ഇന്നത്തെ തീയതി :
Showing posts with label ഗള്‍ഫ്. Show all posts
Showing posts with label ഗള്‍ഫ്. Show all posts

Sunday, December 6, 2009

സാമ്പത്തിക മാന്ദ്യം !!

ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു എന്ന് പറഞ്ഞ്‌ ഒരു വര്‍ഷം ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അന്നതിനു പല പ്രതികരണങ്ങളും വന്നിരുന്നു. പക്ഷേ നാട്ടില്‍ പലരും ഇതെ പറ്റി അറിഞ്ഞത്‌ ഇപ്പോള്‍ ദുബയ്‌ വേള്‍ഡ്‌ എന്നൊരു "സ്ഥാപനം" തങ്ങള്‍ കടക്കെണിയില്‍ ആയി എന്ന് പുറം ലോകത്തെ അറിയിച്ചപ്പോള്‍ ആണെന്ന് തോന്നുന്നു .

ഇവിടെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ് ഇവിടുത്തെ അവസ്ഥ. ആരെങ്കിലും സ്വയം കണ്ണടച്ച്‌ ഇരുട്ടാക്കിയത്‌ കൊണ്ട്‌ കാര്യമില്ല എന്നര്‍ത്ഥം. നിര്‍മാണ മേഖലയില്‍ ഉണ്ടായിരുന്നവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ എത്രയെന്ന് ആര്‍ക്കും ഒരു കണക്കുമില്ല. അഞ്ചക്ക ശമ്പളം വാങ്ങുന്നരുടെ കാര്യം മാത്രം നോക്കിയാല്‍ അതൊരു യഥാര്‍ത്ഥ കണക്കെടുപ്പ്‌ ആവില്ലല്ലോ. തനിക്ക്‌ ജോലി നഷ്ടപ്പെട്ടില്ല അല്ലെങ്കില്‍ ഇനി നഷ്ടപ്പെടുവാന്‍ സാധ്യതയില്ല എന്നത്‌ 'ഇവിടെ പ്രശ്നമൊന്നുമില്ല' എന്ന് പറയുവാനുള്ള മാനദണ്ഡവുമാകുന്നില്ല.

ദുബൈ വേള്‍ഡ്‌ എന്ന സ്ഥാപനത്തിന്റെ പതനം ഇന്നൊന്നും ആരംഭിച്ചതല്ല എന്നതാണ്‍ സത്യം. നഖീലിലും ലിമിറ്റ്‌ലെസ്സിലും ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഒരു വര്‍ഷം മുമ്പേ പറഞ്ഞറിഞ്ഞതാണ്‍ അവരുടെ അവസ്ഥ. പ്രധാന പിരിച്ചു വിടല്‍ ഒക്കെ അന്നേ കഴിഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ മാധ്യമ ചര്‍ച്ചകള്‍ കണ്ടാല്‍ ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അറിഞ്ഞതെന്ന് തോന്നും. ഇതാണോ മാധ്യമപ്രവര്‍ത്തനം?. ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അന്വേഷിക്കുന്നത്‌?

ഇനി ഇതിലെ കേരള രാഷ്ട്രീയം. ശ്രീ അച്ചുതാനന്ദനോ മറ്റു സഖാക്കളോ പറയുന്ന പോലെ ദുബായ്‌ മുഴുവന്‍ കടക്കെണിയില്‍ ആണെന്ന് പറയാന്‍ ഈയൊരു കമ്പനിയുടെ പതനം കാരണമാകുന്നില്ല. ഈ പതനം‌ ദുബായ്‌ മാര്‍ക്കറ്റിനെ ബാധിക്കും എന്നത്‌ നേരു തന്നെ. ഈ കമ്പനിയെ ചുറ്റിയുണ്ടായിരുന്ന ബിസിനസ്സ്‌ സാധ്യതകള്‍ പലതും ഇല്ലാതായി. അതൊക്കെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ തന്നെ സംഭവിച്ചു കഴിഞ്ഞു. (ഇപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലതായപ്പോള്‍ അവര്‍ പുറത്തു പറഞ്ഞു എന്നു മാത്രം. ടീകോം ദുബായ് വേള്‍ഡിന്റെ ഭാഗം അല്ല എന്നു കൂടി ചേര്‍ക്കുന്നു). തിരിച്ചു വരുന്നവര്‍ക്കുള്ള പാക്കേജ്‌ ഒക്കെ ചോദിക്കേണ്ടിയിരുന്നത്‌ കഴിഞ്ഞ വര്‍ഷം ആയിരുന്നു. അന്ന് യഥാര്‍ത്ഥ്യം ഉള്‍ക്കോള്ളാന്‍ ആരും തയ്യാറായില്ല.

"അച്ചുതാനന്ദനും കൂട്ടരും " എന്തെങ്കിലും ഒക്കെ പറഞ്ഞു എന്നു കരുതി ഇവിടെയുള്ള മലയാളികളെ മുഴുവന്‍ അത്‌ ബാധിക്കും എന്ന് കരുതാന്‍ തല്‍ക്കാലം എനിക്കാവില്ല. അതൊക്കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഒരു നമ്പര്‍ ആയി കരുതിയാല്‍ മതി.

അബുദാബിയില്‍ ദിനം തോറും ഏറി വരുന്ന ദുബായ്‌ രജിസ്ട്രേഷന്‍ വണ്ടികളുടെ എണ്ണം കണ്ടാല്‍ ദുബായില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നത്‌ സ്വാഭാവികം. അതിനു അബുദാബിക്കാരെയോ മറ്റു നാട്ടുകാരെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

പറഞ്ഞു വന്നതിന്റെ ചുരുക്കം : ദുബായില്‍ പ്രശ്നങ്ങള്‍ ഉണ്ട്‌. ദുബായില്‍ മാത്രമല്ല, ഗള്‍ഫില്‍ ആകമാനം ഉണ്ട്‌. ദുബായില്‍ പ്രശ്നങ്ങള്‍ ഇത്തിരി കൂടുതലാണെന്ന് മാത്രം. അത്‌ കേരള രാഷ്ട്രീയക്കാരൊ മാധ്യമ ചര്‍ച്ചക്കാരോ ഇന്നു പറയുന്ന പോലെയുള്ള പ്രശ്നങ്ങളല്ല എന്ന് മാത്രം.

പല കമ്പനികള്‍ക്കും പുതിയ പ്രോജക്ടുകള്‍ ഒന്നുമില്ല. ഉള്ളവ തീര്‍ന്നു കഴിഞ്ഞാല്‍ എന്ത് എന്ന ചോദ്യവുമായി ആയിരക്കണക്കിന് പ്രവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. അത് ഇവിടെ താമസിക്കുന്ന ഓരോ മലയാളിക്കും അറിയാം. ഒരു വര്‍ഷത്തിലേറെയായി ഇതാണ് അവസ്ഥ.

Sunday, February 8, 2009

ഗള്‍ഫില്‍ നിന്നും ലോണ്‍ എടുത്താല്‍..

സാമ്പത്തികമാന്ദ്യം ഗള്‍ഫിനെ ശരിക്കും ബാധിച്ചിരിക്കുന്ന ഈ സമയത്ത് ലോണ്‍ എടുത്തിട്ടുള്ളവര്‍ക്കാണ് കൂടുതല്‍ ടെന്‍ഷന്‍ എന്ന് തോന്നുന്നു. കാരണം പെട്ടന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ ഉണ്ടെങ്കില്‍ പെട്ടു പോയതു തന്നെ. ഇമാറില്‍ നിന്നും ജോലി നഷ്ടപ്പെട്ട ഒരു കൂട്ടുകാരന്‍ പറഞ്ഞത് "ചേട്ടാ പട്ടിണി കിടക്കാന്‍ പതിനായിരം ദിര്‍ഹംസ് വേണം. ഏഴായിരം ഫ്ലാറ്റിനും, മൂവായിരം ലോണിനും." ലോണ്‍ അടച്ചില്ലെങ്കില്‍ കേസാകും.

പലരുടേയുംവിചാരം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ തിരികെ അടക്കണ്ട എന്നാണ്. പക്ഷേ അത് തെറ്റാണ്. പല ലോണുകള്‍ക്കും ഏതാനും ശതമാനം വരയേ ഇന്‍ഷുറന്‍സ് കവറേജ് ഉള്ളൂ.
ഇതാണ് ഒരിക്കല്‍ ഗള്‍ഫ് ന്യൂസില്‍ കണ്ട ഉത്തരം.
A reader in Dubai asks: In case of losing my job due to termination am I covered by the insurance policy in my personal loan? The bank includes an insurance fee on personal loans so do I have a legal claim for the insurance to pay my loan balance in case of losing my job?

Asw: Answering such questions requires viewing the insurance policy on loans; if the contract includes a condition that in case the debtor loses his job he will be released from the debt, then it might be OK. But, we suspect that fact, as mentioned by the questioner, because according to our knowledge, there are some banks who waive about only 1 per cent in case the debtor loses his job or if he becomes incapable of continuing payment due to urgent reasons.

ഗള്‍ഫില്‍ നിന്ന് ലോണ്‍ എടുത്തവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പല പ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്തായാലും നിയമപരമായി നോക്കിയാല്‍ ലോണ്‍ തിരിച്ചടക്കാതെ വിസ ക്യാന്‍സല്‍ ചെയ്തു പോകാന്‍ സാധിക്കില്ല. ഒരാളെ പിരിച്ചു വിടുമ്പോള്‍ അയാള്‍ ലോണ്‍ എടുത്തിരിക്കുന്ന ബാങ്കിനെ അറിയിക്കുന്ന കടമ കമ്പനിക്കുണ്ട്. കാരണം ലോണ്‍ എടുക്കുന്നതിനായി തരുന്ന ലെറ്ററില്‍ അത് പറയുന്നുണ്ട്.

ജോലി പോയാലും ഇന്‍സ്റ്റാള്‍മെന്റ് അടച്ചു കൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തില്‍ കൂടുതല്‍ മുടക്കം വരുത്തിയാല്‍ മാത്രമേ ലീഗല്‍ ആക്ഷന് ബാങ്കുകാര്‍ നീങ്ങുകയുള്ളൂ.

ഇനി ഒരു മാര്‍ഗ്ഗമുള്ളത് എടുത്തിരി‍ക്കുന്ന ലോണിന് ആരെങ്കിലും ഗ്യാരണ്ടി കൊടുക്കുക എന്നതാണ്. അതായത് ബന്ധുക്കളോ സുഹൃത്തുക്കളോ ബാങ്കില്‍ നേരിട്ട് ഹാജരായി ജാമ്യം നില്‍ക്കുന്ന ഏര്‍പ്പാട്. അങ്ങനെ ആരെങ്കിലും ജാമ്യം നിന്നാല്‍ മാസാമാസം ഇന്‍സ്റ്റാള്‍മെന്റ് അടച്ചുകൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തെ മുടക്കം വരുത്തിയാല്‍ ജാമ്യം നിന്നയാളെയും പ്രതി ചേര്‍ക്കും.

ഇനി വിസ ക്യാന്‍സല്‍ ചെയ്യാതെയോ ലോണ്‍ തിരികെ അടക്കാതെയോ മുങ്ങുന്നവരോട്... അമ്പതിനായിരത്തിലധികമുള്ള കാശ് വാങ്ങാന്‍ ബാങ്കുകാര്‍ നാട്ടിലെ പോലീസിനേയും കൊണ്ട് വീട്ടിലെത്തും. കൂട്ടുകാരന്റെ അനുഭവം സാക്ഷ്യം. കേസ് ആയിക്കഴിഞ്ഞാല്‍ ജീവിതകാലത്ത് തിരികെ വരാം എന്ന് കരുതരുത്. കാരണം വരുന്നയുടനെ പിടിച്ച് അകത്തിടും.

അമ്പതിനായിരത്തില്‍ താഴെയാണെങ്കില്‍ ചിലതൊക്കെ എഴുതിത്തള്ളൂം എന്ന് പറയുന്നു. (അവരുടെ ഇന്‍ഷുറന്‍സില്‍ കവര്‍ ആകും എന്ന് കേള്‍ക്കുന്നു... ഇത് എനിക്ക് ശരിക്കറിയില്ല, കേട്ടറിവാണ്)

X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X
ഞാന്‍ നേരത്തെയിട്ട ഈ പോസ്റ്റില്‍ (ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു. )കല്യാണി ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഇത് എഴുതിയത് . കൂടുതല്‍ അറിയാവുന്നവര്‍ കമന്റില്‍ പറയും എന്ന് കരുതി പോസ്റ്റാക്കി എന്ന് മാത്രം.

Monday, December 1, 2008

ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു.

ഗള്‍ഫില്‍ സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്യം ആളുകള്‍ക്ക് മനസ്സിലായി കൊണ്ടിരിക്കുന്നു എന്ന് കരുതുന്നു. ( തലക്കെട്ട് കണ്ടിട്ട് ഇന്നാണോ ഇത് അറിഞ്ഞത് എന്ന് ചോദിക്കരുത്. പ്രത്യക്ഷത്തില്‍ വരാന്‍ തുടങ്ങി എന്നതാണ് കാരണം). ഇപ്പോഴും ഇവിടുത്തെ ഗവണ്മെന്റുകള്‍ ഒന്നും അംഗീകരിക്കുന്നില്ലെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ സാരമായി ബാധിച്ചു തുടങ്ങി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുറഞ്ഞ പക്ഷം റിയല്‍ എസ്റ്റേറ്റ് മേഖലയെ എങ്കിലും.

(എനിക്ക് അറിയാവുന്ന) യു. എ.ഇ- യിലെ കാര്യം നോക്കിയാല്‍, ആദ്യം ദുബായ് ആണ് ഓര്‍മ്മയില്‍ എത്തുന്നത്. കാരണം എണ്ണപ്പണമില്ലാതെ ബിസിനസ്സ് കൊണ്ട് സാമ്പത്തിക രംഗം പിടിച്ചു നിര്‍ത്തുന്ന ദുബായിലാണ് ആദ്യമായി ഇത് ബാധിച്ചു തുടങ്ങിയത് എന്ന് തോന്നുന്നു. ബാങ്കിങ് മേഖലയാണ് ആദ്യമായി പ്രതിരോധത്തിലൂന്നിയത് എന്നും തോന്നുന്നു. Job cutting മുന്നില്‍ കണ്ട് ലോണുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനര്‍ക്രമീകരിച്ചത് തന്നെ ഉദാഹരണം. അപ്രൂവ് ആകാറായ ലോണുകള്‍ പോലും പലര്‍ക്കും നിഷേധിക്കപ്പെട്ടു. ലോണിനുള്ള കുറഞ്ഞ ശമ്പള പരിധി 20,000 ദിര്‍ഹം വരെ ഉയര്‍ത്തിയ ബാങ്കുകളുമുണ്ട്.

ഇനി റിയല്‍ എസ്റ്റേറ്റിന്റെ കാര്യമെടുക്കാം. ആറുമാസം മുമ്പ് വരെ ഒരോ ദിവസവും ഓരോ പ്രോജെക്റ്റ് അനൗണ്‍സ് ചെയ്തിരുന്ന പല വമ്പന്മാരും തങ്ങളുടെ പ്രോജക്റ്റുകള്‍ തുടങ്ങിയതു പോലും നിര്‍ത്തി തടിയൂരാനുള്ള പുറപ്പാടിലാണ്. ഒന്നുകൂടി ശരിയായി പറഞ്ഞാല്‍ തടിയൂരിക്കൊണ്ടിരിക്കുകയാണ്. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. ഡിമാന്റിനും അധികം യൂണിറ്റുകള്‍ നിര്‍മ്മിച്ച് അമിതലാഭം പ്രതീക്ഷിച്ചിരുന്നപ്പോള്‍ ആരും ഈ ഒരു ഇടിവ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. നിര്‍മ്മാണ മേഖലയുടെ കുതിപ്പിന് കടിഞ്ഞാണ്‍ ഇടണമെന്ന്, അതായത് Slow Down അനിവാര്യമാണെന്ന് ഒരു വര്‍ഷം മുമ്പേ പല സാമ്പത്തിക വിദഗ്ദരും മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ അമിത ലാഭം എന്ന ഒറ്റ കാരണത്താല്‍ എല്ലാവരും അത് അവഗണിച്ചു. ഇപ്പോള്‍ പല യൂണിറ്റുകള്‍ക്കും 40-50% വില കുറഞ്ഞിരിക്കുന്നുവെങ്കിലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതി. (തറവാടിയുടെ ഈ പോസ്റ്റ് അനുബന്ധമായി വായിക്കാം).

ഇതിന്റെ പരിണിതഫലം ഇപ്പോള്‍ എല്ലാ മേഖലയിലേക്കും ബാധിക്കുന്നു. സാധാരണക്കാരനിലേക്ക് പോലും അത് പല രൂപത്തില്‍ എത്തി തുടങ്ങിയിരിക്കുന്നു. നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും ആളുകളെ കുറച്ചു കൊണ്ടിരിക്കുന്നു. അതില്‍ 800 ദിര്‍ഹം ശമ്പളമുള്ള തൊഴിലാളികളും 60000 ദിര്‍ഹം ശമ്പളമുള്ള മാനേജരും ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം. എല്ലാ ഡവലപ്പേഴ്സും അനിവാര്യമായ ഈ "Fat cutting" നടത്തുന്നതായാണ് അറിവ്. Emaar, Nakheel, Damac, Better Homes, Dubai Properties എന്നു വേണ്ട ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വമ്പന്മാരെല്ലാം ഈ കട്ടിങ് നടത്തിക്കഴിഞ്ഞു. സാങ്കേതിക രംഗത്തും അഡ്മിനിസ്ട്റേഷന്‍ രംഗത്തും മാത്രമായി 300 മുതല്‍ 800 വരെ ആള്‍ക്കാരെയാണ് ഓരോ കമ്പനിയും കുറച്ചിരിക്കുന്നത്. എന്റെ സുഹൃത്തുക്കളും ജോലി പോയവരില്‍ പെടുന്നു.

ഇവരുടെ ഒക്കെ പല പ്രോജക്റ്റുകളും പാതി വഴിക്ക് ഉപേക്ഷിക്കപ്പെട്ടു. ടൂറിസം രംഗവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ പലതും നിര്‍ത്തിയതില്‍ ഉള്‍‍പ്പെടുന്നു. ഫലമോ, പല കണ്‍സ്ട്രക്ഷന്‍ കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കുറക്കാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ എന്റെ അറിവനുസരിച്ച് 18,000 ആളുകളെയാണ് പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ പ്രോജെക്റ്റിലും ഉള്ള സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ അറിയുന്ന വിവരങ്ങള്‍ പലതും ആശങ്കയുടേതാണ്. പലരും തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. ഈ കാത്തി‍ക്കുന്നവരില്‍ എല്ലാ വിഭാഗവും ഉള്‍പ്പെടുന്നു.

സാങ്കേതിക രംഗത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാലും അത് ചിലപ്പോള്‍ പൂര്‍ണ്ണമായും ദോഷകരമായി ബാധിക്കില്ല എന്ന് പറയാം. ചിലര്‍ക്കൊക്കെ മറ്റു കമ്പനികളില്‍ ജോലിക്ക് കയറാന്‍ സാധിക്കുന്നുണ്ട്. പക്ഷേ അവിടെയും ഒരു പ്രശ്നം അവരെ ബാധിക്കും. കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിന്റെ പാതിയോ അതില്‍ ഇത്തിരി കൂടുതലോ ഒക്കെയാവും പുതിയ കമ്പനിയുടെ 'ഓഫര്‍'. അപ്പോള്‍ അവരുടെ പല പ്ലാനുകളും അവതാളത്തിലാകും. പഴയ ശമ്പളത്തിന്റെ ബലത്തില്‍ നാട്ടിലൊക്കെ വലിയ ലോണുകള്‍ എടുത്ത ഇവര്‍ക്ക് പെട്ടെന്നുള്ള മാറ്റം ബുദ്ധിമുട്ടുണ്ടാക്കും എന്ന് തീര്‍ച്ച.

ചിലര്‍ക്ക് ഒരു മാസത്തിനകം ജോലി നേടിയെടുക്കാന്‍ കഴിയാതെയും വരാം. അവര്‍ക്കൊക്കെ തിരിച്ചു പോക്ക് അനിവാര്യമാകും. നോട്ടീസ് കിട്ടിയ ആര്‍ക്കും നോട്ടീസ് കാലാവധി ആയ ഒരു മാസം തികഞ്ഞിട്ടില്ല. അടുത്ത മാസം മുതല്‍ ചിത്രം കൂടുതല്‍ വ്യക്തമായിത്തുടങ്ങും. കൂട്ടത്തോടെ ഒരു തിരിച്ചു വരവല്ലെങ്കിലും പലരും നാട്ടിലേക്ക് 'താല്‍ക്കാലികമായെങ്കിലും' മടങ്ങും. (ഗള്‍ഫ് ജോലി ശാശ്വതമാണെന്നുള്ള കാഴ്ച്ചപ്പാടില്‍ കേരളത്തിലേക്ക് മടങ്ങിപ്പോക്ക് ഓര്‍ക്കാന്‍ കൂടി സാധിക്കില്ല എന്ന് പറഞ്ഞ് ചര്‍ച്ച നടന്ന ദേവസേനയുടെ പോസ്റ്റും കമന്റുകളും ഒരിക്കല്‍ കൂടി ഓര്‍മയില്‍ വരുന്നു).

ഇനിയാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ഞാന്‍ പറഞ്ഞല്ലോ ഒരു 18,000 കണക്ക്. (ഇത് ഒരു കമ്പനിയിലെ കാര്യമാണ്, അങ്ങനെ എത്ര കമ്പനികള്‍ കാണും എന്ന് ഊഹിച്ചാല്‍ മതി). അതില്‍ 60-70% ആള്‍ക്കാര്‍ സാധാരണ തൊഴിലാളികള്‍ ആണ്. പെട്ടെന്നുള്ള പിരിച്ചു വിടല്‍ ഇവരെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയുകയേ നിവൃത്തിയുള്ളൂ. ഇവരില്‍ ഇന്ത്യാക്കാര്‍ മാത്രമല്ല ഉള്ളത്. ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളും പാകിസ്ഥാനികളും നേപ്പാളികളും ചൈനാക്കാരും ഒക്കെ ഉള്‍പ്പെടും. പലരും ആത്മഹത്യയുടെ വഴി തെരെഞ്ഞെടുക്കുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. ഉള്ളതൊക്കെ വിറ്റുപെറുക്കി, അല്ലെങ്കില്‍ പണയപ്പെടുത്തി നാട്ടില്‍ നിന്ന് 80,000-1,00,000 രൂപയൊക്കെ കൊടുത്ത് ജോലിക്ക് വന്ന പാവം തൊഴിലാളികള്‍. പലര്‍ക്കും ജീവിതം വഴിമുട്ടും എന്ന് തീര്‍ച്ച. വര്‍ഷങ്ങളായി ഇവിടെ നില്‍ക്കുന്നവരെ നിലനിര്‍ത്തി, പുതിയ ആള്‍ക്കാരെയാവും പല കമ്പനികളും പിരിച്ചു വിടുന്നത്. അതായിരിക്കും തൊഴിലാളികള്‍ നേരിടൂന്ന ഏറ്റവും വലിയ പ്രശ്നം. പലരുടേയും കടങ്ങള്‍ വീടിക്കാണില്ല.

നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി പ്രത്യക്ഷമായും പരോക്ഷമായും അതിനോടനുബന്ധിച്ചുള്ള പല ബിസിനസ്സുകളേയും ബാധിക്കാനിരിക്കുന്നതേയുള്ളൂ. ഞാന്‍ പറഞ്ഞത് യു.എ.യി-യിലെ നിര്‍മ്മാണ മേഖലയെ പറ്റി മാത്രമാണെന്ന് ഓര്‍ക്കുക. മറ്റു മേഖലയിലെ യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ , മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിയും ഇതു തന്നെയാണെന്ന് കരുതുന്നു.

ഏതായാലും വരും നാളുകള്‍ (കുറച്ച് നാളുകളെങ്കിലും) ഗള്‍ഫുകാരെ സംബന്ധിച്ച് നല്ലതായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി