ഇന്നത്തെ തീയതി :

Wednesday, May 27, 2009

മാതൃഭാഷ മലയാളം തന്നെയല്ലേ?

ഇത് വായിക്കുന്ന നിങ്ങളൊക്കെ മലയാളികളാണെന്ന് എനിക്കറിയാം. ദേ തമാശ ! എന്നല്ലേ വിചാരിച്ചത്. തമാശ അല്ല, സീരിയസ്. മലയാളികള്‍ക്ക് മലയാളികളെ തിരിച്ചറിയാനും സ്നേഹിക്കാനും ബഹുമാനിക്കാനും ഇഷ്ടമില്ലാത്ത കാലമാണ് . പക്ഷേ ഇപ്പോഴും മലയാളത്തെ ഇത്തിരി എങ്കിലും ഇഷ്ടപ്പെടുന്നതു കൊണ്ടാവുമല്ലോ ഇത് വായിക്കുന്നവരും ഈ മലയാളം ബ്ലോഗ് ലോകത്ത് ചുറ്റിക്കറങ്ങുന്നത്.
മലയാളം സംസാരിച്ചതിന് തല മൊട്ടയടിച്ച സ്കൂളിന്റെ കഥയൊക്കെ പലരും പലവട്ടം പറഞ്ഞതാണെങ്കിലും ഇന്നും ഓര്‍ത്തു പോയി. ഓര്‍ക്കാന്‍ കാരണം ഡല്‍ഹി അപ്പോളോ ഹോസ്പിറ്റലിലെ രണ്ട് നേഴ്സുമാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ വാര്‍ത്ത വായിച്ചപ്പോഴാണ്. പിരിച്ചു വിട്ടതിന്റെ കാരണം സിമ്പിള്‍ ! ലിഫ്റ്റിന്റെ അടുത്തു വച്ച് മലയാളത്തില്‍ സംസാരിച്ചു. ഇന്ത്യയിലെ ഔദ്ധ്യോഗിക ഭാഷകളില്‍ ഒന്നാണ് നമ്മുടെ "മലയാളം". ആ മലയാള ഭാഷ സംസാരിച്ചതിന് രണ്ടുപേരെ പിരിച്ചു വിട്ടിരിക്കുന്നു. ഡ്യൂട്ടി സമയത്ത് ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന്‍ അനുവാദമുള്ളു പോലും. ശരിയായിരിക്കാം. റൂള്‍സ് അന്റ് റെഗുലേഷന്‍സ് പാലിക്കേണ്ടത് അവരുടെ കര്‍ത്തവ്യം ആയിരിക്കാം. പക്ഷേ ഈ നേഴ്സുമാര്‍ പറയുന്നത് അവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു എന്നാണ്. ഡ്യൂട്ടി സമയത്ത് തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതിന് മാത്രമാണ് വിലക്ക് എന്ന് കരുതുന്നു.

റൂള്‍സ് ഉണ്ടാക്കുമ്പോള്‍ അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോ എന്ന് നോക്കാന്‍ നമുക്ക് വകുപ്പുകള്‍ ഇല്ലേ? ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ഉന്നതന്മാര്‍ ആയിരിക്കാം. കാശുകാരായിരിക്കാം. പക്ഷേ ഇംഗ്ലീഷ് അറിയാത്തവരാണെങ്കില്‍ ചികിത്സ ഇല്ല എന്ന് പറയില്ലല്ലോ. ഇന്ത്യയിലെ ഏത് സ്ഥലത്താണെങ്കിലും ആശുപത്രികളില്‍ ചെന്നാല്‍ മലയാളി നേഴ്സുമാരാണധികവും. വിദേശത്താണെങ്കിലും അങ്ങനെ തന്നെ. വിദേശങ്ങളിലെ ആശുപത്രികളില്‍ പോലും സ്വന്തം ഭാഷ 'അത്യാവശ്യത്തിന്' ഉപയോഗിക്കുന്നതില്‍ വിലക്കില്ല എന്നാണ് കരുതുന്നത്.
ഇതിലൊക്കെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഈ "ഉഷാ ബാനര്‍ജി" ഒരു മലയാളി ആണെന്ന് ദീപികയില്‍ വായിച്ചപ്പോഴാണ്. അത് ശരിയാണെങ്കില്‍ ശ്രീമതി ഉഷാ, നിങ്ങള്‍ മലയാളി ആണെന്നോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജോലിയാണ് ചെയ്തത് എന്ന് ന്യായീകരിക്കുമെങ്കിലും സ്വന്തം സഹോദര്‍മാരോട് ഒന്നു ക്ഷമിക്കാമായിരുന്നു. അല്ലെങ്കിലും, എല്ലാം റൂള്‍സ് നോക്കി മാത്രമാണോ ചെയ്യുന്നത്, ചിലതെങ്കിലും മനസ്സാക്ഷിക്കനുസരിച്ചും ചെയ്യാമല്ലോ, പ്രത്യേകിച്ച് ആതുര സേവന രംഗത്ത്. മനുഷ്യത്വം എന്ന് പറയുന്നത് അതിനല്ലേ?
നേഴ്സ് മൂത്ത് സൂപ്രണ്ട് ആകുന്ന ഭൂരിപക്ഷവും ചെയ്യുന്നത് ഇതൊക്കെ തന്നെയാണ് എന്ന് തോന്നുന്നു. ജൂനിയേഴ്സിനെ റാഗ് ചെയ്യുമ്പോള്‍ സീനിയേഴ്സിന് കിട്ടുന്ന സുഖം ഇങ്ങനെയുള്ള പ്രവൃ‍ത്തികളില്‍ നിന്ന് അവര്‍ക്ക് കിട്ടുന്നുണ്ടാവാം.
മലയാളം സംസാരിച്ചു എന്ന ഒറ്റ കാരണത്താല്‍ ഈ നേഴുസുമാരെ പിരിച്ചു വിടാനുള്ള നീക്കത്തില്‍ ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

X :::::::::::::::::::: X :::::::::::::::::::: X :::::::::::::::::::: X

അറിയാതെ വന്ന് മലയാള നാട്ടില്‍ ജനിച്ചുപോയി എന്ന് കരുതുന്ന ചിലര്‍ മലയാളികളും ഇംഗ്ലീഷുകാരുമല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അശ്രാന്തപരിശ്രമം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഈ വാര്‍ത്തക്കൊന്നും പ്രാധാന്യമില്ല എന്നറിയാം. ആഗോള ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിനുള്ള പ്രാധാന്യം ഒട്ടും കുറച്ചു കാണാന്‍ സാധിക്കില്ല. എന്നിട്ടും നമ്മളുടെ ആള്‍ക്കാര്‍ നല്ല ഇംഗ്ലീഷ് ആണൊ പഠിക്കുന്നതെന്ന് എന്ന് കൂടി ചിന്തിക്കൂ. (മരമാക്രിയുടെ ഒരു പോസ്റ്റും അതിലെ ദേവന്റെ കമന്റും വായിക്കുക). പക്ഷേ മാതൃഭാഷ പഠിക്കുന്നതില്‍ വിമുഖത കാട്ടണമോ എന്ന് മാത്രം ചിന്തിക്കുക.


നാം ഒക്കെ മലയാളികളാണെന്നും മലയാളം നമ്മുടെ 'മാതൃ'ഭാഷ ആണെന്നും മലയാളം സംസാരിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നേണ്ട കാര്യമില്ലെന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമല്ല എന്ന് തോന്നുന്നു. പിന്നെയോ ? സമൂഹത്തിന്റെ കുറ്റമായിരിക്കും അല്ലേ? !!!!!!!!

Saturday, May 16, 2009

അനിവാര്യമായ പരാജയം

വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍
അനിവാര്യമായ പരാജയം ഇടതുപക്ഷം ഏറ്റുവാങ്ങി. സ്വയം ശവക്കുഴി തോണ്ടി അതില്‍ കയറി കിടന്ന് സ്വയം മണ്ണിട്ട് മൂടുന്നപോലെയായി ഇടതു മുന്നണിക്ക് ഈ ഇലക്ഷന്‍. ഇത് ഇങ്ങനെയേ വരൂ എന്ന് ഒരു വിധത്തില്‍ പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും (എന്നെ പോലെയുള്ള) സാധാരണ അനുഭാവികള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് തോന്നുന്നു.

ഈ പരാജയത്തിന്റെ കാര്യത്തില്‍ എനിക്ക് തോന്നിയ ചില കാരണങ്ങള്‍ ഇവയാണ്.

1. പിണറായിയുടെ തന്‍ പ്രാമാണിത്വം : ഈ പരാജയത്തിന്റെ ഏറ്റവും പ്രധാന കാരണം ഔദ്യോഗിക വിഭാഗത്തിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങള്‍ തന്നെയാണ്. താന്‍ ഇല്ലെങ്കില്‍ പ്രളയം എന്നോ മറ്റോ മനസ്സില്‍ കണ്ട് എല്ലാം സ്വയം തീരുമാനിച്ച ഏകാധിപത്യ പ്രവണതയോടെയുള്ള തീരുമാനങ്ങള്‍‍ക്കേറ്റ തിരിച്ചടി എന്നു പറയാം.

2. മദനിയെ (പരോക്ഷമായെങ്കിലും) മുന്നണിയുടെ ഭാഗം എന്ന നിലയില്‍ പൊക്കി കൊണ്ടു നടന്നതിന്റെ പരിണിതഫലം. പൊന്നാനിയിലും മലപ്പുറത്തുമുള്ള ഫലങ്ങള്‍ ഇത് ശരിക്ക് മനസ്സിലാക്കി തരുന്നു എന്നു വേണം കരുതാന്‍. അതുപോലെ തന്നെ മലബാറിലെ മറ്റു മണ്ഡലങ്ങളിലും ഈ തീരുമാനത്തിന്റെ ഫലം കാണാം.

3. സീറ്റ് വിഭജന ചര്‍ച്ചയില്‍ ഘടക കക്ഷികളെ പോലും പിണക്കി സ്വന്തം താല്പര്യം സം‌രക്ഷിക്കുവാന്‍ കാട്ടിയ ശുഷ്കാന്തിയ്ക് ഘടക കക്ഷികള്‍ നല്‍കിയ മറുപടി.

4. ജനദാ ദളിന്റെയും സി.പി. ഐ-യുടെയും മറ്റ് ഘടക കക്ഷികളേയും വില കുറച്ച് കണ്ട് മുന്നണി രാഷ്ട്രീയത്തിന്റെ എത്തിക്സ് പോലും മറന്ന രാഷ്ട്രീയ അജണ്ടയുടെ പരാജയം.

5. ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി നേതാക്കള്‍ക്കറിയാമെങ്കിലും താഴേത്തട്ടിലുള്ള സാധാരണക്കാര്‍ക്ക് അതറിയില്ല, അവര്‍ക്കത് മനസ്സിലാകില്ല.

6. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പോരായ്മ : ചില മണ്ഡലങ്ങളില്‍ ഗ്രൂപ്പ് കളിയില്‍ മറന്ന പൊതു സമ്മതരായ സ്ഥാനാര്‍ത്ഥികള്‍. അവരെ മറന്ന് സിന്ധു ജോയിയെ പോലെയുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വന്ന പാളിച്ച.

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തെ കുറച്ച് കാണുന്നില്ല എങ്കിലും, ചുരുക്കി പറഞ്ഞാല്‍ ഇത് ഐക്യ ജാനാധിപത്യ മുന്നണിയുടെ വിജയം എന്നതിനേക്കാളുപരി സി.പി.എം-ന്റെ പരാജയം എന്ന് കാണാനാണെനിക്കിഷ്ടം. അതില്‍ തന്നെ ഈ ഇലക്ഷന്‍ മുഴുവന്‍ നിയന്ത്രിച്ച ഔദ്യോഗിക പക്ഷത്തിന്റെ പരാജയം. വടക്കന്‍ കേരളത്തിലെ ഉറച്ച സീറ്റുകള്‍ പോലും നഷ്ടമായത് അതാണല്ലോ കാണിക്കുന്നത്.

ഇടതു മുന്നണിയില്‍ പണ്ടില്ലാതിരുന്ന, എന്നാല്‍ കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരുന്ന ഗ്രൂപ്പുകളിയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു താല്പര്യവുമില്ല എന്ന് കോണ്‍ഗ്രസ് കഴിഞ്ഞ തെരെഞ്ഞെടുപ്പോടെ മനസ്സിലാക്കി എങ്കില്‍, ഈ തെരെഞ്ഞെടുപ്പോടെ ഇടതു മുന്നണിക്കത് മനസ്സിലായാല്‍ അവര്‍ക്ക് കൊള്ളാം.



മുന്‍‌കൂര്‍ ജാമ്യം

ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല. ഒരു പക്ഷേ പരാജയത്തിന്റെ കാരണങ്ങളില്‍ ഇതൊന്നും കാണില്ലായിരിക്കാം. മറ്റു പല കാരണങ്ങളും കാണാം.

Tuesday, May 12, 2009

ജോലിസാധ്യതയും പരസ്യങ്ങളും

കുറച്ച് നാളായി ടി വിയില്‍ കാണുന്ന ഒരു പരസ്യമുണ്ട്. സേഫ്റ്റി കോഴ്സിനെ പറ്റിയുള്ള ഒരു പരസ്യം. ഈയിടെ പുതിയ പരസ്യങ്ങളും കാണുന്നുണ്ട്. ഇവരുടെ തന്നെ മറ്റൊരു കോഴ്സിനെ പറ്റിയുള്ളത്.

X::::::::::::::::::::::::::::X X::::::::::::::::::::::::::::X X::::::::::::::::::::::::::::X

ഏകദേശം രണ്ട് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2007 ആഗസ്റ്റ് മാസത്തില്‍ ഞങ്ങളുടെ പ്രോജക്ടിന്റെ ആരംഭസമയം. ഗള്‍ഫില്‍ ചൂട് ഏറ്റവും അധികമുള്ള സമയം. വിസിറ്റ് വിസയില്‍ ഗള്‍ഫിലെത്തിയ ഒരു പയ്യന്‍ എന്റെ കൂട്ടുകാരന്റെ റെക്കമെന്റേഷനില്‍ സേഫ്റ്റി അസിസ്റ്റന്റ് ആയി ഞങ്ങളുടെ കമ്പനിയില്‍ വിസ അടിച്ച് ജോലിക്ക് കയറി. ഗള്‍ഫില്‍ നാല്പതിനായിരം ശമ്പളം മോഹിച്ചു വന്ന തുടക്കക്കാരനായ പയ്യന് തരക്കേടില്ലാത്ത ശമ്പളമായ 2500 ദിര്‍ഹമായിരുന്നു (അന്ന്‍ 28000 രൂപ വരും) നിശ്ചയിച്ചിരുന്നത്.
ആദ്യ ദിവസം ജോലിക്കു വന്ന പയ്യന് സുഡാനിയായ മാനേജര്‍ കൊടുത്ത പണി സൈറ്റില്‍ വരുന്ന വാഹനങ്ങളുടെ ഒക്കെ നിയന്ത്രണം ആയിരുന്നു. ഓര്‍ക്കുക അതും സൈറ്റിലെ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയില്‍ ആണുള്ളത്. ട്രക്കുകളും ട്രെയിലറുകളും വന്നു കൊണ്ടേയിരിക്കും. അവ എങ്ങോട്ടൊക്കെ മാറ്റിയിടണമെന്നും, എങ്ങനെ Unload ചെയ്യണമെന്നും ഒക്കെ സേഫ്റ്റിക്കാര്‍ നിശ്ചയിക്കണം. സാധനങ്ങള്‍ ഇറക്കുമ്പോഴും ഇവരുടെ സാനിദ്ധ്യം അവിടെ വേണം. എന്തെങ്കിലും അപകടമുണ്ടാകാതെ നോക്കേണ്ടത് അവരാണല്ലോ.

ഇനിയാണ് പ്രശ്നം തുടങ്ങുന്നത്. ചൂട് സമയത്ത് ജോലിക്കിറങ്ങിയ പയ്യന്‍ ഉച്ചയാകുന്നതിന് മുമ്പേ മാനേജരുടെ അടുത്തെത്തി പറഞ്ഞു ,

"സാര്‍ ഞാന്‍ ഈ ജോലിക്കല്ല വന്നത്, എന്നെ സൈറ്റിലെ സേഫ്റ്റിയുമായി ബന്ധപ്പെട്ട ജോലിക്ക് ഇടൂ."

മാനേജര്‍ പറഞ്ഞു " ഇതും സേഫ്റ്റി ആഫീസറുടെ ജോലി തന്നെ".

ആര്‍ക്കു മനസ്സിലാകാന്‍. ഇതൊന്നും ഒരു പക്ഷേ ആ പയ്യന്‍ അവിടെ പഠിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും കൊച്ചിയില്‍ എവിടെയാ 48ഡിഗ്രി ചൂട്. അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ സീനിയര്‍ സേഫ്റ്റി എഞ്ചിനീയര്‍ " അച്ചായനും" ശ്രമിച്ചു. എവിടെ !! അവസാനം ഒരാഴ്ച്ചക്കുള്ളില്‍ കക്ഷി ജോലി മതിയാക്കി, വിസ അടിച്ചതിന്റെ കാശ് നാട്ടില്‍ നിന്നും വരുത്തി കമ്പനിയില്‍ അടച്ചിട്ട് നാട്ടിലേക്ക് മടങ്ങി.
X::::::::::::::::::::::::::::X X::::::::::::::::::::::::::::X X::::::::::::::::::::::::::::X

സേഫ്റ്റി കോഴ്സിന്റെ പരസ്യം ഇന്നും ടി.വിയില്‍ കണ്ടു. 'ടൈ' ഒക്കെ കെട്ടി സേഫ്റ്റി ഓഫീസര്‍ ആകാന്‍ ഒരുങ്ങിയിറങ്ങിയ ഒരു പയ്യന്‍ നായകനായ പരസ്യം. ഗള്‍ഫില്‍ നിന്ന്‍ സേഫ്റ്റി ഓഫീസേഴ്സിനെ ഒന്നും പിരിച്ചു വിട്ടിട്ടില്ല എന്നാണതില്‍ പറയുന്നത്. ഇതില്‍ എത്ര കണ്ട് സത്യമുണ്ടെന്ന് ഗള്‍ഫില്‍ ഉള്ളവര്‍ക്കറിയാമായിരിക്കും. കാറ്റഗറി നോക്കിയൊന്നുമല്ല പിരിച്ചു വിട്ടിരിക്കുന്നത് എന്നതാണ് സത്യം.
പറയാന്‍ വന്നത്, ഏത് കോഴ്സ് പഠിച്ചാലും ശരി, പരസ്യത്തില്‍ കാണുന്നതു പോലെയുള്ള സ്വപ്നങ്ങളുമായി പ്രവാസി ആയാല്‍ ഒരു പക്ഷേ നിരാശയാകും ഫലം. ടൈ കെട്ടിയ ജോലി മാത്രമേ ചെയ്യു എന്ന്‍ ശഠിച്ചാല്‍ കാര്യം പോക്കാ.....അത്ര തന്നെ.

ഇതേ പോലെയുള്ള കുറെ പുതിയ ജോലികളുടെ കാര്യം പരസ്യങ്ങളിലൂടെ അറിയാന്‍ സാധിച്ചു. ലിഫ്റ്റ് ടെക്‌നീഷ്യന്‍, എക്സ്റേ വെള്‍ഡര്‍.. പിന്നെന്തൊക്കെയാണ്.. അവയ്ക്കൊക്കെ ഗള്‍ഫില്‍ ഇത്ര ഡിമാന്റ് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഈ കോഴ്സുകള്‍ പഠിച്ചാല്‍ നല്ല് ജോലി കിട്ടില്ല എന്നര്‍ത്ഥമില്ല കേട്ടോ. പക്ഷേ, എല്ലാവര്‍ക്കും നാല്പ്പതിനായിരവും അമ്പതിനായിരവും കിട്ടണമെന്നില്ല. ഭാഗ്യമുള്ളവര്‍ക്ക് ഒരു പക്ഷേ, നല്ല ജോലി കിട്ടിയേക്കാം.

പുതിയ കോഴ്സുകള്‍ക്ക് ചേരുന്നവര്‍ അതിന്റെ സാധ്യതയെ പറ്റി കൂടി പഠിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. അല്ലെങ്കില്‍ മൈക്രോബയോളജി പഠിച്ച എന്റെ ബന്ധുവിന്റെ അവസ്ഥയാകും. പഠിച്ച കോഴ്സ് അനുസരിച്ചുള്ള ജോലി വളരെ അപൂര്‍‌വ്വം. MPH (Master in Public Health) പഠിച്ചിട്ട്, പഠിച്ചതു വച്ച് ജോലി കിട്ടാതെ, കിട്ടിയ ജോലിക്കു കയറിയ ഒരാള്‍ ഞങ്ങളുടെ അഡ്മിനിസ്ട്രേസഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട്. അയാള്‍ പറഞ്ഞത് " കയ്യിലുള്ള സര്‍ട്ടിഫിക്കറ്റ് കൊട്ടയിലും കൊള്ളത്തില്ല, കോണകത്തിലും കൊള്ളത്തില്ലാത്തതാണ് പിന്നെ എന്തു ചെയ്യാനാ, കിട്ടിയതിന് കേറി " എന്നാണ്.

Sunday, May 10, 2009

ഭവിഷ്യപുരാണവും വിശ്വാസങ്ങളും

കഴിഞ്ഞ പോസ്റ്റില്‍ (ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന്‍ എനിക്ക് തോന്നിയത് ഇതൊക്കെയാണ്.

ഭവിഷ്യപുരാണത്തെ പറ്റി പറയുകയാണെങ്കില്‍, പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിലെ പല സംഭവങ്ങളും പ്രവചിക്കുന്ന ഭവിഷ്യപുരാണം പിന്നീടുള്ളതിനെ പറ്റി സൂചനയൊന്നും നല്‍കുന്നില്ല. "സണ്‍‌ഡേ" "ഫെബ്രുവരി" എന്നീ ഇംഗ്ലീഷ് വാക്കുകളെ പറ്റി വരെ ഭവിഷ്യ പുരാണത്തില്‍ ഉണ്ട് എന്നത് ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.ഇങ്ങനെയുള്ള ഭവിഷ്യ പുരാണത്തിലെ ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചും അതിന്റെ ബാക്കി ഭാഗങ്ങള്‍ വിഴുങ്ങിയും സ്വന്തം താല്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ചിലരെങ്കിലും ശ്രമിക്കുന്നു. അതാണ് ബീമാപ്പള്ളി ബ്ലോഗില്‍ കാണുന്നത്.

"മനുഷ്യനാല്‍ രചിക്കപ്പെട്ട" വേദങ്ങളിലും പുരാണങ്ങളിലും കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയുമ്പോഴും "ചില ഭാഗങ്ങളില്‍" കൈകടത്തലുകള്‍ ഉണ്ട് എന്ന് വിശ്വസിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറല്ല. ആ ഭാഗങ്ങള്‍ മാത്രം 'ശരി'യാണെന്ന് സാരം.

ഇസ്ലാം വിശ്വാസമനുസരിച്ച് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളെ ധര്‍മ്മമാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ അതാത് സ്ഥലങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തിലധികം പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. ഭാരതത്തില്‍ വന്ന ആരെയും പറ്റി വ്യക്തമായ സൂചനകളൊന്നും ഒരു ഗ്രന്ഥത്തിലും പറയുന്നില്ലെങ്കിലും ഇവരില്‍ പലരും ഹിന്ദുമതത്തിലെ ദൈവ സങ്കല്പ്പങ്ങളോ ആചര്യന്മാരോ ആയിരുന്നിരിക്കാം.

ഹിന്ദുമതം (അല്ലെങ്കില്‍ സംസ്കാരം) ബഹു ദൈവ ആരാധകരുടെ മതമാണ് എങ്കിലും അവരുടെ വേദങ്ങള്‍ ദൈവത്തില്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് (അങ്ങനെ അല്ലെങ്കില്‍ പോലും) ചില മുസ്ലീങ്ങളെങ്കിലും വിശ്വസിക്കുന്നു.

::::::::::::::::::::::::::::: X :::::::::::::::::::::::::::::::

ഓരോ മതത്തിനും അതിന്റേതായ ചട്ടക്കൂടുകളും വിശ്വാസങ്ങളും ഉണ്ട്. അന്യ ദേശത്തിലെ ഒരു കാര്യവും ഒരു മത ഗ്രന്ഥത്തിലുമില്ല. ഓരോ ഗ്രന്ഥത്തിലും പൊതുവായി പറയുന്ന ഓരോ കാര്യങ്ങളും മനുഷ്യര്‍ സ്വയം തീര്‍ക്കുന്ന ചില ഭാഷ്യങ്ങളോടെ, "ഈ പറഞ്ഞിരിക്കുന്നത് അതിനെ പറ്റിയാണ്" എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഭൂമിയെപറ്റിയും ചന്ദ്രനെപറ്റിയും സൂര്യനെപറ്റിയും പര്‍‌വതങ്ങളെ പറ്റിയും ഒക്കെ അതാത് കാലഘട്ടത്തിലെ വിവരങ്ങള്‍ അനുസരിച്ച് എഴുതിയിരിക്കുന്നതിനെ അപ്പടി അംഗീകരിക്കാതെ അതിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ തേടുവാന്‍ മതഗ്രന്ഥങ്ങളൊന്നും "ആധുനിക കവിതകളല്ല" എന്നെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. എല്ലാത്തിലും ഉല്‍‌പ്രേക്ഷ ഉപയോഗിച്ചിരിക്കുന്നു എന്നും കരുതുക വയ്യ.

ഓരോ പ്രവാചകനും അതാത് ഗോത്രങ്ങളെയും അതാത് പ്രാദേശങ്ങളിലെ ജനങ്ങളേയും ബോധവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. അല്ലാതെ തനിക്കറിയാത്ത ഭൂവിഭാഗങ്ങളെ ഒരിക്കലും അവര്‍ പ്രതിനിധീകരിച്ചിരുന്നില്ല എന്ന് മതഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഓരോ പ്രദേശങ്ങളിലെയും ആചാരങ്ങളേയും അനുഷ്ടാനങ്ങളേയും ദുരാചാരങ്ങളേയും മാത്രമേ ഓരോ ഗ്രന്ഥങ്ങളും പരമര്‍ശിക്കുന്നുള്ളു.

Saturday, May 2, 2009

ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!!

ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വാധീനിച്ച പോസ്റ്റുകള്‍ ഒന്നുമില്ലായിരുന്നു. കാരണം, എല്ലാം മതാധിഷ്ടിത പോസ്റ്റുകള്‍. എന്നാല്‍ ആദ്യമായി എനിക്ക് കമന്റ് ഇടണം എന്ന് തോന്നിയ രണ്ട് പോസ്റ്റുകള്‍ ഈയടുത്ത കാലത്ത് ആ ബ്ലോഗില്‍ ഉണ്ടായി. (1), (2)

ഭാരതത്തില്‍ നിലവിലുള്ള ഹിന്ദുമത ഗ്രന്ഥങ്ങളില്‍ പ്രവാചകനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു എന്ന വിഷയത്തില്‍ രണ്ട് പോസ്റ്റുകള്‍ ബീമാപ്പള്ളി ബ്ലോഗില്‍ കണ്ടിരുന്നു.

സംസ്കൃതത്തില്‍ ഒരു വിജ്ഞാനവുമില്ലാത്ത എനിക്ക് ആ പോസ്റ്റുകളില്‍ നിന്നും ഹിന്ദുമതാചാര്യന്മാര്‍ അസാമാന്യ ദൈവശക്തി ഉള്ളവരായിരുന്നു എന്ന് മനസ്സിലായി. കാരണം എത്ര കൃത്യമായാണ് അവര്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നത്. അതൊക്കെ വച്ച് നോക്കുമ്പോള്‍ മറ്റ് മതങ്ങളിലെ പ്രവചനങ്ങള്‍ എത്ര ചെറുതാണ്. കാരണം പലതിനും ശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ടാക്കാന്‍ അതിന്റെ അനുയായികള്‍ തന്നെ ശ്രമിക്കുമ്പോള്‍ ഹൈന്ദവഗ്രന്ഥങ്ങളിലെ പ്രവചനങ്ങള്‍ മറ്റു മതസ്ഥര്‍ തന്നെ അംഗീകരിക്കുന്നു, പ്രചരിപ്പിക്കുന്നു.


********* ***************** *********
ഈ ഉദാഹരണങ്ങള്‍ നോക്കൂ..

ശ്ലോകം 1
ഇദംജനാ ഉപശ്രുത നരാശംസ സ്തവിഷ്യതേ
ഷഷ്ടിം സഹസ്രാ നവതിം ചശൌരമ അരുഷ മേഷ് ഠ ദ്വുമഹേ
ഉഷ്ടായസ്യ പ്രവാഹിണോ വധുമന്തോ ദ്വിര്‍ദശ
വര്‍ഷ്മാരഥസ്യ നിജിഹീസതേ ദിവഈഷമാണോ ഉപാപ്രശ:
ഏഷാ ഋഷയേ മാമഹേശതം നിശ്കാന്‍ ദശസ്രജ:
ത്രിണി ശതാന്യര്‍വതാം സഹസ്രാദഷ ഗ്ലോനാം
(അഥര്‍വ്വവേദം, കുന്തപ സു‌ക്തം, വിംശകാ കാണ്ഡം, സു‌ക്തം 27 ശ്ലോകം 1.3)

"അല്ലയോ ജനങ്ങളെ നിങ്ങള്‍ ബഹുമാനപുരസ്സരം ശ്രദ്ധിക്കുക, സ്തുത്യര്‍ഹനായവന്‍ വാഴ്ത്തപ്പെടും, അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളുടെ മദ്ധ്യത്തില്‍ നിന്നും നാം അവനെ സ്വീകരിക്കും, അദ്ദേഹത്തിന്‍റെ വാഹനം ഇരുപതു ആണ്‍ പെണ്‍ ഒട്ടകങ്ങളായിരിക്കും, അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗ്ഗലോകം വരെയെത്തി അതിനെ താഴ്ത്തും, അവന്‍ മാമാ ഋഷിക്ക് പത്തു ചതുരങ്ങളും നൂറ് സ്വര്‍ണ്ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കുന്നതാണ്"

ഹിന്ദുമതത്തില്‍ ജനിച്ച ഒരു വിധപ്പെട്ട ആര്‍ക്കും അറിയാത്ത ശ്ലോകങ്ങളില്‍ ഒന്നാണിത്. ഈ ശ്ലോകം ബീമാപ്പള്ളി ബ്ലോഗില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ ജന്മത്ത് എനിക്കിത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. സംസ്കൃതം അറിയാത്തവര്‍ക്ക് ഇതിന്റെ കൂടുതല്‍ വിശദീകരണം ഇവിടെ കാണാം.

********* ***************** *********മറ്റു ശ്ലോകങ്ങള്‍ ഇവിടെ കാണാം

ശ്ലോകം 2

"ഏത സ്മിന്നന്തരെ മ്ലേഛ അചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സന്വിതം"

(അപ്പോള്‍ മഹാമദു എന്നപേരില്‍ വിദേശിയനായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷപ്പെടും)
ഭവിഷ്യല്‍ പുരാണം 3:3: 3:5

********* ***************** *********
ശ്ലോകം 3

"ലിംഖഛേദി ശിഖാ ഹീനഃ ശ്മശ്രുധാരി സദുഷക
ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമോം
വിന കൌശലം ചവ ശവസ്തോ ഷാ ഭക്ഷയാ മതാമാം
മുസൈലൈനവ സംസ്കാരഃ കുശൈരി ഭവ വിശ്വതി
തസ്മാല്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദൂഷകഃ
ഇതിപൈശാച ധര്‍മ്മശ് ച ഭവിഷ്യതി മായാക്രത-"
ഭവിഷ്യല്‍ പുരാണം 3:3: 3: 25-28

(അദ്ദേഹത്തിന്‍റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടമ വെക്കുകയില്ല.അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ലവകാരികളായിരിക്കും. പ്രാര്‍ഥനയ്ക്ക് വരാന്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും.ശുദ്ധി ചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്തു അവര്‍ പരിശുദ്ദരാകും. മതത്തെ മനിലപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുസൈലൈനവന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും)


********* ***************** *********
വ്യാസമുനിയാല്‍ രചിക്കപ്പെട്ടു എന്ന് "കരുതപ്പെടുന്ന" ഭവിഷ്യ പുരാണത്തില്‍ ഇത്രയൊക്കെ പറഞ്ഞിട്ടുണ്ടെന്നത് ഓരോ ഹിന്ദു മതവിശ്വാസിക്കും അഭിമാനിക്കാന്‍ ഒരു കാരണം കൂടിയാണ്. പക്ഷേ എന്തു ചെയ്യാം, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയിലെ ഏതോ ഒരു "ഋഷി" ഭവിഷ്യപുരാണത്തില്‍ മേല്പ്പറഞ്ഞ സൂചനകള്‍ ഉണ്ട് എന്ന് "സര്‍ട്ടിഫൈ" ചെയ്യുന്നതു വരെ എനിക്ക് ഇങ്ങനെ ഒരു പുരാണം ഉണ്ടെന്ന് അറിയില്ലായിരുന്നു. അതിന്റെ കുറെ ഫോര്‍വേഡ് മെയിലുകള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. അതു തന്നെയാണ് ഈയിടെ മുകളില്‍ പറഞ്ഞ ബ്ലോഗിലും വായിച്ചത്. കഷ്ടം തന്നെ ഇവരുടെ ഒക്കെ കാര്യം. ഇതിനു മെനക്കെടുന്ന സമയത്ത് വല്ല നല്ല കാര്യവും ചെയ്തിരുന്നെങ്കില്‍ !! എന്റെ സമയം കൂടി മെനക്കെടുത്തി.

********* ***************** *********
കുറെ നാള്‍ കൂടി ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷേ എങ്ങനെയൊക്കെ വിചാരിച്ചിട്ടും എഴുതാതിരിക്കാനാകുന്നില്ല. ഈ പോസ്റ്റിലെ ശ്ലോകങ്ങള്‍ ഒക്കെ ഭാവിയില്‍ എനിക്ക് വായിക്കാന്‍ വേണ്ടിയാണ് ഇവിടെ പേസ്റ്റ് ചെയ്തിരിക്കുന്നത്. ബീമാപ്പള്ളി ക്ഷമിക്കുക.

മുന്‍‌കൂര്‍ ജാമ്യം

ബീമാപ്പള്ളി ബ്ലോഗില്‍ എഴുതിയിരുന്നതിന് എന്റെ പ്രതികരണമായി ഇട്ട ഈ പോസ്റ്റ് ആരുടെയെങ്കിലും മത വികാരത്തെ വൃണപ്പെടുത്തി എന്ന് തോന്നുന്നുണ്ടെങ്കില്‍ അറിയിക്കണം. പോസ്റ്റ് പിന്‍‌വലിക്കുന്നതായിരിക്കും. !!

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി