ഇന്നത്തെ തീയതി :
Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Wednesday, October 29, 2014

ചുംബനത്തിലെ സാംസ്കാരിക ചര്‍ച്ചകള്‍ - ഒരു തിരിഞ്ഞു നോട്ടം



1985 ഏപ്രില്‍ മാസം. ആ അവധിക്കാണ് കുടുംബസമേതം ഞങ്ങള്‍ ബോംബേ കാണാന്‍ പോകുന്നത്. ആന്റി അവിടെ താമസിക്കുന്നുണ്ട്. അവരുടെ കൂടെ ഒരു ദിവസം ജൂഹുവിലും പോയി. ബീച്ചില്‍ ഒരു പ്രദേശം കഴിഞ്ഞപ്പോള്‍ അവിടെയുള്ള ആന്റി പറഞ്ഞു ഇനി അങ്ങോട്ട് പോകണ്ട. പലതും കാണും എന്ന്. അപ്പോള്‍ തന്നെ പലതും കണ്ടിരുന്നു.

1988-89 വര്‍ഷം. ഞാന്‍ കോട്ടയത്ത് പഠിക്കുന്ന സമയം. സെന്റ്റല്‍ ജങ്ഷനില്‍ ഉള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍. അവിടെ ഫാമിലിക്കായി എ.സി മുറിയുണ്ട്. രാവിലെ വലിയ തിരക്കില്ല. കാപ്പി കുടിക്കാന്‍ കയറുന്ന ഫാമിലി(?)-കള്‍ അവിടെയിരുന്ന് ചുമ്പിക്കുന്നതും "അസ്ഥാനത്ത്"(?) പിടിക്കുന്നതും കണ്ടിട്ടുണ്ട്.

വര്‍ഷം കുറച്ചു കൂടി കഴിഞ്ഞു. 1994-95 സമയം. എറണാകുളത്ത് പോയി ടെസ്റ്റ് ഒക്കെ എഴുതി നടക്കുന്ന കാലം. രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ വൈകുന്നേരം അഞ്ചു മണിക്കുള്ള വേണാടില്‍ ആണ് മടക്കം. ഉച്ച കഴിയുമ്പോള്‍ ജെട്ടിയില്‍ നിന്ന് ബോട്ടില്‍ കയറി ബോള്‍ഗാട്ടിയിലേക്ക്. ബിയര്‍ പാലറില്‍ കയറി ഹെയ്‌വാര്‍ഡ് 5000 സ്റ്റ്രോങ് കഴിക്കും. പിന്നെ കായലിനരികിലെ അരമതിലില്‍ പോയി ഇരിക്കും, ചിലപ്പോള്‍ കിടക്കും. അങ്ങനെ ഇരിക്കാന്‍ പോകുമ്പോള്‍ അവിടവിടെ കുറ്റിച്ചെടികളും, മുളങ്കാടുകളുമുണ്ട്, അതിന്റെ ചുവട്ടില്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കളിക്കുന്ന ധാരാളം മിഥുനങ്ങളെ കണ്ടിട്ടുണ്ട്.

1994-95-ലും 1995-96 -ലും രണ്ടു മൂന്നു തവണ ബാംഗ്ലൂര്‍ പോയിട്ടുണ്ട്. പിന്നെ 2010-ലും. ഈ പോയപ്പോള്‍ ഒക്കെ ലാല്‍ബാഗ് പാര്‍ക്കിലും ഒന്നു രണ്ടു തവണ കബ്ബന്‍ പാര്‍ക്കിലും പോയിരുന്നു. അവിടെ ചുംബനം മാത്രമല്ല, പലതും കാണേണ്ടി വന്നിട്ടുണ്ട്.

1997-98 കാലം. ചെന്നൈ-യില്‍ ജോലി ചെയ്തിരുന്ന കാലം. ഞായറാഴ്ചകളില്‍ ഒരു പണിയുമില്ല. രണ്ടു മൂന്നു കൂട്ടുകാരും ഞാനും മാത്രം. ചില ദിവസം സെന്റ് തോമസ് കുന്നില്‍ പോയി ഇരിക്കും. അല്ലെങ്കില്‍ വടപളനിയിലോ കെ കെ നഗറിലോ പോകും. ഇതൊന്നും തോന്നിയില്ലെങ്കില്‍ നേരെ  അണ്ണാ ചതുക്കം..മറീനാ ബീച്ച്. അവിടെയും കാണാം ഈ ചുംബന കൂട്ടയ്മ.

അന്നും അവിടെ ഇരുന്നു ചുംബിച്ചവര്‍ ആരുടെയോ പെങ്ങളോ മകളോ ഒക്കെ ആയിരിന്നു. ഒരു പക്ഷേ ഇന്നവരുടെ കുട്ടികള്‍ വളര്‍ന്നു വലുതായിട്ടുണ്ടാകാം. ചിലപ്പോള്‍ അവര്‍ക്ക് വിവാഹം കഴിക്കാനായില്ലായിരിക്കാം. ചിലര്‍ താല്‍ക്കാലിക പ്രലോഭനങ്ങളില്‍ പെട്ട് വന്നവരായിരിക്കാം. ചിലരാകട്ടെ ആ ചുംബനസുഖം നുകരാന്‍ മാത്രം എത്തിയവരാകാം. എന്തായാലും ആ നിമിഷങ്ങള്‍ അവര്‍ ആസ്വദിച്ചിരുന്നു എന്ന് വ്യക്തം.  കാരണം അവര്‍ക്ക് ആ സ്ഥലങ്ങളില്‍ അന്ന് അത്ര വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ല. പരിസരം പോലും മറന്നപോലെയായിരുന്നു പലരുടേയും ഇരുപ്പ്.

ഇവിടെയൊന്നും കണ്ടതിലും വലുതൊന്നുമല്ല ഞാന്‍ കഴിഞ്ഞയാഴ്ച ജയ്‌ഹിന്ദ് ടി.വി-യില്‍ കണ്ടതെന്നതാണ് സത്യം. പക്ഷേ ഈ ചുംബനങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും ആള്‍ക്കാര്‍ കാണാത്ത തെറ്റ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത സാംസ്കാരിക തകര്‍ച്ച ഈ ചുംബനത്തിലൂടെ ഇപ്പോള്‍ ഈ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല.ടി.വി-യിലും സമൂഹത്തിലും എത്രയെത്ര ചര്‍ച്ചകള്‍!
---------- ---------- ---------- ---------- ---------- ---------- ----------
അന്നത്തെ ആ കാലഘട്ടത്തില്‍ നിന്ന് നമ്മുടെ നാറ്റ് ഒത്തിരി മാറി. നാട്ടില്‍ ഇന്ന് കഥ മാറി. സമൂഹം "പുരോഗമിച്ചു". യുവാക്കളുടേയും യുവതികളുടേയും മധ്യവയസ്കന്റേയും മധ്യവയസ്കയുടേയും മൊബൈലുകളിലും കമ്പ്യൂട്ടറിലും പലതരം ചിത്രങ്ങളും സിനിമകളും ക്ലിപ്പുകളും വന്നു നിറഞ്ഞു. അതൊന്നും കാണുന്നത് തെറ്റല്ല എന്ന് പലരും പറയാന്‍ തുടങ്ങി. പണ്ടൊക്കെ വളരെ രഹസ്യമായി കുറെ പേര്‍ കൂടി പിരിവു നടത്തി ടി വിയും വിസിപിയും വാടകക്കെടുത്ത് ഒഴിവുള്ള വീടുകളിലിരുന്ന് കണ്ടിരുന്ന ബ്ലൂഫിലിമുകള്‍ ഇന്ന് സി ഡി-യിലാക്കി അങ്ങോട്ടും ഇങ്ങോട്ടും കൈമാറാന്‍ കോളേജ് കുട്ടികള്‍ക്ക്, എന്തിന് സ്കൂള്‍ കുട്ടികള്‍ക്ക് വരെ മടിയില്ലാതായി.

ദിവസവും കാണുന്ന സിനിമയിലും സീരിയലുകളിലും ചുംബനങ്ങളോ അതിലും കൂടുതലോ ആയ കാഴ്ചകള്‍ വീടുകളിലിരുന്ന് കാണാന്‍ അവസരങ്ങള്‍ ഏറെയാണിന്ന്. ആളൊഴിഞ്ഞു കിട്ടുന്ന വേളകളില്‍ ഒരു ചുംബനം കൈമാറുന്നത് തെറ്റല്ല എന്ന് യുവ തലമുറയിലെ കാമുകീ കാമുകന്മാര്‍ ചിന്തിക്കാന്‍ തുടങ്ങിയെങ്കില്‍ അതില്‍ അവരെ കുറ്റം പറയാനാവില്ല. അതിലും കടന്നു ചിന്തിച്ചാല്‍ കാമുകീ കാമുകന്മാരല്ലാത്ത കൂട്ടുകാര്‍ക്കിടയില്‍ പോലും ഒരു ചുംബനം അത്ര വലിയ പ്രശ്നമല്ലാതായി എന്നു വേണം കരുതാന്‍. ന്യൂ ഈയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഉന്നതന്മാരും അവരുടെ മക്കളും വലിയ ഹോട്ടലുകളില്‍ നടത്തുന്ന പാര്‍ട്ടികളിലൊക്കെ നാം കാണുന്നത് ഈ പരസ്യ ചുംബനം തന്നെയല്ലേ? മഹാനഗരങ്ങളിലെ പബ്ബുകളില്‍ മദ്യവും കഴിച്ച് യുവതീ യുവാക്കള്‍ കൈമാറുന്നതും ചുംബനങ്ങളല്ലേ? അവരും കുടുംബത്ത് നിന്ന് വന്നവര്‍ തന്നെയല്ലേ?

ഒന്നു ചുംബിച്ചാല്‍ ഇടിഞ്ഞു വീഴുന്നതാണോ നമ്മുടെ സംസ്കാരം. അല്ല എന്ന് നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാം. മറ്റുള്ളവരെ ബോധിപ്പിക്കാനാണ് നമ്മള്‍ ജീവിക്കുന്നത് തന്നെ, അപ്പോള്‍ പിന്നെ നാം ചുംബനത്തെയൊ ആലിംഗനത്തെയോ പിന്തുണച്ചാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നതാണ് നമ്മുടെ ആദ്യ ചിന്ത. അതാണ് എല്ലാം തെറ്റാണ് എന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരെ ബോധിപ്പിക്കാനല്ലാതെ സ്വന്തം മനസ്സിന്റെ വിളി കേട്ട് ജിവിക്കാന്‍ എന്ന് നമുക്ക് സാധിക്കുന്നോ അന്നേ നമ്മുടെ സമൂഹം നന്നാകൂ.
---------- ---------- ---------- ---------- ---------- ---------- ----------
പറഞ്ഞു വന്നത്, പ്രേമം എന്നത് തനിയെ വന്നു ചേരുന്നതോ സ്വയം എടുത്ത് തലയില്‍ വക്കുന്നതോ എന്തുമാകട്ടെ, പ്രേമിക്കുന്നവര്‍ക്കിടയില്‍ കടന്നു ചെന്ന് അവരുടെ 'സ്വകാര്യത'യില്‍ ഇടപെടാന്‍ സമൂഹത്തിന് ഒരധികാരവും ഇല്ല. (പബ്ലികിന്റെ മുമ്പിലാണെങ്കില്‍ അത് കാമോദ്ദിപകമാണെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം)  അവരുടെ കുടുംബക്കാര്‍ക്ക് വേണമെങ്കില്‍ അവരെ ഉപദേശിക്കാം, പ്രായപൂര്‍ത്തിയകാത്തവരാണെങ്കില്‍ 'തക്കതായ' ശിക്ഷ കൊടുക്കാം. അത്ര തന്നെ.

ഞാന്‍ ആദ്യം പറഞ്ഞ ഭാഗങ്ങളിലുള്ള "പഴയ തലമുറക്ക്" കിട്ടിയിരുന്ന സ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ നമ്മുടെ കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? ഞങ്ങളുടെ കാലത്ത് മാങ്ങയായിരുന്നു തേങ്ങയായിരുന്നു, ഞങ്ങള്‍ പഠിച്ച സമയത്ത് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു, കോളജിന്റെ പല മൂലകളും പഞ്ചാര മുക്കുകളായിരുന്നു, ലവേഴ്സ് കോറ്ണറുകള്‍ എല്ലാ കോളജിന്റെയും ഭാഗമായിരുന്നു എന്നൊക്കെ പറഞ്ഞ് വീമ്പിളക്കുന്ന "പഴയ തലമുറ" ഇന്നത്തെ കുട്ടികള്‍ക്ക് ആ ജീവിതം നിഷേധിക്കാന്‍ തുനിയുന്നുവെങ്കില്‍ ചികിത്സിക്കേണ്ടത് പുതിയ തലമുറയെ അല്ല മറിച്ച് ഈ പറഞ്ഞ പഴയ തലമുറയെ തന്നെയാണ്. 

Sunday, October 13, 2013

ജസീറയുടെ സമരം - ഭാവുകങ്ങള്‍

ജസീറ സമരപ്പന്തല്‍ എന്തിന് ഡല്‍ഹിയിലേക്ക് മാറ്റി എന്ന് ചോദിച്ചവരുണ്ട്. സ്വന്തം നാട്ടില്‍ നടത്തിയ സമരത്തിനു ശേഷം രണ്ടു മാസം തിരുവനന്തപുരത്തു സമരം നടത്തിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ( ഇടതു വലതു പക്ഷാഭേതം ഇല്ല) ആ സമരം ഏറ്റെടുത്ത് നടത്താന്‍ തയ്യാറായില്ല. എന്തു കൊണ്ടെന്ന് ചോദ്യത്തിനുള്ള ഉത്തരം എല്ലാവര്‍ക്കും അറിയാം എന്ന് കരുതാം. ഡല്‍ഹിയിലേക്ക് സമരം മാറ്റി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ചിത്രം മാറി (കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യം തല്‍ക്കാലം ചോദിക്കുന്നില്ല). രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയാണ്‍ അങ്ങേര്‍ക്കും ആകുലത. (പഠിക്കാന്‍ പോകാത്ത അല്ലെങ്കില്‍ അതിന്‍ കഴിവില്ലാത്ത അനേകം കുട്ടികള്‍ കേരളത്തിലുണ്ടെങ്കിലും അവരെ ഒന്നും ആരും കാണുന്നില്ലേ എന്നത് മറ്റൊരു ചോദ്യം). വി ഡി സതീശനോ വേണു ഗോപാലോ മറ്റാരൊക്കെയോ സമര പന്തലില്‍ ചെന്ന് സുഖവിവരം തിരക്കി പോലും. കേരളത്തില്‍ വച്ച് അത് ചെയ്തു കൂടായിരുന്നോ? ജസീറക്ക് കൊടുത്ത ഉറപ്പ് പാലിക്കുന്നുണ്ടോ എന്നെങ്കിലും അന്വേഷിച്ചോ ഈ മാന്യന്മാര്‍? സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ പറയുമ്പോഴും ഏതെങ്കിലും യുവജന സംഘടനകളോ വിദ്ധ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോ ജസീറയെ പിന്താങ്ങുവാന്‍ (എന്റെ അറിവില്‍) കേരളത്തില്‍ ഇല്ലായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്‍. ഇടക്ക് ചില ഒറ്റപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല. ഡല്‍ഹിയിലെ അക്രമങ്ങളെ കുറ്റം പറയുമ്പോഴും അവിടെയുള്ള വിദ്ധ്യാര്‍ത്ഥി സംഘടനകള്‍ ജസീറക്ക് പിന്തുണയുമായി എത്തുന്നു എന്നത് ഒരു നല്ല ലക്ഷണമായി കാണുന്നു. ജസീറയുടെ സമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Saturday, May 25, 2013

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ - ബോള്‍ഗാട്ടി


എന്താണ് ലുലു കണ്‍‌വെന്‍ഷന്‍ സെന്റര്‍ എന്നോ, എന്താണ് ആ പ്രോജക്റ്റ് എന്നൊ ഒന്നും അറിയാത്തവരാണ് കേരളത്തിലെ തൊണ്ണൂറ് ശതമാനം ആള്‍ക്കരും. അതില്‍ ഉള്‍പ്പെടുന്നവനാണ് ഞാനും. യൂസഫലി പത്രസമ്മേളനം നടത്തി " എന്നെ കയ്യേറ്റകാരന്‍ എന്നു വിളിച്ചില്ലേ, അതിനാല്‍ ഞാന്‍ കൂട്ടുവെട്ടി, ഞാന്‍ എന്റെ സെന്ററും കൊണ്ട് നാടു വിടുന്നു" എന്ന് പറയുന്ന നിമിഷം,  കേരളത്തിന്റെ വികസനത്തിനു വിലങ്ങുതടിയായി ആരോ പ്രവര്‍ത്തിക്കുന്നു എന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ മനസ്സിലായി.

വായിച്ചറിഞ്ഞിടത്തോളം ഒരു കണ്‍‌വെന്‍ഷന്‍ സെന്ററും, അതിന്റെ കൂടെ ഗ്രാന്റ് ഹയാത്ത് ഹോട്ടലും ആണ് ആ പ്രോജക്ട്. ആ പ്രോജക്റ്റ് ആണ് ഇപ്പോള്‍ കേരളത്തിന് നഷ്ടപ്പെടുന്നത്. കേരളത്തിന്റെ വികസനത്തിന് വിലങ്ങു തടിയാകുന്നവര്‍, അതായത് ഇടതുപക്ഷം ജനങ്ങളോട് മാപ്പു പറയണം. മാപ്പു പറയുന്നതിന് മുമ്പ്,,,,

ഈ സെന്റര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. അതു കൊണ്ട് കേരളത്തിന് എന്തൊക്കെയാണ് നഷ്ടപ്പെടുന്നത് എന്നൊക്കെ ആരെങ്കിലും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. പതിനാലായിരം തൊഴിലവസരം, ഇരുപതിനായിരം തൊഴിലവസരം, അമ്പതിനായിരം ഇന്‍‌ഡയറക്റ്റ് തൊഴിലവസരം എന്നൊക്കെ ആര്‍ക്കും പറയാവുന്നതാണ്.

ഒരു കണ്‍‌വെന്‍ഷന്‍ സെന്റര്‍ പണി തീരുന്നതു വരെ പല കമ്പനികള്‍ക്കും അവിടെ പണി കിട്ടും, പലര്‍ക്കും ആ കമ്പനികളില്‍ ജോലി കിട്ടും എന്നതൊക്കെ ഏത് പ്രോജക്ടിലും ഉള്ളതാണ്. അത് കൂടുതലും മലയാളികള്‍കാവില്ല എന്നത് കേരളത്തിലെ ഇന്നത്തെ തൊഴില്‍മേഘലയെ അറിയുന്നവര്‍ക്കറിയാം. ആതൊന്നുമല്ലാതെ സ്ഥിരം തൊഴിലവസരങ്ങള്‍ എത്ര കാണും എന്നതാണ് ഒരു സ്ഥാപനത്തിന്റെ തൊഴിലവസരം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ എന്നത് എക്സിബിഷന്‍സ് നടത്താനുള്ള പല ഹാളുകളാണ്. അവിടെ നടക്കുന്ന എക്സിബിഷനുകളില്‍ കൂടുതലും പൊതു ജനങ്ങള്‍ക്ക് ഉള്ളതാകില്ല. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ക്ഷണം സ്വീകരിച്ചെത്തുന്ന പല കമ്പനികളിലെ ആളുകള്‍ക്കു വേണ്ടിയുള്ള എക്സിബിഷനുകള്‍ ആയിരിക്കും അവയില്‍ ഭൂരിഭാഗവും. അങ്ങനെ ഗസ്റ്റുകള്‍ വന്നാല്‍ നമ്മുടെ ഹോട്ടലുകള്‍ക്കൊന്നും ഉപയോഗം ഉണ്ടാകാതിരിക്കാനാണ് ആ കണ്‍‌വെന്‍ഷന്‍ സെന്ററിന്റെ കൂടെ ഹയാത്ത് ഹോട്ടല്‍ കൂടി തുടങ്ങുന്നത്.

ഒരു എക്സിബിഷന്‍ സെന്റര്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള വരുമാനം സാധാരണക്കാരന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്. അത് ദുബായിലും അബു ദാബിയിലും ഉള്ള എക്സിബിഷന്‍ സെന്ററുകള്‍ ദിനേന കാണുന്ന ഒരു ഗള്‍ഫ് വ്യവസായി ആയ യൂസഫലിക്ക് നല്ലവണ്ണം അറിയാം. ഇങ്ങനെയുള്ള ഒരു എക്സിബിഷന്‍ സെന്ററില്‍ പതിനാലായിരമോ അതിലധികമോ സ്ഥിരം തൊഴിലവസരം കാണും എന്നത് ഒരു മിഥ്യയാണ്. ഉള്ളതില്‍ തന്നെ ഭൂരിഭാഗവും നാലാംതരം തൊഴിലവസരങ്ങള്‍ ആയിരിക്കും. ഉദാഹരണമായി ക്ലീനേഴ്സ്, ഓഫിസ് ബോയ്സ് തുടങ്ങിയവ. അതിനൊട് ചേര്‍ന്നു തുടങ്ങുന്ന ഹയാത്ത് ഹോട്ടല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആണ്. അതില്‍ ഉണ്ടാകുന്ന തൊഴിലവസങ്ങള്‍ അത് ഹോട്ടലുകാര്‍ തീരുമാനിക്കും.

ഈ ഒരു എക്സിബിഷന്‍ സെന്ററും ഹോട്ടലും തുടങ്ങി ആ വ്യവസായ ഗ്രൂപ്പിനും മാത്രം ലാഭം ഉണ്ടാക്കാന്‍ വേണ്ടി ബോള്‍ഗാട്ടി ദ്വീപില്‍ ചെറിയ പാട്ടത്തിന് സ്ഥലം വിട്ടുകൊടുക്കുക എന്നത്
ആത്മഹത്യാപരം തന്നെയാണ്. അത് ഇടതുപക്ഷം ആയാലും വലതു പക്ഷം ആയാലും. എല്ലാത്തിനും എന്റെ പക്കല്‍ ഗവണ്മെന്റ് കടലാസുകള്‍ ഉണ്ടെന്ന് പറയുന്ന യൂസഫലി നാട്ടുകാരെ കളിയാക്കുകയാണോ എന്ന് സംശയം. കാരണം ഇത്രയും മുതല്‍ മുടക്കുന്ന ഒരാള്‍ക്ക് പേപ്പറുകള്‍ ഒപ്പിക്കാന്‍ ഒരു വിഷമവും ഉണ്ടാകില്ല എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. തീരദേശ നിര്‍മ്മാണ നിയമങ്ങളും മാറ്റി മറിച്ച പേപ്പറുകളും അതില്‍ കാണും. ആ പേപ്പര്‍ വര്‍ക്കുകളില്‍ എന്തോ തരികിട ഉള്ളതു കൊണ്ടല്ലേ ഇടതുപക്ഷത്തിന്റെ പിടലിയില്‍ കുറ്റം ചാര്‍ത്തി യൂസഫലി പ്രോജക്റ്റ് അവസാനിപ്പിക്കുന്നതെന്നാണ് എന്റെ സംശയം. അതായത്, ആരെങ്കിലും കുത്തിപ്പൊക്കിയാല്‍ ആ പ്രോജക്ടിന് സ്റ്റേ വരുവാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടൂള്ള ഒരു രക്ഷപെടല്‍ . ഒരു പ്രശ്നവുമില്ലാതെ വെറുതെ ഒരു പ്രോജക്ട് ഉപേക്ഷിക്കാന്‍ മാത്രം വിഡ്ഡിയാണൊ മിസ്റ്റര്‍ യൂസഫലി???

 

Wednesday, April 14, 2010

IPL - കേരള ടീം കേരളത്തിന്റെ സ്വത്ത് ??

ഐ പി എല്‍ കേരള ടീം കേരളത്തിന്റെ ആവശ്യമോ അതോ ശ്രീ തരൂരിന്റെ ആവശ്യമോ എന്നത്‌ ഇപ്പോള്‍ സംശയമായിരിക്കുന്നു. കാരണം കേരളത്തിന്റെ ആവശ്യമാണെന്ന് ശശി തരൂരിന്റെ ആരാധകരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സ്റ്റാഫും ഒക്കെ പറയുന്നു. കേരള ടീം എങ്ങനെ കേരള ജനതയുടെ ആവശ്യമായെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല. കേരള ടീം വന്നാല്‍ വികസനം വരുമെന്നൊക്കെ പറയുന്നത് കേട്ടു. പട്ടിണി അകറ്റാനും തൊഴിലില്ലായ്മ ഇല്ലാതാക്കനും ഈ ടീം വരുന്നതു കൊണ്ടായെങ്കില്‍ നല്ലതു തന്നെ.

ഈ ടീമുകൊണ്ട് കേരളത്തിനുണ്ടാകുന്ന ലാഭത്തെ പറ്റി പുറമെ ചിന്തിച്ചാല്‍,
1. കേരളത്തിന്റെ പേരില്‍ ഒരു ടീം ഉണ്ടായാല്‍ നാം മലയാളികള്‍ക്ക്‌ സപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരു ടീം ആകും,

2. കളി നടക്കുന്ന സീസണില്‍ കൊച്ചിയിലും പരിസരത്തുമുള്ള ബിസിനസ്സുകാര്‍ക്കും കച്ചവടക്കാര്‍ക്കും കുറച്ച്‌ ലാഭം ഉണ്ടാകും.

3. സര്‍ക്കാരിനു നികുതി ഇനത്തില്‍ കുറച്ച്‌ പൈസ കിട്ടും.

4. നമ്മുടെ കളിക്കാരില്‍ നാലഞ്ച്‌ പേര്‍ക്ക്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കാരോടൊപ്പം കളിക്കാനും കുറച്ച്‌ കാശ്‌ സമ്പാദിക്കാനും കഴിയും.

ഇനി നഷ്ടങ്ങളെ കുറിച്ചാണെങ്കില്‍,

1. കളി നടക്കുന്ന ദിവസങ്ങളില്‍ കൊച്ചിയിലുള്ള ജനങ്ങള്‍ ട്രാഫിക്‌ ജാമിലും തിരക്കിലും വലയും.

2. തുടര്‍ച്ചയായി കളി നടക്കുന്നതിനാല്‍ ആ നാളുകളില്‍ പല മേഘലകളിലും പ്രൊഡക്റ്റിവിറ്റി കുറയും. (ഇത്‌ ഇല്ലെങ്കില്‍ കൂടുമോ എന്നൊന്നും ചോദിക്കരുത്‌.)

3. നികുതി കിട്ടുമെങ്കിലും സെക്യൂരിറ്റി ഇനത്തിലും മറ്റു ചിലവുകള്‍ക്കായും കുറെയേറെ ചിലവാകും.

ഇതൊക്കെയാണ്‍ ഒറ്റ നോട്ടത്തില്‍ എനിക്ക്‌ മനസ്സിലായത്‌. 1533 കോടി രൂപ മുടക്കി ഒരു ടീം വാങ്ങിയവര്‍ അത്‌ കേരളത്തിന് വേണ്ടിയാണ് വാങ്ങിയതെന്നൊന്നും വിശ്വസിക്കാന്‍ ഞാനില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ വടക്കേ ഇന്ത്യക്കാര്‍ കേരളത്തിനെതിരെ പടക്കു വന്നിരിക്കുന്നു എന്നൊക്കെയാണ് വരുത്തി തീര്‍ത്തിരിക്കുന്നതെന്ന് തോന്നുന്നു. അവരുടെ സമരം ശശി തരൂരിനെതിരെയല്ല, മറിച്ച്‌ കേരളത്തിനെതിരെ ആണെന്നാണ് ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടത്‌.

ഏതായാലും 1533 കോടി രൂപ കേരളത്തിനു വേണ്ടി എവിടെ നിന്നു വന്നുവെന്നൊന്നും അഭ്യസ്ഥ വിദ്യരായ, സമ്പന്നരായ മലയാളികള്‍ ചിന്തിക്കുന്നില്ല എന്നത്‌ നല്ലതു തന്നെ !! പക്ഷേ അത്‌ മുടക്കിയവരും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ലാഭം കിട്ടാനല്ലാതെ മലയാളികളെ ക്രിക്കറ്റിന്റെ ആവേശ കൊടുമുടിയില്‍ എത്തിക്കാനാണെന്നൊക്കെ പറയുന്നത്‌ വെറുതെയാണെന്ന് എനിക്കു തോന്നുന്നു.

ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം തുറന്ന പുസ്തകമായില്ലെങ്കിലും ഇടക്കൊക്കെ തുറന്നു നോക്കാവുന്നതായിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

Sunday, February 21, 2010

സമര ഭീഷണിയുമായി വീണ്ടും ..

വൈദ്യന്മാര്‍ വീണ്ടും സമരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇവര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? എതിക്സ് എന്നൊന്നും പറഞ്ഞ് ഇവന്മാരെ നിലക്ക് നിര്‍ത്താനാവില്ല. കാരണം കാശിനോടുള്ള വെറി പിടിച്ച ചില ഭ്രാന്തന്മാരുടെ കൂട്ടമാണിവരുടെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍. അവര്‍ക്കെവിടെ എതിക്സ്? നല്ലവരായ ഡോക്ടര്‍‌മാരുടെ വില കൂടി കളയുന്ന കൂട്ടങ്ങള്‍.

കഴിഞ്ഞ ദിവസം അവരുടെ നേതാവിനെ തന്നെ സസ്പെന്റ് ചെയ്തപ്പോള്‍ ആ മാന്യ ദേഹം പറഞ്ഞത് അദ്ദേഹം അപേക്ഷിച്ചിട്ടു പോലും അദ്ദേഹത്തെ സര്‍‌വിസില്‍ നിന്നും പിരിഞ്ഞു പോകാന്‍ അനുവദിച്ചില്ല എന്നാണ്. പക്ഷേ . മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ എന്ന പേരുള്ളതു കൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ രോഗികള്‍ വരുന്നതെന്ന് അദ്ദേഹം മറന്നുവെന്നു തോന്നുന്നു. അല്ലെങ്കില്‍ ഈ പോകുന്ന ജനങ്ങളുടെ പട്ടി പോയെനെ. അതു മനസ്സിലാക്കിയാല്‍ ഈ പറയുന്ന ഭിഷഗ്വര ശ്രേഷ്ടന്മാര്‍ക്കൊക്കെ കൊള്ളാം. അത് ഓര്‍മിപ്പിക്കാന്‍ സര്‍ക്കാരും മടിക്കരുത്. സമരം ചെയ്യും എന്ന് പറയുന്നവര്‍ സമരം തുടങ്ങുമ്പോള്‍ നേതാക്കന്മാരെ തന്നെ പിരിച്ചു വിടണം. എന്നിട്ട് അവരോട് പ്രൈവറ്റ് പ്രാക്ടിസ് ചെയ്തോളാന്‍ പറയുക. അത്ര തന്നെ.

ഇവന്മാരുടെ ഒക്കെ വിചാരം ഡോക്ടര്‍ ആകുന്നതു തന്നെ രോഗികളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാനാണ് എന്നാണ്. എല്ലാവരും പഠിക്കുന്ന പോലെ ഒരു കോഴ്സ് തന്നെയല്ലെ ഇവന്മാരും (കുറെയൊക്കെ) സര്‍ക്കാര്‍ ചിലവില്‍ പഠിക്കുന്നത് ?


തന്റെ ജോലി സ്ഥലത്ത് ഒരു രോഗിയെ പൂര്‍ണമായും ചികിത്സിക്കാന്‍ സമയം തികയാതെ വരുന്ന ചില ഡോക്ടര്‍മാര്‍ ചെറിയ ഒരു ഫീസ് വാങ്ങി രോഗിക്ക് വൈദ്യോപദേശം കൊടുക്കുന്നതില്‍ തെറ്റ് പറയാനാവില്ല എങ്കിലും അങ്ങനെ ഒരു ഇളവ് കൊടുക്കുന്നത് മുകളില്‍‍ പറഞ്ഞ ആര്‍ത്തി പണ്ടാരങ്ങള്‍ മുതലെടുത്തു കളയും. വീട്ടില്‍ ചെന്നു കാശ് കൊടുത്താലെ മതിയായ ചികിത്സ കൊടുക്കൂ എന്നു പറയുന്ന (ചില) പരിഷകളെയാണ് തെരുവില്‍ നേരിടേണ്ടതെന്നു തോന്നുന്നു. തൊണ്ണൂറായിരം ശമ്പളം വാങ്ങുന്ന ഇവര്‍ അതിന്റെ ഇരട്ടിയെങ്കിലും മറ്റു വഴികളിലൂടെ ഉണ്ടാക്കണമെന്ന് കരുതുന്നവരാണ്. ജനങ്ങള്‍ ജാഗരൂഗരായി ഇരിക്കുക. ചെരുപ്പു മാലകള്‍ ഇവര്‍ക്കായി കരുതി വയ്ക്കുക. നാളെ ഒരു പക്ഷേ നിങ്ങളുടെ ആരുടെയെങ്കിലും ജീവന്‍ വച്ചാകും ഇവര്‍ വില പേശുന്നത്.
::::::::::::::::::::::: xx ::::::::::::::::::::::::::
ഈ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് കാശിനു വേണ്ടി മാത്രം തന്റെ പാവനമായ ജോലിയെ വ്യഭിചരിക്കുന്ന ഡോക്ടര്‍മാരെ പറ്റി മാത്രമാണ്. തന്റെ മുന്നിലിരിക്കുന്ന രോഗിയുടെ രക്ഷ മാത്രം മനസ്സില്‍ കാണുന്ന എനിക്കറിയാവുന്നതും അറിയാത്തതുമായ നല്ലവരായ ഡോക്ടര്‍മാര്‍, ഇങ്ങനെ ഒരു കുറിപ്പെഴുതിയതിന് എന്നോട് ക്ഷമിക്കട്ടെ.

Saturday, July 11, 2009

കളക്ട്രേറ്റിലെ ബോംബ് - മാധ്യമ ആഘോഷം..

വൈകുന്നേരത്തോടെ എല്ലാ ചാനലുകളിലും ഫ്ലാഷ് ന്യൂസ് തെളിഞ്ഞു.. എറണാകുളം കളക്ട്രേറ്റില്‍ സ്ഫോടനം..

പിന്നെ ഊഹാപോഹങ്ങളുടെ കുത്തൊഴുക്കായിരുന്നു...

ആദ്യ റിപ്പോര്‍ട്ട് : അഞ്ചാം നിലയില്‍ ചാക്കില്‍ കെട്ടി വച്ചിരുന്ന എന്തോ ആണ് പൊട്ടിത്തെറിച്ചത്, ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു,.. ആളപായമൊന്നുമില്ല...

പിന്നെ വരുന്നു അടുത്ത റിപ്പോര്‍ട്ട് : പേടിക്കാനൊന്നുമില്ല ബാറ്ററി പൊട്ടിത്തെറിച്ചതാണെന്ന്.

ഒരു ബാറ്ററി പൊട്ടിത്തെറിച്ച ശബ്ദം കേട്ടാല്‍ ഓടാനും ഒരു കളക്ട്രേറ്റ് മുഴുവന്‍ ഒഴിപ്പിക്കാനും പോലീസും ബാക്കി ആളുകളും എന്താ പൊട്ടന്മാരാണോ എന്ന് മനസ്സില്‍ കരുതി... എങ്കിലും ചിലപ്പോള്‍ ശരിയാകും എന്ന് കരുതി, കാരണം അവിടെയുള്ളവര്‍ക്കല്ലേ കാര്യങ്ങള്‍ അറിയൂ.....

പിന്നീട് പോലീസ് കമ്മീഷണര്‍ വന്നു പറയുന്നു, ശക്തമല്ലെങ്കിലും അത് ഒരു സ്ഫോടനം തന്നെയാണെന്ന്. കളക്ട്രേറ്റിലും പരിസരങ്ങളിലും മുഴുവന്‍ ശബ്ദം എത്തുന്ന തരത്തിലുള്ള ഒരു സ്ഫോടനം. ഇതിനെ ബാറ്ററി പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയ ആള്‍ ആരാണാവോ? അതും ഏതെങ്കിലും ചാനല്‍ പ്രവര്‍ത്തകന്‍ ഊഹിച്ചതാകുമോ? അതോ ഏതെങ്കിലും പോലീസുകാരന് തോന്നിയതോ?

പിന്നീട് വന്ന വാര്‍ത്തകളില്‍ അതെന്തു തരം ബോംബ് ആണെന്നുള്ള ഊഹങ്ങള്‍ ആയിരുന്നു. ടൈം ബോബ് ആണെന്ന് ഏതോ ചാനലില്‍ നിന്ന് അറിഞ്ഞു. അതു കഴിഞ്ഞാണ് മനസ്സിലായത് കോഴിക്കോട് ഉണ്ടായ സ്ഫോടനങ്ങള്‍ക്കും ഇതിനും സമാനതകള്‍ ഉണ്ടെന്ന്. പിന്നീട് യഥാര്‍ത്ഥ കാര്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.

അപ്പോഴേക്കും വിവരങ്ങള്‍ ഉന്നത തലത്തില്‍ എത്തി. മന്ത്രി സ്ഥലത്തെത്തി, കേന്ദ്രത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എല്ലാം അതിന്റെ വഴിയെ നീങ്ങി.

ഒന്നു രണ്ടു സംശയം ബാക്കിയാവുന്നു. ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ അത് ബോംബ് സ്ഫോടനം ആണോ (അതെത്ര ചെറുതായാലും) അല്ലയോ എന്ന് തിരിച്ചറിയാവുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും കളക്ട്രേറ്റില്‍ ഇല്ലേ? ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് കളക്ട്രേറ്റില്‍ ഉണ്ടെന്നാണ് എന്റെ അറിവ്. ഇനി, അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് കാര്യങ്ങള്‍ പോലീസ് പറയാത്തതാണെങ്കില്‍ ഇന്നലെ കണ്ട ഊഹാപോഹങ്ങള്‍ മാധ്യമസൃഷ്ടി മാത്രമായിരുന്നോ? എന്തെല്ലാം കഥകള്‍ ആണ് അവര്‍ ഇന്നലെ പറഞ്ഞു തന്നത്.

ഒരു സ്പോടനം അതെത്ര ചെറുതാണെങ്കിലും നിസാരമായി തള്ളിക്കളയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പ്രത്യേകിച്ച് കൊച്ചിയില്‍..... അതു കൊണ്ടു തന്നെ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആദ്യമേ തന്നെ ഊഹാപോഹങ്ങള്‍ വച്ചുള്ള വാര്‍ത്തകള്‍ നല്‍കി നിസാരമായി കാര്യങ്ങള്‍ കാണരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Tuesday, March 17, 2009

വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍

അച്ഛന്‍ മരിച്ചിട്ട് ഏഴു വര്‍ഷവും അമ്മ മരിച്ചിട്ട് മൂന്ന് വര്‍ഷവും‍ കഴിഞ്ഞു. എങ്കിലും ഇപ്പോഴും ചില ദിവസങ്ങളില്‍ ഉറക്കത്തില്‍ രണ്ടു പേരെയും സ്വപ്നം കാണാറുണ്ട്. സ്വപ്നത്തില്‍ പലപ്പോഴും രണ്ടുപേരും എന്നോട് സംസാരിക്കാറുണ്ട്. ഉറക്കമെഴുനേല്‍ക്കുമ്പോള്‍ യത്ഥാര്‍ത്യവമായി പൊരുത്തപ്പെടുന്നു. പ്രവാസത്തിനിടെ ആണ് രണ്ടുപേരും എനിക്ക് നഷ്ടമായത്. അതു കൊണ്ട് തന്നെ രണ്ടു പേരുടേയും അവസാന നിമിഷങ്ങളില്‍ ഞാന്‍ അടുത്തില്ലായിരുന്നു. (അതെന്റെ സ്വകാര്യ ദു:ഖം). എല്ലാവര്‍ക്കും അനിവാര്യമായ മരണം അവര്‍ ഏറ്റുവാങ്ങിയെങ്കിലും എന്റെ മാതാപിതാക്കള്‍ എന്റെ മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണ് മേല്പ്പറഞ്ഞ എന്റെ സ്വപ്നങ്ങള്‍.

ജീവിതത്തില്‍ പലപ്പോഴും കുടുംബത്തില്‍ തന്നെ പലരുമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് അച്ഛന് മകനോടോ മകന് അമ്മയോടോ സഹോദരന് സഹോദരിയോടോ ഒക്കെ ആവാം. പലപ്പോഴും സ്വത്തോ അല്ലെങ്കില്‍ ബന്ധുക്കളോ ആകാം ആ വഴക്കുകള്‍ക്ക് കാരണങ്ങള്‍. സമൂഹത്തില്‍ ഇതൊക്കെ കണ്ടും കേട്ടും തന്നെയാണ് ഞാനും വളര്‍ന്നത്. എന്റെ കുടുംബത്തിലും അല്ലറ ചില്ലറ പിണക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല. അതൊക്കെ സ്വഭാവികം എന്ന് ഞാന്‍ കരുതുന്നു. എങ്കിലും എന്റെ മാതാപിതാക്കളെയോ സഹോദരങ്ങളേയോ 'വെറുക്കാന്‍' തക്ക എനിക്ക് കാരണങ്ങള്‍ ഒന്നുമുണ്ടായില്ല.

ചിലപ്പോഴെങ്കിലും വൃദ്ധസദനങ്ങള്‍ നല്ലതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ ചിലപ്പോഴെങ്കിലും ചിലര്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാം. 'താല്‍ക്കാലിക പ്രവാസജീവിതം' ഒരു ഉദാഹരണം മാത്രം. (താല്‍ക്കാലികം എന്ന് എഴുതിയത് മനപൂര്‍‌വ്വം ആണ്. അതില്‍ ഡിപ്ലോമാറ്റുകള്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ ഉള്‍പ്പെടും ). 'ചില' സീനിയര്‍ സിറ്റിസണ്‍സും വൃദ്ധസദനങ്ങളെ ഇഷ്ടപ്പെടുന്നതായി വായിച്ചിരുന്നു.

പക്ഷേ ചിലയിടങ്ങളില്‍ ഇതൊന്നുമല്ലാതെ തന്നെ അങ്ങേയറ്റം ഹീനമായ രീതിയില്‍ ചില വെറുക്കപ്പെടേണ്ട സര്‍പ്പസന്തതികള്‍ ജനിച്ച് വളര്‍ന്നു കൊണ്ടിരിക്കുന്നു. പണ്ടും ഉണ്ടായിരുന്നു, ഇന്നും തുടരുന്നു. ഒരു പ്രായം കഴിഞ്ഞ മാതാപിതാക്കളെ നോക്കാന്‍ മനസ്സിലാത്ത ഒരു തലമുറ ചിലയിടത്തെങ്കിലും വളരുന്നു എന്ന് വേണം കരുതാന്‍. (ഈ വാര്‍ത്ത ഒന്നു വായിച്ചുനോക്കൂ)ഇവനെയൊക്കെ വേണം തല മൊട്ടയടിച്ച് ചെരുപ്പുമാലയിട്ട് വഴിയിലൂടെ നടത്താന്‍. സ്വന്തം മാതാപിതാക്കളെ വഴിയിലുപേക്ഷിക്കാന്‍ തോന്നുന്ന ഇത്തരം പിശാചുക്കളെ എന്തു ചെയ്യണം?

X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X
ഈ വാര്‍ത്തയുടെ ബാക്കി എന്തായി എന്നറിയില്ല. ഈ സംഭവം ഈ പോസ്റ്റിന് ഒരു വഴികാട്ടി മാത്രം. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി പലയിടത്തു നിന്നും കേള്‍ക്കുന്നു. ഇവര്‍ക്കെതിരെ പ്രതികരിക്കാന്ന് സമൂഹം തന്നെ തയ്യാറാകണം എന്നാണ് എനിക്ക് തോന്നിയത്.

Wednesday, January 28, 2009

കള്ളൂകുടി ആരോഗ്യത്തിന് ഹാനികരം (അല്ല?)

വീട്ടില്‍ നിറയെ തെങ്ങുണ്ടേ

തെങ്ങില്‍ നിറയേ കള്ളുണ്ടേ..

എന്നിട്ടെന്താ ഞങ്ങള്‍ക്ക്

ചോറിനു കൂട്ടാന്‍ കള്ളില്ലേ...

എന്തൊരനീതി എന്തൊരനീതി

പറയൂ പറയൂ സര്‍ക്കാരേ....

സ്വന്തം തെങ്ങ് ചെത്താന്‍ എല്ലാവര്‍ക്കും അനുവാദം കൊടുക്കുക..

വിജയം വരെയും സമരം ചെയ്യും...

ചെത്തുകത്തി സിന്ദാബാദ്...

X ::::::::::::::::::::::::: X ::::::::::::::::::::::::: X ::::::::::::::::::::::::: X ::::::::::::::::::::::::: X

ആഹാരത്തിന്റെ കൂടെ കള്ള് ഒരു ശീലമാക്കണം എന്ന് ശ്രീ. ജയരാജന്‍ പറഞ്ഞ സ്ഥിതിക്ക് ഇപ്പോള്‍ ഒന്നു ഒത്തുപിടിച്ചാല്‍ സ്വന്തം തെങ്ങ് സ്വന്തമായി ചെത്താനുള്ള ലൈസന്‍സ് കിട്ടുമായിരിക്കും. മായമില്ലാത്ത കള്ള് കുടിക്കാന്‍ കുടിയന്മാര്‍ സഹകരിക്കുക. സമരം വിജയമാക്കുക.

ചെത്തുകാര്‍ ക്ഷമിക്കുക. കേരളത്തിലെ മൂന്നുകോടി ജനങ്ങള്‍ക്കും കുടിക്കാനുള്ള കള്ള് ചെത്താന്‍ തല്‍ക്കാലം ഇന്നത്തെ ചെത്തുകാര്‍ക്ക് കഴിയില്ല. നിങ്ങള്‍ തല്‍ക്കാലം ഷാപ്പില്‍ കൊടുത്താല്‍ മതി. ജനങ്ങളെ സ്വയം പര്യാപ്തരാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.

കള്ളോളം നല്ലോരു.....

ആഹാരത്തിന്റെ കൂടെ കഴിക്കാനുള്ള കള്ള് എന്നും ഷാപ്പില്‍ പോയി വാങ്ങാന്‍ പറ്റാത്ത ഒരു മലയാളി.

Thursday, January 17, 2008

കുമരകം യാത്രയിലെ പടങ്ങള്‍

കുറെ ചിത്രങ്ങള്‍ ... കുമരകവും പരിസരങ്ങളും.. വേമ്പനാട് കായലിലെ ഒരു യാത്രയില്‍ കണ്ടത്. ചേര്‍ത്തലയില്‍ നിന്നു കുമരകം- കവണാറ്റിന്‍‌കരയിലേക്കുള്ള യാത്രാമദ്ധ്യേ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍..


ഈ പോസ്റ്റില്‍ ഇട്ട പടങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കാണാം...

അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നു.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി