്കുന്നവർ അത് തൂടരുകയും ചെയ്യും. ഇതിൽ ഏതാവാനും അനിലിനു സ്വാതന്ത്ര്യമുണ്ട് :)

അനില്‍@ബ്ലോഗ് // anil said...

അനില്‍ശ്രീ,
ഒരു കാര്യത്തില്‍ ഇപ്പോഴും താങ്കള്‍ക്ക് വ്യക്തത വന്നില്ലെന്ന് തോന്നുന്നു. പാര്‍ട്ടി നിയമങ്ങളെല്ലാം പാര്‍ട്ടി അംഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അവര്‍ അത് അനുസരിക്കാന്‍ ബാദ്ധ്യസ്ഥരുമാണ്. എല്ലാ കാര്യങ്ങളിലും യോജിക്കാനാവാത്തവരും യോജിപ്പിക്കാനാവാത്തവരുമായ വിഭാഗമാണ് അനുഭാവികള്‍ എന്നത്. അവരെ പാര്‍ട്ടി പരിപാടികളിലേക്ക് ആകര്‍ഷിക്കുകയും പാര്‍ട്ടി ചട്ടങ്ങള്‍ പാലിക്കാന്‍ അവര്‍ സ്വയമേവ സമ്മതിക്കുന്നതോടെ അവര്‍ പാര്‍ട്ടു മെമ്പര്‍മാരായി.

മെമ്പര്‍മാര്‍ക്കുള്ള നിയമങ്ങളെല്ലാം അനുഭാവികള്‍ പാലിക്കണമെന്ന് പാര്‍ട്ടിക്കില്ല. പക്ഷെ ക്രമേണ അവരെക്കൂടെ ഈ നയങ്ങള്‍ അംഗീകരിപ്പിക്കുകയും പാര്‍ട്ടി മെംബര്‍ഷിപ്പിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നത് പാര്‍ട്ടി പരിപാടി.

പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഇതാ ഞാന്‍ രാജിവക്കുന്നു എന്നു പറയുന്നപോലെ ചെയ്യാവുന്ന ഒന്നല്ല മാര്‍ക്സിസ്റ്റ് പാര്‍ട്ടി അംഗത്വം. അതുകൊണ്ടാണ് മനോജിനെ പുറത്താക്കിയതും.

Minesh Ramanunni said...

ചെറിയ ചില അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കാമെന്നു കരുതി.

1. കമ്മ്യൂണിസ്റ്റ്‌ ചരിത്രം പരിശോധിക്കുംബൊള്‍ തന്നെ നമുക്ക്‌ മനസ്സിലാവും യൂറൊപ്പില്‍/ ലാറ്റിനമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകളെ ഏറ്റവും അധികം വേട്ടയാടാന്‍ മതസ്ഥാപനങ്ങള്‍ വ്യാപകമായി കൂട്ടുനിന്നിരുന്നു. അതുകൊണ്ടു തന്നെ കമ്മ്യുണിസ്റ്റ്‌ ചരിത്രത്തില്‍ മതങ്ങള്‍ക്കെതിരെയുള്ള പ്രതിരൊധം അതിന്റെ ഉല്‍പത്തി മുതല്‍ ഉണ്ട്‌.
2. നമ്മുടെ നാടിന്റെ പ്രത്യേക സാഹചര്യത്തില്‍ മതങ്ങള്‍ക്കതീതമായ ഒരു നിലപാടു ഒരു രാഷ്ട്രീയപാര്‍ട്ടിക്കും സ്വികരിക്കാന്‍ കഴിയില്ല എന്ന ബോധം കമ്യണിസ്റ്റു പാര്‍ട്ടികള്‍കെല്ലാം നല്ല വണ്ണം ഉണ്ടുതാനും. ഇലക്ഷനുകളില്‍ കാന്‍തപുരത്തു തങ്ങളും ആരിഫലിയും വെള്ളാപ്പള്ളി നടേശനും സഭയും സഖാവു മദനിയും എല്ലാം ഉയര്‍ന്നു വരുന്നത്‌ ഈ ബോധത്തിറ്റ്നെ പുറത്താണ്‌
3. മത നിരപേക്ഷത എന്നു പറയുന്നത്‌ മതങ്ങള്‍ക്കതീതമായ നിലപാടല്ല. മത ധ്രുവീകരണത്തെ ചെറുക്കുക അതു വഴി സമുഹത്തിന്റെ അരാഷ്ട്രീയവത്കര്‍ണത്തെ ചെറുക്കുക എന്നതാണ്‌. അരാഷ്ട്രീയവത്ക്കരണത്തിലേക്കും മത ധ്രുവീകരണത്തിലെക്കുമുള്ള സമൂഹത്തിന്റെ ഒരു യാത്രയുടെ ചില സൂചനകളാണു തടിയന്റെവിട മഹാനും കൂട്ടുകാരും എന്നു നാം മറന്നു കൂടാ.

4. പിന്നെ ചാനലുകളിലെ വ്യര്‍ഥമായ ചര്‍ച്ച്കള്‍ക്കു മറുപടി പറയുക എന്നതു പലപ്പൊഴും നമ്മുടെ സമയം കൊല്ലാനേ ഉപകരിക്കൂ. ചാനലുകള്‍ ചര്‍ച്ചക്കു വിളിക്കുന്ന പ്രധാന മഹാന്മാര്‍ ആരൊക്കെയാണ്‌?.( കെ. ഇ. എന്‍, പിയേര്‍സന്‍, മുരളി, ജയരാജന്‍, പി.പി ജോര്‍ജ്‌, പിന്നെ വഴിയെ പോകുന്ന തേരാ പാരാ സാംസ്കാരിക നായകന്മാര്‍) . ഇവരുറ്റെയെല്ലാം പ്രസ്താവനകള്‍ക്കും അതിനിടയില്‍ നാരദവേഷം കെട്ടുന്ന നികേഷ്‌, ഹര്‍ഷന്‍,വേണു, പ്രമോദ്‌ പ്രഭ്രിതികള്‍ക്കും മറുപടി പറയുന്ന സമയം ഒരു വാഴയും നാലു വെള്ളരിയും വെച്ചാല്‍ അടുത്ത ഓണത്തിനു തമിഴന്റെ വണ്ടി വരുന്നതു കാത്തു നില്‍കാതെ വൈക്കൊയോടു സലാം പറയാം.
വാല്‍ കഷണം.: ഇന്നത്തെ ഇന്‍ത്യാവിഷന്‍ വാര്‍ത്ത കണ്ടു. പോള്‍ എം ജോര്‍ജിനു ഒരു ഇറാനിയന്‍ പെണ്‍കുട്ടിയായി സൗഹൃദമുണ്ടായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത്‌ പുറത്തു വന്നെന്ന്. ഒരു ഇറാനിയന്‍ പെണ്‍കുട്ടി സുഹൃത്താവുന്നതില്‍ എന്‍താണു ഞെട്ടാന്‍ എന്നു മനസ്സിലായില്ല. മരുമകളായും മകളായും ഇറ്റലിക്കാരിയെ സ്വികരിച്ച ഒരു രാജ്യത്തു അവിടെ പഠിക്കാന്‍ വന്ന കുട്ടിയുമായി സൗഹൃദം ഉള്ളതു ഒരു നിഘൂഢതയ്യായി അവതരിപ്പിക്കുന്നതിന്റെ പിന്നിലെ പത്രധര്‍മ്മം എന്‍താണ്‌?
നായനാരേ ഉദ്ധരിചു പറയുകയാണെങ്കില്‍ "ഇതെല്ലാം കണ്ടു മോളില്‍ ഒരു ആളുണ്ടെന്നു ഓര്‍ക്കണം"(ഞാന്‍ ഉദേശിച്ച്തു മറ്റവനെയാ പോളിറ്റ്‌ ബ്യൂറോ)

kaalidaasan said...

പാര്‍ട്ടി നേതാക്കളും ഭരവാഹികളും ജനപ്രതിനിധികളും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പടില്ല എന്നുള്ള ശാസനം കാലഘട്ടതിനു യോജിച്ചതാണോ എന്ന് ഇന്നല്ലെങ്കില്‍ നാളെ സി പി എമ്മിനു തുറന്നു ചിന്തിക്കേണ്ടി വരും. ആഗോളവത്കരണം പോലെ പ്രസക്തമായ ഒന്നാണ്‌ പാര്‍ട്ടി വിശ്വാസികളുടെ മത വിശ്വാസവും. മത വിശ്വാസത്തെ തീണ്ടാപ്പാടകലെ നിറുത്തിയാല്‍ കേരളത്തില്‍ പോലും പാര്‍ട്ടിക്ക് ഇനി വളര്‍ച്ചയില്ല എന്ന തിരിച്ചറിവുണ്ടായേ പറ്റൂ.

നല്ലൊരു ഭാഗം പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അംഗങ്ങളും ഈശ്വര വിശ്വാസികളും മത വിശ്വാസികളുമാണ്. അത് മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. മത വിശ്വാസം ​പോലുള്ള നിസാര കാര്യങ്ങളിലെ കടും പിടുത്തം ഉപേക്ഷിച്ച് ജനകീയ പ്രശ്നങ്ങളിലാണ്‌ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കോടിയേരിയുടെ കുടുംബം നടത്തിയ പൂമൂടലിനേക്കാള്‍ പ്രസക്തമാക്കേണ്ടത് ആര്‍ഭാടമായി നടത്തിയ മകന്റെ വിവാഹമാണ്‌. അടുത്ത കാലത്ത് സി പി എമ്മിന്‌ ദിശാബോധം നഷ്ടമാകുന്നു.

കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ എന്നും ജനപക്ഷത്താണ്‌. അവരുടെ നയങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് സ്വീകര്യവുമാകേണ്ടതാണ്‌. പക്ഷെ ഈ യാധാര്‍ത്ഥ്യത്തേക്കാള്‍ കൂടുതല്‍ പ്രചരം നേടുന്നത് അവര്‍ മത വിരോധികളാണ്‌ ഈശ്വര വിരോധികളാണ്‌ എന്നൊക്കെയും. കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്ന ഒരു സത്യമാണത്.

മതവിശ്വസത്തിനെതിരല്ല, ഇശ്വര വിശ്വാസത്തിനെതിരല്ല, വിശ്വാസികളുമായി സഹകരിക്കുന്നതിനു പ്രശ്നമില്ല, എന്നൊക്കെ പറഞ്ഞാലും മനോജിനേപ്പോലുള്ളവര്‍ പാര്‍ട്ടിയുടെ ഓരം ചേര്‍ന്നു പോകയേ ഉള്ളു. തരം കിട്ടുമ്പോള്‍ വഴി മാറിയും പോകും. അവരെയൊക്കെ എങ്ങനെ പാര്‍ട്ടിക്കുള്ളിലേക്ക് ആകര്‍ഷിക്കാന്‍ ആകും എന്നാണ്‌ പാര്‍ട്ടി ചിന്തിക്കേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ ഈ യാധാര്‍ത്ഥ്യത്തെ പാര്‍ട്ടി നേരിടേണ്ടി വരും.

ജനശക്തി said...

പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

സക്കറിയയും മനോജും പിന്നെ ഞാനും - സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന വളരെ പ്രസക്തമായ ലേഖനം

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി