ഇന്നത്തെ തീയതി :

Tuesday, September 5, 2017

*ഇന്ത്യൻ നദി-സംയോജന പദ്ധതി*

ആമുഖം
എന്താണ് ഇന്ത്യൻ നദി-സംയോജന പദ്ധതി.? ഇന്ത്യയിലെ വിവിധ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന 30 പ്രോജക്ടുകളുടെ ഒരു കൂട്ടമാണ് ഈ പദ്ധതി. ഈ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

എല്ലാ നദികളും സംയോജിപ്പിച്ചാൽ എന്താ കുഴപ്പം? കർഷകർക്ക് വെള്ളം കിട്ടും. നദിയിലെല്ലാം വെള്ളം വരും. പിന്നെന്തിനാ ഇതിനെ എതിർക്കുന്നത്? ഗംഗാനദി കേരളം വരെ വന്നാൽ പിന്നെ ഗംഗയിൽ മുങ്ങാൻ അങ്ങ് വടക്കേ ഇന്ത്യ വരെ പോകണ്ടല്ലോ.. ഇതാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ച് നദി സംയോജന പദ്ധതി.

ആരെതിർക്കുന്നു? 'കപട പരിസ്ഥിതിവാദികൾ'. അവരാണല്ലോ വികസനത്തെ എതിർക്കുന്നത്. ഇതാകും സർക്കാർ അനുകൂല വികസനവാദികളുടെ ആദ്യ പ്രതികരണം. എന്നാൽ അതാണോ സത്യം. ഈ പദ്ധതി വേണ്ടത്ര പഠനം നടത്താതെ പ്രഖ്യാപിക്കേണ്ട ഒന്നല്ല എന്നാണവർ പറയുന്നത്. ഇന്ത്യയിലെ പ്രമുഖ നദികളെല്ലാം തന്നെ ഈ പദ്ധതിയിൽ വരുന്നുണ്ട്. അത് കൊണ്ട് തന്നെ എല്ലാ പഠനങ്ങളും പൂർത്തിയാക്കി വേണം ഈ പദ്ധതി നടപ്പിലാക്കേണ്ടത്. ഒരു ചെറിയ പിഴ പോലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. സാമ്പത്തികമായും, രാഷ്ട്രീയമായും, പരിസ്ഥിതിപരമായും ഒക്കെ വില നൽകേണ്ടി വരും. ഇതാണവർ പറയുന്നത്,

നദി-സംയോജന പദ്ധതി വിവരങ്ങൾ ചുരുക്കത്തിൽ:


മൊത്തം പദ്ധതികൾ : 30
പദ്ധതിയിൽ വരുന്ന നദികളുടെ എണ്ണം : 37
കനാലുകൾ : 30
കനാലുകളുടെ ഏകദേശ നീളം: 15,000 കിലോമീറ്റർ
കനാലുകളുടെ വീതി: 50 മീറ്റർ മുതൽ 100 മീറ്റർ വരെ
റിസർവോയറുകൾ : 3000
വൈദ്യുതി ഉദ്പാദനം: 34 ഗിഗാവാട്ട്
പ്രതീക്ഷിക്കുന്ന ജലസേചന കൃഷിയിടം: 87 ദശലക്ഷം ഏക്കർ
കുടിയിറക്കപ്പെടാവുന്ന ജനസംഖ്യ: കണക്കുകളില്ല, എങ്കിലും അഞ്ചുലക്ഷത്തിലേറെ


കുറച്ച് ചരിത്രം:

നദിസംയോജന ചിന്തക്ക് 125 വർഷത്തെ ചരിത്രമുണ്ടെങ്കിലും അടുത്ത കാലത്ത് 2002-ൽ ശ്രീ അബ്ദുൽ കലാം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് നദികൾ യോജിപ്പിക്കുകവഴി ഇന്ത്യയിലെ ജലസേചന പ്രശ്നങ്ങൾക്ക് കുറെയേറെ പരിഹാരമാകുമെന്ന് അഭിപ്രായപ്പെടുന്നത്. അതിന്റെ ബാക്കിയായി സുപ്രിം കോടതിയിൽ ഒരു അപേക്ഷ എത്തുകയും അതൊരു റിട്ട് പെറ്റീഷനായി എടുക്കുകയുമുണ്ടായി. അങ്ങനെ 2002 ഒക്ടോബറിൽ നദികൾ യോജിപ്പിക്കാൻ സുപ്രിം കോടതി ഉത്തരവായി. അന്നൊരു ടാസ്ക് ഫോഴ്‌സ് രൂപികരിച്ചെങ്കിലും ഒന്നും നടന്നില്ല. 2012-ൽ ജലസേചന മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സ്‌പെഷ്യൽ കമ്മറ്റി ഉണ്ടാക്കാൻ സുപ്രിം കോടതി വീണ്ടും ഉത്തരവിട്ടു. ഇതിനെ ചോദ്യംചെയ്ത് രാമസ്വാമി ആർ അയ്യർ പറയുന്നത് ഇങ്ങനെയാണ് " ഇത്തരം തീരുമാനം എടുക്കാൻ ബാധ്യതയുള്ളത് പാർലമെന്റിനാണ്. പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കാതെ നോക്കലാണ് സുപ്രിം കോടതിയുടെ ജോലി. (https://goo.gl/DZ8MQw). ഏതായാലും UPA സർക്കാർ ഈ പദ്ധതിക്ക് എതിരായതിനാൽ ഒന്നും നടന്നില്ല. പിന്നീട് NDA സർക്കാർ 2014-15-ൽ 100 കോടി വകയിരുത്തി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി..

ഇതിന്റെ ഭാഗമായി ആദ്യത്തെ പ്രോജക്ട് ഇന്ത്യയിലെ തന്നെ രണ്ട് വലിയ നദികളായ കൃഷ്ണയെയും ഗോദാവരിയെയും ബന്ധിപ്പിക്കുന്ന കനാല്‍ 1300 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായി. അടുത്തതായി തുടങ്ങിയത് മദ്ധ്യപ്രദേശിലെ കെന്‍‌-ബെത്വ പ്രോജക്ടാണു. 11,676 കോടി മുതല്‍ മുടക്കുള്ള ഈ പദ്ധതിയെ പറ്റി ഒന്നു നോക്കാം.

കെന്‍ നദീതടത്തിലെ മിച്ചമുള്ള വെള്ളം ബെത്വ നദീതടത്തിലേക്ക് 221 കിലോമീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മ്മിച്ച് തിരിച്ചു വിട്ട് 6.35 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങള്‍ നനക്കാനും വരള്‍ച്ച ബാധിത പ്രദേശമായ ബന്ദല്‍കാന്ത് പ്രദേശത്ത് കുടിവെള്ളം എത്തിക്കാനുമായുള്ള ബ്രഹത് പദ്ധതിയാണിത്. കെന്‍ നദിയില്‍ ഗംഗൌ തടയണക്ക് രണ്ടര കിലോമീറ്റര്‍ മുകളിലായി 77 മീറ്റര്‍ ഉയരത്തില്‍ ഡാം പണിതാണു ഇത് സാധിക്കുന്നത്.

കെന്‍‌-ബെത്വ പദ്ധതി പ്രാവര്‍ത്തികമായാല്‍ മുങ്ങിപ്പോകുന്നത് പന്നാ ടൈഗര്‍ റിസര്‍വിലെ 5803 ഹെക്റ്റര്‍ ഉള്‍പ്പെടെ 9000 ഹെക്ടര്‍ ഭൂവിഭാഗം ആണു. മദ്ധ്യപ്രദേശിൽ നിന്ന് ഉത്തര്‍പ്രദേശിനു വെള്ളം കൊടുക്കാന്‍ പദ്ധതിയിടുമ്പോള്‍ പന്നായുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു നാട്ടുകാരുടെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇതേപോലെ മറ്റു 28 പദ്ധതികള്‍ക്കും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം, ഉണ്ടാകാതെയിരിക്കാം. അതൊക്കെ പദ്ധതികൾ തുടങ്ങുന്ന മുറക്ക് അതാത് പ്രദേശത്ത് ഉയർന്നു വരാൻ സാധ്യതയുണ്ട്.

മറ്റു പ്രശ്നങ്ങള്‍
റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ: ലത അനന്ത പറയുന്നത് ഇതാണു. “നദിയില്‍ ജലം കുറവെന്നോ മിച്ചമെന്നോ ഉള്ള കണ്‍സെപ്റ്റ് ഇല്ല. വര്‍ഷങ്ങളായി നദി ഒഴുകിക്കൊണ്ടിരിക്കുന്നു. അതില്‍ ജലം കുറവെന്നോ കൂടുതല്‍ എന്നോ പറയാന്‍ നമ്മളാരുമല്ല. മറ്റൊന്നു നദിയെ നിയന്ത്രിക്കാന്‍ അതൊരു പൈപ്പല്ല. അതുപോലെ ഗംഗയെ മറ്റൊരു നദിയുമായി താരതമ്യം ചെയ്യാനാവില്ല. പക്ഷെ ഒരു കനാല്‍ പദ്ധതിയിലൂടെ അതിനെ ഗതി തിരിച്ചു വിടുമ്പോള്‍ ഒരു ആവാസവ്യവസ്ഥയെ ആണു വഴി തിരിക്കുന്നത്. ഇങ്ങനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത് ചെയ്യുമ്പോള്‍ ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രമാണ് നിങ്ങള്‍ മാറ്റി വരക്കുന്നത്. കരകവിയലും മിച്ചജലവുമൊക്കെ നദിയുടെ ആവശ്യമാണു. അങ്ങനെയാണു സ്വാഭാവിക അവാസവ്യവസ്ഥിതി നിലനിന്നു പോകുന്നത്.

ശ്രീ ഹിമാശു താക്കൂര്‍ പറയുന്നത് മറ്റൊന്നാണു. ജലസേചനത്തിനുള്ള എല്ലാ മാര്‍ഗവും പരീക്ഷിച്ചു കഴിഞ്ഞു മാത്രമേ നദീ സംയോജന പദ്ധതികളെ പറ്റി ആലോചിക്കാവൂ എന്നാണു. അതായത് മഴവെള്ള സംഭരണം, ഭൂഗര്‍ഭജലസംഭരണം, നിലവിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, കൃഷി വൈവിദ്ധ്യം തുടങ്ങിയവയെല്ലാം പരീക്ഷിച്ചതിനു ശേഷം ഇതാകാം. ഇവിടെ ഈ പദ്ധതിക്ക് വേണ്ടി ഇതൊന്നും നടന്നിട്ടില്ല.  ഗോദാവരി തടത്തിലുള്ള വരള്‍ച്ച ബാധിതപ്രദേശം മറാത്ത്‌വാഡ നിലനില്‍ക്കെ തന്നെ നിങ്ങള്‍ ഗോദാവരി നദിയില്‍ നിന്ന് കൃഷ്ണാ നദിയിലേക്ക് വെള്ളം തിരിച്ചു വിടുന്നത് യുക്തിക്കു നിരക്കുന്നതല്ല എന്നദ്ദേഹം വാദിക്കുന്നു.

മേധാ പട്കര്‍ ചോദിക്കുന്നു: ഇത്രയും തുക മുടക്കി പദ്ധതി നടപ്പിലാക്കുന്നത് ആരായിരിക്കും? പൊതുമേഖലയോ അതോ സ്വകാര്യമേഖലയോ? സ്വകാര്യമേഖലയാണെങ്കില്‍ അവര്‍ക്ക് ലാന്‍ഡില്‍ മാത്രമായിരിക്കും താല്പര്യം. മറ്റു കാര്യങ്ങളിൽ കാര്യം.

ജെ എന്‍ യൂ പ്രൊഫസര്‍ രാജാമണി പറയുന്നത് വലിയ ഡാം നിര്‍മാതാക്കള്‍ ഇതില്‍ ഇടപെടുന്നത് കൊണ്ടായിരിക്കും ഈ പദ്ധതി ശ്രദ്ധിക്കപ്പെടുന്നതെന്നാണ്. ഒരു കനാലിനു ഒരു നദിയുടെ ഒരു ഗുണവും കാണില്ല. അതില്‍ മൈക്രൊ ഓര്‍ഗാനിസമോ മറൈന്‍ ലൈഫോ കാണില്ല. നാം അതിനെ ഒരു ഡാം കെട്ടി വെള്ളം തിരിച്ചു വിടുക മാത്രമാണ് ചെയ്യുന്നത്. അതോടൊപ്പം ഡാം കെട്ടുമ്പോള്‍ അവിടുത്തെ ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. “River-linking is a social evil, economic evil and will ultimately lead to collapse of civilisation”

സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്വയര്‍മെന്റ് ഡെ: പ്രോജക്ട് ഡയറക്ടര്‍ സുസ്മിത സെന്‍ ഗുപ്ത വിരല്‍ ചൂണ്ടുന്നത് ഈ പദ്ധതിയിലെ എറ്റവും കാതലായ പ്രശ്നമാണു. ഇപ്പോള്‍ തന്നെ മിച്ചജലമുള്ള സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ജലം വിട്ടു കൊടുക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. ഇനി ഒരു സംസ്ഥാനത്തിനകത്തെ നദികള്‍ തന്നെയാണു യോജിപ്പിക്കുന്നതെങ്കില്‍ പോലും അത് ഏല്‍പ്പിക്കുന്ന പാരിസ്ഥിതികാഘാതം വളരെ വലുതായിരിക്കും. അതുപോലെ ഇതില്‍ നിന്നുണ്ടാകുന്ന എക്കല്‍ നീക്കം ചെയ്യുന്നതും അത് നിര്‍മാര്‍ജ്ജനം ചെയ്യുന്നതും എവിടെ എന്നതിനെ സംബന്ധിച്ചും വലിയ പഠനങ്ങള്‍ നടന്നിട്ടില്ല.

ഇതിനെല്ലാമുപരി നദികൾ തിരിച്ചു വിടുമ്പോൾ ഇതേ നദിതടങ്ങളുടെ താഴ്ഭാഗങ്ങളിൽ (downstream areas) ഉണ്ടായേക്കാവുന്ന ജലദൗർലഭ്യം, വരൾച്ച ഇവയൊക്കെ ഭാവിയിലെ അറിയാൻ കഴിയൂ. അവിടങ്ങളിലെ ഉറവകൾ വറ്റാൻ ഇത് കാരണമായേക്കാം. ഒരു പക്ഷെ ചില തടാകങ്ങൾ വറ്റി വരണ്ടേക്കാം. റഷ്യയിലെ ആറൽ സമുദ്രത്തിന്റെ കഥ നമ്മുടെ മുന്നിൽ ഉണ്ട്. (http://japages.blogspot.ae/2009/01/blog-post_29.html)

നമ്മുടെ കേരളത്തിനും ഉണ്ടോരു സംയോജനം. പമ്പ-അച്ചൻകോവിൽ-വൈപ്പർ പദ്ധതി.

പമ്പ-അച്ചൻകോവിൽ ആറുകളിലെ വെള്ളം മൂന്നു റിസർവോയറുകളിൽ കെട്ടി നിർത്തി രണ്ട് കനാലുകളിൽ കൂടി തമിഴ്‌നാട്ടിലെ വൈപ്പാറിലെത്തിക്കുന്ന പദ്ധതിയാണിത്.

കേരളത്തിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ പമ്പയാറിലെ വെള്ളം അണകെട്ടി തിരിച്ചു വിടുന്നത് കുട്ടനാടിനെയും വേനമ്പനാട് കായലിനെയും എത്രത്തോളം ബാധിക്കും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. പമ്പയാറിൽ നിന്നുള്ള എക്കൽ വേമ്പനാട് കായലിൽ കൂടി ഒഴുകി കടലിൽ എത്തുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെയും വളർച്ചയെയും സഹായിക്കുന്ന ഒരു ഘടകമാണ്. കേരള തീരത്ത് കാണുന്ന ചാകര എന്ന പ്രതിഭാസം പോലും ഇത്തരം ഒഴുക്കുകളുടെ ഫലമാണെന്ന് പറയപ്പെടുന്നു. കടലിലേക്ക് വെറുതെ ഒഴുകി പോകുന്നു എന്ന് നാം പറയുന്ന വെള്ളം സ്വാഭാവിക ആവാസ വ്യവസ്ഥക്ക് ആവശ്യമാണെന്ന് പറയുന്നത് ഇതൊക്കെകൊണ്ടാണ്. ഈ സംയോജനം ഇല്ലെങ്കിൽ തന്നെ 2050 ആകുമ്പോഴേക്കും പമ്പയിൽ വെള്ളം ആവശ്യത്തിൽ കുറവായിരിക്കും എന്നാണു പഠനങ്ങൾ പറയുന്നത്. അതായത് മലിനീകരണം നടന്ന വെള്ളം ഒഴുകിപോകാനുള്ള സ്വാഭാവിക ഒഴുക്ക് കാണില്ല എന്നര്ഥം.  അതേപോലെ മറ്റൊരു പ്രശ്‍നം ഈ പദ്ധതിപ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതും അപൂർവ്വ സസ്യശേഖരവും അപൂർവ്വ മത്സ്യ-ജീവശേഖരവും ഉൾപ്പെടുന്നതുമാണ് എന്നതാണ്. പദ്ധതി നടപ്പിലായാൽ പലതും നശിച്ചേക്കാം എന്ന് വിദഗ്ദർ പറയുന്നു.

അതേസമയം തമിഴ്നാടിനു ഇതൊരു മുതൽക്കൂട്ടാകുന്നത് കൃഷി ആവശ്യങ്ങൾക്ക് ഈ വെള്ളം ഉപയോഗിക്കാം എന്നതിനാലാണ്. വരൾച്ച ഒരു പരിധി വരെ തടയാനാകും എന്നതും ഒരു പ്രയോജനമാണ്.

ഉപസംഹാരം
ഇതേപോലെ മുപ്പത് പദ്ധതികൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം. ദോഷങ്ങള് കൂടുതലും ഗുണങ്ങൾ കുറവുമാകുമ്പോഴാണ് പദ്ധതി പരാജയമാകുന്നത്. എന്നാൽ ഇവിടെയുള്ള പ്രധാന പ്രശ്നം, ദോഷങ്ങൾ അറിയണമെങ്കിൽ അനവധി വർഷങ്ങൾ കാത്തിരിക്കേണ്ടി വരും എന്നതാണ്. എന്നാൽ ഗുണങ്ങൾ എണ്ണിയെടുക്കാൻ എളുപ്പമാണ്. അത് കണ്മുന്നിൽ കാണാൻ സാധിക്കും. അതായത് ഗുണങ്ങൾ മാത്രമേ സമീപഭാവിയിൽ കാണാനാവൂ. ആ ഗുണങ്ങളുടെ വില വലുതാണെന്ന് ഒരുപക്ഷെ ഭാവിതലമുറക്കെ മനസ്സിലാകൂ.

കോടികൾ ചെലവാകുന്ന പദ്ധതിക്ക് ഇപ്പോൾ കണക്കു കൂടിയിരിക്കുന്ന മുതല്മുടക്കൊന്നും പോരാതെ വരും എന്നത് തീർച്ച. അങ്ങനെ വരുമ്പോൾ വൻകിട കമ്പനികൾക്ക് ഈ പദ്ധതി ഒരു അക്ഷയഖനി തന്നെ ആയിരിക്കും. അത് കൊണ്ട് തന്നെ ഇതിനു പുറകെ രാഷ്ട്രീയമാനങ്ങളും വിവാദങ്ങളും ഉയർന്നു വരാനും സാധ്യതയുണ്ട്.    

അവലംബം:
Hydrology and Water Resources Information System for India (https://goo.gl/5Pr8Ez)
India waterportal (https://goo.gl/qZyAD1)
Quartz India Media (https://goo.gl/Uwp6vP)
Hindustan Times (https://goo.gl/X65cn5)
Hindustan Times (https://goo.gl/nT93dR)
പഴയ താളുകള്‍ (http://japages.blogspot.ae/2009/01/blog-post_29.html)

അറിയിപ്പ്: 


ഇന്ത്യയിൽ നടപ്പിലാക്കുന്ന നദി-സംയോജന പദ്ധതിയെ കുറിച്ചുള്ള ഒരു കുറിപ്പ് മാത്രമാണിത്. ആധികാരിക പഠനം നടത്തി ഉണ്ടാക്കിയ റിപ്പോർട്ടല്ല. ഇന്ത്യൻ നദി-സംയോജന പദ്ധതി വീണ്ടും ചർച്ചാവിഷയമായ സ്ഥിതിക്ക് പദ്ധതിയെ കുറിച്ച് വായിച്ചറിഞ്ഞതും പലയിടത്ത് നിന്ന് ലഭിച്ചതുമായ   വിവരങ്ങൾ എഴുതിയിട്ടു എന്ന് മാത്രം. (ഭാവിയിൽ കൂട്ടിച്ചേർക്കലും വെട്ടിച്ചുരുക്കലും ഉണ്ടാകാം)

1 comment:

ശ്രീരാം said...

പരുത്തി കൃഷിക്ക് വേണ്ടി നദി തിരിച്ചുവിട്ട് അരാൾ കടൽ വറ്റിപ്പോയ ഒരു ടെലിവിഷൻ പരിപാടി കുറേ വർഷങ്ങൾക്ക് മുൻപ് കണ്ടിരുന്നു.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി