ഇന്നത്തെ തീയതി :
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Wednesday, October 29, 2014

ചുംബനത്തിലെ സാംസ്കാരിക ചര്‍ച്ചകള്‍ - ഒരു തിരിഞ്ഞു നോട്ടം



1985 ഏപ്രില്‍ മാസം. ആ അവധിക്കാണ് കുടുംബസമേതം ഞങ്ങള്‍ ബോംബേ കാണാന്‍ പോകുന്നത്. ആന്റി അവിടെ താമസിക്കുന്നുണ്ട്. അവരുടെ കൂടെ ഒരു ദിവസം ജൂഹുവിലും പോയി. ബീച്ചില്‍ ഒരു പ്രദേശം കഴിഞ്ഞപ്പോള്‍ അവിടെയുള്ള ആന്റി പറഞ്ഞു ഇനി അങ്ങോട്ട് പോകണ്ട. പലതും കാണും എന്ന്. അപ്പോള്‍ തന്നെ പലതും കണ്ടിരുന്നു.

1988-89 വര്‍ഷം. ഞാന്‍ കോട്ടയത്ത് പഠിക്കുന്ന സമയം. സെന്റ്റല്‍ ജങ്ഷനില്‍ ഉള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍. അവിടെ ഫാമിലിക്കായി എ.സി മുറിയുണ്ട്. രാവിലെ വലിയ തിരക്കില്ല. കാപ്പി കുടിക്കാന്‍ കയറുന്ന ഫാമിലി(?)-കള്‍ അവിടെയിരുന്ന് ചുമ്പിക്കുന്നതും "അസ്ഥാനത്ത്"(?) പിടിക്കുന്നതും കണ്ടിട്ടുണ്ട്.

വര്‍ഷം കുറച്ചു കൂടി കഴിഞ്ഞു. 1994-95 സമയം. എറണാകുളത്ത് പോയി ടെസ്റ്റ് ഒക്കെ എഴുതി നടക്കുന്ന കാലം. രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ വൈകുന്നേരം അഞ്ചു മണിക്കുള്ള വേണാടില്‍ ആണ് മടക്കം. ഉച്ച കഴിയുമ്പോള്‍ ജെട്ടിയില്‍ നിന്ന് ബോട്ടില്‍ കയറി ബോള്‍ഗാട്ടിയിലേക്ക്. ബിയര്‍ പാലറില്‍ കയറി ഹെയ്‌വാര്‍ഡ് 5000 സ്റ്റ്രോങ് കഴിക്കും. പിന്നെ കായലിനരികിലെ അരമതിലില്‍ പോയി ഇരിക്കും, ചിലപ്പോള്‍ കിടക്കും. അങ്ങനെ ഇരിക്കാന്‍ പോകുമ്പോള്‍ അവിടവിടെ കുറ്റിച്ചെടികളും, മുളങ്കാടുകളുമുണ്ട്, അതിന്റെ ചുവട്ടില്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കളിക്കുന്ന ധാരാളം മിഥുനങ്ങളെ കണ്ടിട്ടുണ്ട്.

1994-95-ലും 1995-96 -ലും രണ്ടു മൂന്നു തവണ ബാംഗ്ലൂര്‍ പോയിട്ടുണ്ട്. പിന്നെ 2010-ലും. ഈ പോയപ്പോള്‍ ഒക്കെ ലാല്‍ബാഗ് പാര്‍ക്കിലും ഒന്നു രണ്ടു തവണ കബ്ബന്‍ പാര്‍ക്കിലും പോയിരുന്നു. അവിടെ ചുംബനം മാത്രമല്ല, പലതും കാണേണ്ടി വന്നിട്ടുണ്ട്.

1997-98 കാലം. ചെന്നൈ-യില്‍ ജോലി ചെയ്തിരുന്ന കാലം. ഞായറാഴ്ചകളില്‍ ഒരു പണിയുമില്ല. രണ്ടു മൂന്നു കൂട്ടുകാരും ഞാനും മാത്രം. ചില ദിവസം സെന്റ് തോമസ് കുന്നില്‍ പോയി ഇരിക്കും. അല്ലെങ്കില്‍ വടപളനിയിലോ കെ കെ നഗറിലോ പോകും. ഇതൊന്നും തോന്നിയില്ലെങ്കില്‍ നേരെ  അണ്ണാ ചതുക്കം..മറീനാ ബീച്ച്. അവിടെയും കാണാം ഈ ചുംബന കൂട്ടയ്മ.

അന്നും അവിടെ ഇരുന്നു ചുംബിച്ചവര്‍ ആരുടെയോ പെങ്ങളോ മകളോ ഒക്കെ ആയിരിന്നു. ഒരു പക്ഷേ ഇന്നവരുടെ കുട്ടികള്‍ വളര്‍ന്നു വലുതായിട്ടുണ്ടാകാം. ചിലപ്പോള്‍ അവര്‍ക്ക് വിവാഹം കഴിക്കാനായില്ലായിരിക്കാം. ചിലര്‍ താല്‍ക്കാലിക പ്രലോഭനങ്ങളില്‍ പെട്ട് വന്നവരായിരിക്കാം. ചിലരാകട്ടെ ആ ചുംബനസുഖം നുകരാന്‍ മാത്രം എത്തിയവരാകാം. എന്തായാലും ആ നിമിഷങ്ങള്‍ അവര്‍ ആസ്വദിച്ചിരുന്നു എന്ന് വ്യക്തം.  കാരണം അവര്‍ക്ക് ആ സ്ഥലങ്ങളില്‍ അന്ന് അത്ര വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ല. പരിസരം പോലും മറന്നപോലെയായിരുന്നു പലരുടേയും ഇരുപ്പ്.

ഇവിടെയൊന്നും കണ്ടതിലും വലുതൊന്നുമല്ല ഞാന്‍ കഴിഞ്ഞയാഴ്ച ജയ്‌ഹിന്ദ് ടി.വി-യില്‍ കണ്ടതെന്നതാണ് സത്യം. പക്ഷേ ഈ ചുംബനങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും ആള്‍ക്കാര്‍ കാണാത്ത തെറ്റ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത സാംസ്കാരിക തകര്‍ച്ച ഈ ചുംബനത്തിലൂടെ ഇപ്പോള്‍ ഈ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല.ടി.വി-യിലും സമൂഹത്തിലും എത്രയെത്ര ചര്‍ച്ചകള്‍!
---------- ---------- ---------- ---------- ---------- ---------- ----------
അന്നത്തെ ആ കാലഘട്ടത്തില്‍ നിന്ന് നമ്മുടെ നാറ്റ് ഒത്തിരി മാറി. നാട്ടില്‍ ഇന്ന് കഥ മാറി. സമൂഹം "പുരോഗമിച്ചു". യുവാക്കളുടേയും യുവതികളുടേയും മധ്യവയസ്കന്റേയും മധ്യവയസ്കയുടേയും മൊബൈലുകളിലും കമ്പ്യൂട്ടറിലും പലതരം ചിത്രങ്ങളും സിനിമകളും ക്ലിപ്പുകളും വന്നു നിറഞ്ഞു. അതൊന്നും കാണുന്നത് തെറ്റല്ല എന്ന് പലരും പറയാന്‍ തുടങ്ങി. പണ്ടൊക്കെ വളരെ രഹസ്യമായി കുറെ പേര്‍ കൂടി പിരിവു നടത്തി ടി വിയും വിസിപിയും വാടകക്കെടുത്ത് ഒഴിവുള്ള വീടുകളിലിരുന്ന് കണ്ടിരുന്ന ബ്ലൂഫിലിമുകള്‍ ഇന്ന് സി ഡി-യിലാക്കി അങ്ങോട്ടും ഇങ്ങോട്ടും കൈമാറാന്‍ കോളേജ് കുട്ടികള്‍ക്ക്, എന്തിന് സ്കൂള്‍ കുട്ടികള്‍ക്ക് വരെ മടിയില്ലാതായി.

ദിവസവും കാണുന്ന സിനിമയിലും സീരിയലുകളിലും ചുംബനങ്ങളോ അതിലും കൂടുതലോ ആയ കാഴ്ചകള്‍ വീടുകളിലിരുന്ന് കാണാന്‍ അവസരങ്ങള്‍ ഏറെയാണിന്ന്. ആളൊഴിഞ്ഞു കിട്ടുന്ന വേളകളില്‍ ഒരു ചുംബനം കൈമാറുന്നത് തെറ്റല്ല എന്ന് യുവ തലമുറയിലെ കാമുകീ കാമുകന്മാര്‍ ചിന്തിക്കാന്‍ തുടങ്ങിയെങ്കില്‍ അതില്‍ അവരെ കുറ്റം പറയാനാവില്ല. അതിലും കടന്നു ചിന്തിച്ചാല്‍ കാമുകീ കാമുകന്മാരല്ലാത്ത കൂട്ടുകാര്‍ക്കിടയില്‍ പോലും ഒരു ചുംബനം അത്ര വലിയ പ്രശ്നമല്ലാതായി എന്നു വേണം കരുതാന്‍. ന്യൂ ഈയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഉന്നതന്മാരും അവരുടെ മക്കളും വലിയ ഹോട്ടലുകളില്‍ നടത്തുന്ന പാര്‍ട്ടികളിലൊക്കെ നാം കാണുന്നത് ഈ പരസ്യ ചുംബനം തന്നെയല്ലേ? മഹാനഗരങ്ങളിലെ പബ്ബുകളില്‍ മദ്യവും കഴിച്ച് യുവതീ യുവാക്കള്‍ കൈമാറുന്നതും ചുംബനങ്ങളല്ലേ? അവരും കുടുംബത്ത് നിന്ന് വന്നവര്‍ തന്നെയല്ലേ?

ഒന്നു ചുംബിച്ചാല്‍ ഇടിഞ്ഞു വീഴുന്നതാണോ നമ്മുടെ സംസ്കാരം. അല്ല എന്ന് നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാം. മറ്റുള്ളവരെ ബോധിപ്പിക്കാനാണ് നമ്മള്‍ ജീവിക്കുന്നത് തന്നെ, അപ്പോള്‍ പിന്നെ നാം ചുംബനത്തെയൊ ആലിംഗനത്തെയോ പിന്തുണച്ചാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നതാണ് നമ്മുടെ ആദ്യ ചിന്ത. അതാണ് എല്ലാം തെറ്റാണ് എന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരെ ബോധിപ്പിക്കാനല്ലാതെ സ്വന്തം മനസ്സിന്റെ വിളി കേട്ട് ജിവിക്കാന്‍ എന്ന് നമുക്ക് സാധിക്കുന്നോ അന്നേ നമ്മുടെ സമൂഹം നന്നാകൂ.
---------- ---------- ---------- ---------- ---------- ---------- ----------
പറഞ്ഞു വന്നത്, പ്രേമം എന്നത് തനിയെ വന്നു ചേരുന്നതോ സ്വയം എടുത്ത് തലയില്‍ വക്കുന്നതോ എന്തുമാകട്ടെ, പ്രേമിക്കുന്നവര്‍ക്കിടയില്‍ കടന്നു ചെന്ന് അവരുടെ 'സ്വകാര്യത'യില്‍ ഇടപെടാന്‍ സമൂഹത്തിന് ഒരധികാരവും ഇല്ല. (പബ്ലികിന്റെ മുമ്പിലാണെങ്കില്‍ അത് കാമോദ്ദിപകമാണെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം)  അവരുടെ കുടുംബക്കാര്‍ക്ക് വേണമെങ്കില്‍ അവരെ ഉപദേശിക്കാം, പ്രായപൂര്‍ത്തിയകാത്തവരാണെങ്കില്‍ 'തക്കതായ' ശിക്ഷ കൊടുക്കാം. അത്ര തന്നെ.

ഞാന്‍ ആദ്യം പറഞ്ഞ ഭാഗങ്ങളിലുള്ള "പഴയ തലമുറക്ക്" കിട്ടിയിരുന്ന സ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ നമ്മുടെ കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? ഞങ്ങളുടെ കാലത്ത് മാങ്ങയായിരുന്നു തേങ്ങയായിരുന്നു, ഞങ്ങള്‍ പഠിച്ച സമയത്ത് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു, കോളജിന്റെ പല മൂലകളും പഞ്ചാര മുക്കുകളായിരുന്നു, ലവേഴ്സ് കോറ്ണറുകള്‍ എല്ലാ കോളജിന്റെയും ഭാഗമായിരുന്നു എന്നൊക്കെ പറഞ്ഞ് വീമ്പിളക്കുന്ന "പഴയ തലമുറ" ഇന്നത്തെ കുട്ടികള്‍ക്ക് ആ ജീവിതം നിഷേധിക്കാന്‍ തുനിയുന്നുവെങ്കില്‍ ചികിത്സിക്കേണ്ടത് പുതിയ തലമുറയെ അല്ല മറിച്ച് ഈ പറഞ്ഞ പഴയ തലമുറയെ തന്നെയാണ്. 

Saturday, May 25, 2013

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ - ബോള്‍ഗാട്ടി


എന്താണ് ലുലു കണ്‍‌വെന്‍ഷന്‍ സെന്റര്‍ എന്നോ, എന്താണ് ആ പ്രോജക്റ്റ് എന്നൊ ഒന്നും അറിയാത്തവരാണ് കേരളത്തിലെ തൊണ്ണൂറ് ശതമാനം ആള്‍ക്കരും. അതില്‍ ഉള്‍പ്പെടുന്നവനാണ് ഞാനും. യൂസഫലി പത്രസമ്മേളനം നടത്തി " എന്നെ കയ്യേറ്റകാരന്‍ എന്നു വിളിച്ചില്ലേ, അതിനാല്‍ ഞാന്‍ കൂട്ടുവെട്ടി, ഞാന്‍ എന്റെ സെന്ററും കൊണ്ട് നാടു വിടുന്നു" എന്ന് പറയുന്ന നിമിഷം,  കേരളത്തിന്റെ വികസനത്തിനു വിലങ്ങുതടിയായി ആരോ പ്രവര്‍ത്തിക്കുന്നു എന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ മനസ്സിലായി.

വായിച്ചറിഞ്ഞിടത്തോളം ഒരു കണ്‍‌വെന്‍ഷന്‍ സെന്ററും, അതിന്റെ കൂടെ ഗ്രാന്റ് ഹയാത്ത് ഹോട്ടലും ആണ് ആ പ്രോജക്ട്. ആ പ്രോജക്റ്റ് ആണ് ഇപ്പോള്‍ കേരളത്തിന് നഷ്ടപ്പെടുന്നത്. കേരളത്തിന്റെ വികസനത്തിന് വിലങ്ങു തടിയാകുന്നവര്‍, അതായത് ഇടതുപക്ഷം ജനങ്ങളോട് മാപ്പു പറയണം. മാപ്പു പറയുന്നതിന് മുമ്പ്,,,,

ഈ സെന്റര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. അതു കൊണ്ട് കേരളത്തിന് എന്തൊക്കെയാണ് നഷ്ടപ്പെടുന്നത് എന്നൊക്കെ ആരെങ്കിലും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. പതിനാലായിരം തൊഴിലവസരം, ഇരുപതിനായിരം തൊഴിലവസരം, അമ്പതിനായിരം ഇന്‍‌ഡയറക്റ്റ് തൊഴിലവസരം എന്നൊക്കെ ആര്‍ക്കും പറയാവുന്നതാണ്.

ഒരു കണ്‍‌വെന്‍ഷന്‍ സെന്റര്‍ പണി തീരുന്നതു വരെ പല കമ്പനികള്‍ക്കും അവിടെ പണി കിട്ടും, പലര്‍ക്കും ആ കമ്പനികളില്‍ ജോലി കിട്ടും എന്നതൊക്കെ ഏത് പ്രോജക്ടിലും ഉള്ളതാണ്. അത് കൂടുതലും മലയാളികള്‍കാവില്ല എന്നത് കേരളത്തിലെ ഇന്നത്തെ തൊഴില്‍മേഘലയെ അറിയുന്നവര്‍ക്കറിയാം. ആതൊന്നുമല്ലാതെ സ്ഥിരം തൊഴിലവസരങ്ങള്‍ എത്ര കാണും എന്നതാണ് ഒരു സ്ഥാപനത്തിന്റെ തൊഴിലവസരം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ എന്നത് എക്സിബിഷന്‍സ് നടത്താനുള്ള പല ഹാളുകളാണ്. അവിടെ നടക്കുന്ന എക്സിബിഷനുകളില്‍ കൂടുതലും പൊതു ജനങ്ങള്‍ക്ക് ഉള്ളതാകില്ല. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ക്ഷണം സ്വീകരിച്ചെത്തുന്ന പല കമ്പനികളിലെ ആളുകള്‍ക്കു വേണ്ടിയുള്ള എക്സിബിഷനുകള്‍ ആയിരിക്കും അവയില്‍ ഭൂരിഭാഗവും. അങ്ങനെ ഗസ്റ്റുകള്‍ വന്നാല്‍ നമ്മുടെ ഹോട്ടലുകള്‍ക്കൊന്നും ഉപയോഗം ഉണ്ടാകാതിരിക്കാനാണ് ആ കണ്‍‌വെന്‍ഷന്‍ സെന്ററിന്റെ കൂടെ ഹയാത്ത് ഹോട്ടല്‍ കൂടി തുടങ്ങുന്നത്.

ഒരു എക്സിബിഷന്‍ സെന്റര്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള വരുമാനം സാധാരണക്കാരന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്. അത് ദുബായിലും അബു ദാബിയിലും ഉള്ള എക്സിബിഷന്‍ സെന്ററുകള്‍ ദിനേന കാണുന്ന ഒരു ഗള്‍ഫ് വ്യവസായി ആയ യൂസഫലിക്ക് നല്ലവണ്ണം അറിയാം. ഇങ്ങനെയുള്ള ഒരു എക്സിബിഷന്‍ സെന്ററില്‍ പതിനാലായിരമോ അതിലധികമോ സ്ഥിരം തൊഴിലവസരം കാണും എന്നത് ഒരു മിഥ്യയാണ്. ഉള്ളതില്‍ തന്നെ ഭൂരിഭാഗവും നാലാംതരം തൊഴിലവസരങ്ങള്‍ ആയിരിക്കും. ഉദാഹരണമായി ക്ലീനേഴ്സ്, ഓഫിസ് ബോയ്സ് തുടങ്ങിയവ. അതിനൊട് ചേര്‍ന്നു തുടങ്ങുന്ന ഹയാത്ത് ഹോട്ടല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആണ്. അതില്‍ ഉണ്ടാകുന്ന തൊഴിലവസങ്ങള്‍ അത് ഹോട്ടലുകാര്‍ തീരുമാനിക്കും.

ഈ ഒരു എക്സിബിഷന്‍ സെന്ററും ഹോട്ടലും തുടങ്ങി ആ വ്യവസായ ഗ്രൂപ്പിനും മാത്രം ലാഭം ഉണ്ടാക്കാന്‍ വേണ്ടി ബോള്‍ഗാട്ടി ദ്വീപില്‍ ചെറിയ പാട്ടത്തിന് സ്ഥലം വിട്ടുകൊടുക്കുക എന്നത്
ആത്മഹത്യാപരം തന്നെയാണ്. അത് ഇടതുപക്ഷം ആയാലും വലതു പക്ഷം ആയാലും. എല്ലാത്തിനും എന്റെ പക്കല്‍ ഗവണ്മെന്റ് കടലാസുകള്‍ ഉണ്ടെന്ന് പറയുന്ന യൂസഫലി നാട്ടുകാരെ കളിയാക്കുകയാണോ എന്ന് സംശയം. കാരണം ഇത്രയും മുതല്‍ മുടക്കുന്ന ഒരാള്‍ക്ക് പേപ്പറുകള്‍ ഒപ്പിക്കാന്‍ ഒരു വിഷമവും ഉണ്ടാകില്ല എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. തീരദേശ നിര്‍മ്മാണ നിയമങ്ങളും മാറ്റി മറിച്ച പേപ്പറുകളും അതില്‍ കാണും. ആ പേപ്പര്‍ വര്‍ക്കുകളില്‍ എന്തോ തരികിട ഉള്ളതു കൊണ്ടല്ലേ ഇടതുപക്ഷത്തിന്റെ പിടലിയില്‍ കുറ്റം ചാര്‍ത്തി യൂസഫലി പ്രോജക്റ്റ് അവസാനിപ്പിക്കുന്നതെന്നാണ് എന്റെ സംശയം. അതായത്, ആരെങ്കിലും കുത്തിപ്പൊക്കിയാല്‍ ആ പ്രോജക്ടിന് സ്റ്റേ വരുവാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടൂള്ള ഒരു രക്ഷപെടല്‍ . ഒരു പ്രശ്നവുമില്ലാതെ വെറുതെ ഒരു പ്രോജക്ട് ഉപേക്ഷിക്കാന്‍ മാത്രം വിഡ്ഡിയാണൊ മിസ്റ്റര്‍ യൂസഫലി???

 

Tuesday, October 11, 2011

നിര്‍മല്‍ മാധവ് പ്രശ്നം - ആകെ കണ്‍ഫ്യൂഷന്‍

ആരെ സപ്പോര്‍ട്ട് ചെയ്യും എന്നറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥ. അതാണിപ്പോള്‍.. വെടിയും പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെറി പിടിച്ചു ഓടുന്ന പോലീസിനെ കണ്ടാല്‍ എസ്.എഫ് ഐ-യെ സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നുന്നു.


ഇരുപത്തിരണ്ടായിരത്തിനു മേല്‍ റാങ്കുള്ളവര്‍ക്കും ഗവണ്‍മെന്റ് കോളജില്‍ എഞ്ചിനീയറിങ്ങ് പഠിക്കണം എന്ന് വാശി പിടിക്കുന്ന നിര്‍മലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ മനസ്സ് അനുവദിക്കുന്നില്ല. കാശ് ഉള്ളതു കൊണ്ടുമാത്രം എഞ്ചിനീയറിങ് പഠിക്കുന്നത് എങ്ങനെ ന്യായീകരിക്കാന്‍? അത് മെറിറ്റില്‍ അവിടെ പഠിക്കുന്ന് മറ്റുള്ളവരെ കൊച്ചാക്കുന്നതിന് തുല്യമല്ലേ?

അപ്പോള്‍ കുറെ പേര്‍ പറയുന്നു, എസ് എഫ് ഐ-ക്കാരുടെ തുടര്‍ച്ചയായ ആക്രമണം മൂലമാണ് ഈ നിര്‍മല്‍ പല കോളേജുകള്‍ മാറി അവസാനം ഇവിടെ എത്തുന്നതെന്ന്. അപ്പോള്‍ അയാളെ സപ്പോര്‍ട്ട് ചെയ്യുകയും എസ് എഫ് ഐ-യെ തള്ളിപ്പറയുകയും വേണം. അപ്പോഴും സംശയം ബാക്കി. അടുത്ത വര്‍ഷം ഇങ്ങനെ പല കാരണങ്ങള്‍ ഉണ്ടാക്കി സ്വാശ്രയ കോളെജുകളില്‍ നിന്ന് വരുന്നവരെ ഒക്കെ ഗവണ്മെന്റ് എന്‍‍ചിനീയറിങ് കോളെജില്‍ ചേര്‍ക്കേണ്ടി വന്നാലോ? അത് ശരിയാകില്ല.

സകല ചട്ടങ്ങളും ലംഘിച്ച് ഒരു വിദ്യാര്‍ത്ഥിയെ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശിപ്പിച്ച ഗവണ്മെന്റ്, ഒരു തീരുമാനവും എടുക്കാതെ വെറുതെ ഇരിക്കുന്നു. അവരെ എങ്ങനെ സപ്പോര്‍ട്ട് ചെയ്യാന്‍?
എന്തായാലും നിര്‍മല്‍ അവിടെ പഠിക്കുന്നതിനോട് യോജിക്കാനാവില്ല, ആ പോലീസുകാരന്‍ ചെയ്തത് ഒട്ടും ശരിയല്ല, എസ് എഫ് ഐ നേതാവ് റാഗിങ് ചെയ്തെങ്കില്‍ അത് ന്യായീകരിക്കാന്‍ ഒട്ടുമാവില്ല എന്നിവ തീരുമാനിച്ച് തല്‍കാലം നിര്‍ത്താം.



Sunday, July 3, 2011

കൗതുക വാര്‍ത്ത

ഇന്നത്തെ ദീപികയില്‍ വന്ന ഒരു വാര്‍ത്തയാണിത്.



ദീപിക - 03/07/2011


ആരെങ്കിലും ഒക്കെ ഫോര്‍‌വേര്‍ഡ് ചെയ്യുന്ന മെയിലുകള്‍ വാര്‍ത്തയാക്കുമ്പോള്‍ ദീപിക പോലുള്ള പത്രം ഒരു അഞ്ചു വര്‍ഷം മുമ്പോട്ടുള്ള കലണ്ടര്‍ എങ്കിലും ചെക്കു ചെയ്തിരുന്നെങ്കില്‍ !! പണിയില്ലാതിരിക്കുന്ന ചില ഊഹാപോഹികള്‍ മനുസ്യനെ പറ്റിക്കാന്‍ ഓരോ മെയിലുകള്‍ പടച്ചു വിടും. എന്നിട്ട് അതിനടിയില്‍ ഒരു കുറിപ്പും കൊടുക്കും. ഈ മെയില്‍ അഞ്ചു പേര്ക്ക് അയച്ചു കൊടുത്താല്‍ അയക്കുന്നവന്റെ അച്ചനും അമ്മയ്ക്കും വേറെ കല്യാണം നടക്കും എന്നൊക്കെയാകും ഉള്ളടക്കം.. കേട്ട പാതി കേള്‍ക്കാത്ത പാതി അയക്കും പത്തു പേര്‍ക്ക്.. ഇങ്ങനെയുള്ള ഒരു മെയില്‍ ആണ് ഈ വാര്‍ത്തക്ക് ആധാരം എന്നറിയാം. കാരണം എനിക്കും കിട്ടിയിരുന്നു ആ മെയില്‍; മൂന്നാലു പ്രാവശ്യം ... അയച്ചവര്ക്കൊക്കെ മറുപടിയും അയച്ചിരുന്നു. 2016 ജൂലൈ-യിലെ കലണ്ടര്‍ ഒന്നു നോക്കാന്‍,,,,




എന്റെ കമ്പ്യൂട്ടറിലെ കലണ്ടര്‍


ദീപികയില്‍ ഈ വാര്‍ത്ത എഴുതിയവന് 2016 വരെ ആയുസ്സുണ്ടോ എന്നൊന്നും അറിയില്ല, പക്ഷേ ആ വര്‍ഷം ജൂലൈ ഈ വര്‍ഷത്തെ ജൂലൈ-യുടെ ആവര്‍ത്തനമാണ്. ഈ അപൂര്‍‌വ്വ ജൂലൈ പണമുണ്ടാക്കാന്‍ പറ്റിയ മാസമാണെന്ന് അഭിനവ ജ്യോതിഷികളും പറയുന്നു പോലും. അപ്പോള്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു ചാന്‍സുകൂടി കിട്ടും എന്ന് സാരം.

ഇതൊക്കെ ഫോര്‍‌വേറ്‌ഡ് ചെയ്ത് സായൂജ്യമണഞ്ഞ് പണവും നോക്കി ഇരിക്കുന്നവന്റെ ഒക്കെ ചന്തിക്ക് പെടക്കണം. പറഞ്ഞിട്ടു കാര്യമില്ല. ഇന്ന് നാട്ടില്‍ നടക്കുന്ന പണമിടപാട് തട്ടിപ്പ് മുഴുവന്‍ ഇങ്ങനെയുള്ളവരെ പറ്റിച്ച് ആളുകള്‍ മുങ്ങുന്നത് തന്നെയാണ്.

പ്രബുദ്ധരായ, അഭ്യസ്തവിദ്യരായ "വിഡ്ഡികളുടെ" നാടായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നു. അതിനു കുട പിടിക്കാന്‍ കുറെ ജ്യോതിഷികളും അവര്‍ക്ക് പരസ്യം കൊടുക്കാന്‍ കുറെ മാധ്യമങ്ങളും... കഷ്ടം


Sunday, June 20, 2010

ഇങ്ങനെയും ഫത്വ...

ജനങ്ങള്‍ക്ക് മുഴുവന്‍ (പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് ) ഉപകാരപ്രദമായ  ഒരു ഫത്വ സൗദി സ്ത്രീകള്‍ മുതലാക്കാന്‍ ഒരുങ്ങുന്നു എന്നു വാര്‍ത്ത. Shaikh Abdul Mohsin Bin Nasser Al Obaikan എന്ന പണ്ഠിതന്‍ പുറപ്പെടുവിച്ച ഫത്വ എന്തെന്നു വച്ചാല്‍ "സ്ത്രീകളും അവരുടെ പെണ്‍‌മക്കളുമായി അടുത്തിടപഴകാന്‍ തങ്ങളുടെ ഡ്രൈവര്മാരെ പ്രാപ്തരാക്കാന്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരെ സ്വന്തം മുലയൂട്ടണം" എന്നാണ്. അങ്ങനെ ചെയ്യുക വഴി ഡ്രൈവര്‍മാര്‍ ആ സ്ത്രീകള്‍ക്ക് മകനെ പോലെയാകും പോലും.. ഓരോരോ നിയമങ്ങളേ.. അങ്ങനെയായാല്‍ പിന്നെ പെണ്മക്കള്‍ക്ക് അയാള്‍ ആങ്ങളയായി. അപ്പോള്‍ പിന്നെ അവര്‍ക്ക് അയാളുമായി തുറന്നിടപെടുന്നതിന് ഇസ്ലാം നിയമത്തില്‍ വിലക്കുകളില്ലല്ലൊ...

സൗദിയില്‍ സ്ത്രീകള്‍ക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഡ്രൈവിങ് ലൈസന്‍സ് നിഷിദ്ധമാണ്. സ്ത്രീകള്‍ക്ക് ഡ്രൈവര്‍മാരോടൊപ്പം പുറത്തു പോകാന്‍ വിലക്കുകളും ഉണ്ട്. അപ്പോള്‍ പിന്നെ ഇതല്ലാതെ ഒരു മാര്‍ഗ്ഗവും ആ പണ്ഠിതന്‍ കണ്ടില്ല. ഇങ്ങനെ ചെയ്താലും കുഴപ്പമില്ല, "സ്ത്രീകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന പ്രശ്നമേ ഇല്ല".

സ്ത്രീകളും അടങ്ങിയിരിക്കാന്‍ പോകുന്നില്ല എന്നാണ് അറിഞ്ഞത്. ഇനിയെങ്കിലും ലൈസന്‍സ് കിട്ടിയില്ലെങ്കില്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുല കൊടുത്ത് മക്കളാക്കും എന്നാണവര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതിനായി മുദ്രാവാക്യം തന്നെ ഉണ്ടാക്കിയിരിക്കുന്നു.. "We either be allowed to drive or breastfeed foreigners,". നല്ല മൂവ്‌മെന്റ്...

ഗള്‍ഫ് ന്യൂസില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് ഈയൊരു ഫത്വ തികച്ചും പരിഹാസ്യമാണെന്നാണ്. സൗദി പൗരന്മാരുടെ തന്നെ സംശയം കേട്ടാല്‍ ഇതു തികച്ചും ശരിയാണെന്നാണ് തോന്നുന്നത്. ഒരാളുടെ സംശയം 'ഇങ്ങനെ മുല കൊടുക്കുന്നത് ഭര്‍ത്താവിന്റെ മുമ്പില്‍ വച്ചു വേണോ അതോ ഭര്‍ത്താവില്ലാത്തപ്പോള്‍ വേണോ' എന്നാണ്. ഇനിയൊരാളുടെ പേടി ഭര്‍ത്താവില്ലാത്തപ്പോള്‍ ഇതു ചെയ്യുന്നതിനിടയില്‍ ഭര്‍ത്താവ് കയറി വന്നാല്‍ ആ ഭാര്യയെ ആരു രക്ഷിക്കും എന്നാണ്.

കലികാലം... അല്ലാതെന്തു പറയാന്‍?..

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം. ഭാര്യമാരുടെ മുല കുടിച്ചിട്ടുള്ള ഭര്‍ത്താക്കന്മാര്‍ ഈ നിയമ പ്രകാരം ഭാര്യമാര്‍ക്ക് മകനായി മാറുമോ? അങ്ങനെ വന്നാല്‍..................

Sunday, June 6, 2010

സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയോ ?

കഴിഞ്ഞ ആഴ്ച മനോരമയില്‍ വന്ന ഒരു ലേഖനവും - "എന്നാലും എന്റെ ഇന്‍ഷുറന്‍സ് സുന്ദരീ...". (ലേഖനം എന്നു പറയാമോ അതോ കഥ എന്ന് പറയണോ എന്നറിയില്ല ) അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഇന്‍ഷുറന്‍സ്‌ ഏജന്റുമാര്‍ ആണ് കേരളത്തിലുള്ളതില്‍ വച്ചേറ്റവും നികൃഷ്ടരെന്നു തോന്നി. ഒരാള്‍ ഒരു കഥ എഴുതിയതായാണ് എനിക്ക്‌ തോന്നിയത്‌. പക്ഷേ ഗള്‍ഫില്‍ ജീവിക്കുന്ന ചിലര്‍ അതിനെഴുതിയ കമന്റ്‌ വായിച്ചപ്പോഴാണ് ജിവിക്കാന്‍ വേണ്ടി തങ്ങളുടെ ജോലി ചെയ്യുന്ന ഏജന്റുമാരെ അടച്ചാക്ഷേപിച്ചിരിക്കുന്നത്‌ കണ്ടത്‌.

അവധിക്കു നാട്ടില്‍ ചെല്ലുന്ന പ്രവാസികള്‍ക്ക്‌ പലപ്പോഴും ഇത്തരം ഏജന്റുമാര്‍ ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നത്‌ നേരു തന്നെ. പക്ഷേ ആവശ്യവും കഴിവുമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഇന്‍ഷുറന്‍സ്‌ എടുക്കേണ്ടതുള്ളു. തങ്ങള്‍ക്ക്‌ ആവശ്യമില്ലെങ്കില്‍ അല്ലെങ്കില്‍ പ്രീമിയം അടക്കാന്‍ കഴിയില്ല എന്ന് തോന്നിയാല്‍ അവരെ നല്ല വാക്ക്‌ പറഞ്ഞ്‌ ഒഴിവാക്കമല്ലോ.

ഇന്‍ഷുറന്‍സ്‌ മേഖല ഇന്ന് ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ മേഖലയായി മാറിയിരിക്കുന്നു എന്നത്‌ വസ്തുതയാണ്. സ്വകാര്യ-വിദേശ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അധികവും മാര്‍ക്കറ്റ്‌ ബേസ്ഡ്‌ ഇന്‍വെസ്റ്റ്‌മന്റ്‌ പോളിസികള്‍ ആണ് ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്‌. അത്‌ എപ്പോഴും റിസ്ക്‌ അടങ്ങിയതായിരിക്കും. ഒരു റിസ്കും ഇല്ലാതെ വെറുതെ ഇരട്ടി കാശ്‌ തരാം എന്നാരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുന്നവരെ പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ പിന്നീട്‌ കാശ്‌ പോയി എന്ന് വിലപിച്ചിട്ട്‌ കാര്യമില്ല. അതിന്‍ ഏജന്റുമാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്നാണ്‍ എനിക്കു തോന്നുന്നത്‌.

പ്രസ്തുത ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പോളിസി എടുത്തവന് കാശ് പോയതില്‍ ഒരു സങ്കടവും തോന്നേണ്ടതില്ല. അതു പോലെ എല്ലാ ഏജന്റുമാരും അയാള്‍ പറയുന്ന തരക്കാരുമല്ല.
 
പലപ്പോഴും ഏജന്റുമാര്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു തരുന്നില്ല എന്നത്‌ കാര്യമാണ്. അവര്‍ക്ക്‌ അതിലുള്ള അജ്ഞത ആണ് അതിന്റെ കാര്യം. പലര്‍ക്കും നെറ്റ്‌ വഴി ഈ ഫണ്ട്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പോലും അറിയില്ല. ഐ.സി.ഐ.സി.ഐ പോലെയുള്ള സ്വകാര്യ ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ട്‌ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ "സ്വിച്ച്‌" ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു നല്‍കുന്നുണ്ട്‌. കുറച്ചൊരു ശ്രദ്ധ മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ സ്വന്തം കാശ്‌ നഷ്ടമാകാതെ നോക്കാം. ഇതൊന്നും നോക്കാന്‍ കഴിയാതെ കാശ്‌ ഇരട്ടിയാകും എന്നൊക്കെ വിചാരിച്ചിരുന്നാല്‍ മാര്‍ക്കറ്റില്‍ ഇടിവുണ്ടാകുമ്പോള്‍ ചിലപ്പോള്‍ കാശ്‌ പോയെന്നിരിക്കും. പക്ഷേ തിരികെ പഴയപോലെ ആകുകയും ചെയ്യും. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ച കഴിഞ്ഞ വര്‍ഷം പലര്‍ക്കും ഇങ്ങനെ കാശ്‌ പോയിട്ടുണ്ടാകാം. പക്ഷേ അവര്‍ക്കൊക്കെയും തന്നെ ഇപ്പോള്‍ പഴയ നിലയിലേക്ക്‌ എത്തിയിട്ടുണ്ടാകാം. അല്ലെങ്കില്‍ എത്താറായിട്ടുണ്ടാകാം. ആ നഷ്ടം ഏജന്റുമാരുടെ തലയില്‍ കെട്ടി വയ്ക്കുന്നത്‌ ശരിയല്ല. കാരണം ഇങ്ങനെ ഒരു തകര്‍ച്ച ആരും മുന്നില്‍ കണ്ടതല്ലല്ലോ.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒന്നു വച്ചാല്‍ പത്തു കിട്ടുമെന്ന വാക്ക്‌ വിശ്വസിച്ച്‌ എടുത്തു ചാടരുത്‌ എന്ന് കൂടി പറയട്ടെ. എടുക്കുന്ന പോളിസിയെ കുറിച്ചു അത്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്നും സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട്‌ മാത്രം യൂണിറ്റ്‌ ലിങ്ക്ഡ്‌ പോളിസികള്‍ എടുക്കുക.

ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നതിനെ വരെ നിശിതമായി വിമര്‍ശിച്ചവരെ അതിന്റെ കമന്റുകള്‍ക്കിടയില്‍ കണ്ടു. തന്റെ മൂന്നു തലമുറക്കു വരെ സമ്പാദിച്ചു വച്ചിരിക്കുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു ഇന്‍ഷുറന്‍സ്‌ എങ്കിലും എടുത്തിട്ടില്ലാത്തവര്‍ ബുദ്ധിശൂന്യതയാണ് ചെയ്യുന്നത്‌ എന്ന് തോന്നുന്നു. പെട്ടെന്നുള്ള ഒരു അത്യാഹിതം സകല കണക്കു കൂട്ടലുകളും പിഴപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്‌. ആ സന്ദര്‍ഭത്തില്‍ തന്റെ ഉറ്റവര്‍ക്ക്‌ ഒരു സഹായം ആകും എന്നുറപ്പുണ്ടെങ്കില്‍ ഒരു പോളിസി എടുക്കുന്നതില്‍ എന്താണ് തെറ്റ്‌ എന്ന് മനസ്സിലാകുന്നില്ല.

ഏതായാലും സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയാനെന്ന് എനിക്കു തോന്നുന്നില്ല... കാരണം തീരുമാനമെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ !!!!


::::::::::::::::::  അടിക്കുറിപ്പ്‌  :::::::::::::::::::


ഞാന്‍ ഒരു ഇന്‍ഷൂറന്‍സ്‌ ഏജന്റല്ല. മൂന്നാലു പോളിസികള്‍ കയ്യില്‍ ഉണ്ട്‌. വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചെറിയ ലാഭം ഉണ്ടുതാനും..

Sunday, February 21, 2010

സമര ഭീഷണിയുമായി വീണ്ടും ..

വൈദ്യന്മാര്‍ വീണ്ടും സമരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇവര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? എതിക്സ് എന്നൊന്നും പറഞ്ഞ് ഇവന്മാരെ നിലക്ക് നിര്‍ത്താനാവില്ല. കാരണം കാശിനോടുള്ള വെറി പിടിച്ച ചില ഭ്രാന്തന്മാരുടെ കൂട്ടമാണിവരുടെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍. അവര്‍ക്കെവിടെ എതിക്സ്? നല്ലവരായ ഡോക്ടര്‍‌മാരുടെ വില കൂടി കളയുന്ന കൂട്ടങ്ങള്‍.

കഴിഞ്ഞ ദിവസം അവരുടെ നേതാവിനെ തന്നെ സസ്പെന്റ് ചെയ്തപ്പോള്‍ ആ മാന്യ ദേഹം പറഞ്ഞത് അദ്ദേഹം അപേക്ഷിച്ചിട്ടു പോലും അദ്ദേഹത്തെ സര്‍‌വിസില്‍ നിന്നും പിരിഞ്ഞു പോകാന്‍ അനുവദിച്ചില്ല എന്നാണ്. പക്ഷേ . മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ എന്ന പേരുള്ളതു കൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ രോഗികള്‍ വരുന്നതെന്ന് അദ്ദേഹം മറന്നുവെന്നു തോന്നുന്നു. അല്ലെങ്കില്‍ ഈ പോകുന്ന ജനങ്ങളുടെ പട്ടി പോയെനെ. അതു മനസ്സിലാക്കിയാല്‍ ഈ പറയുന്ന ഭിഷഗ്വര ശ്രേഷ്ടന്മാര്‍ക്കൊക്കെ കൊള്ളാം. അത് ഓര്‍മിപ്പിക്കാന്‍ സര്‍ക്കാരും മടിക്കരുത്. സമരം ചെയ്യും എന്ന് പറയുന്നവര്‍ സമരം തുടങ്ങുമ്പോള്‍ നേതാക്കന്മാരെ തന്നെ പിരിച്ചു വിടണം. എന്നിട്ട് അവരോട് പ്രൈവറ്റ് പ്രാക്ടിസ് ചെയ്തോളാന്‍ പറയുക. അത്ര തന്നെ.

ഇവന്മാരുടെ ഒക്കെ വിചാരം ഡോക്ടര്‍ ആകുന്നതു തന്നെ രോഗികളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാനാണ് എന്നാണ്. എല്ലാവരും പഠിക്കുന്ന പോലെ ഒരു കോഴ്സ് തന്നെയല്ലെ ഇവന്മാരും (കുറെയൊക്കെ) സര്‍ക്കാര്‍ ചിലവില്‍ പഠിക്കുന്നത് ?


തന്റെ ജോലി സ്ഥലത്ത് ഒരു രോഗിയെ പൂര്‍ണമായും ചികിത്സിക്കാന്‍ സമയം തികയാതെ വരുന്ന ചില ഡോക്ടര്‍മാര്‍ ചെറിയ ഒരു ഫീസ് വാങ്ങി രോഗിക്ക് വൈദ്യോപദേശം കൊടുക്കുന്നതില്‍ തെറ്റ് പറയാനാവില്ല എങ്കിലും അങ്ങനെ ഒരു ഇളവ് കൊടുക്കുന്നത് മുകളില്‍‍ പറഞ്ഞ ആര്‍ത്തി പണ്ടാരങ്ങള്‍ മുതലെടുത്തു കളയും. വീട്ടില്‍ ചെന്നു കാശ് കൊടുത്താലെ മതിയായ ചികിത്സ കൊടുക്കൂ എന്നു പറയുന്ന (ചില) പരിഷകളെയാണ് തെരുവില്‍ നേരിടേണ്ടതെന്നു തോന്നുന്നു. തൊണ്ണൂറായിരം ശമ്പളം വാങ്ങുന്ന ഇവര്‍ അതിന്റെ ഇരട്ടിയെങ്കിലും മറ്റു വഴികളിലൂടെ ഉണ്ടാക്കണമെന്ന് കരുതുന്നവരാണ്. ജനങ്ങള്‍ ജാഗരൂഗരായി ഇരിക്കുക. ചെരുപ്പു മാലകള്‍ ഇവര്‍ക്കായി കരുതി വയ്ക്കുക. നാളെ ഒരു പക്ഷേ നിങ്ങളുടെ ആരുടെയെങ്കിലും ജീവന്‍ വച്ചാകും ഇവര്‍ വില പേശുന്നത്.
::::::::::::::::::::::: xx ::::::::::::::::::::::::::
ഈ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് കാശിനു വേണ്ടി മാത്രം തന്റെ പാവനമായ ജോലിയെ വ്യഭിചരിക്കുന്ന ഡോക്ടര്‍മാരെ പറ്റി മാത്രമാണ്. തന്റെ മുന്നിലിരിക്കുന്ന രോഗിയുടെ രക്ഷ മാത്രം മനസ്സില്‍ കാണുന്ന എനിക്കറിയാവുന്നതും അറിയാത്തതുമായ നല്ലവരായ ഡോക്ടര്‍മാര്‍, ഇങ്ങനെ ഒരു കുറിപ്പെഴുതിയതിന് എന്നോട് ക്ഷമിക്കട്ടെ.

Saturday, May 2, 2009

ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!!

ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വാധീനിച്ച പോസ്റ്റുകള്‍ ഒന്നുമില്ലായിരുന്നു. കാരണം, എല്ലാം മതാധിഷ്ടിത പോസ്റ്റുകള്‍. എന്നാല്‍ ആദ്യമായി എനിക്ക് കമന്റ് ഇടണം എന്ന് തോന്നിയ രണ്ട് പോസ്റ്റുകള്‍ ഈയടുത്ത കാലത്ത് ആ ബ്ലോഗില്‍ ഉണ്ടായി. (1), (2)

ഭാരതത്തില്‍ നിലവിലുള്ള ഹിന്ദുമത ഗ്രന്ഥങ്ങളില്‍ പ്രവാചകനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു എന്ന വിഷയത്തില്‍ രണ്ട് പോസ്റ്റുകള്‍ ബീമാപ്പള്ളി ബ്ലോഗില്‍ കണ്ടിരുന്നു.

സംസ്കൃതത്തില്‍ ഒരു വിജ്ഞാനവുമില്ലാത്ത എനിക്ക് ആ പോസ്റ്റുകളില്‍ നിന്നും ഹിന്ദുമതാചാര്യന്മാര്‍ അസാമാന്യ ദൈവശക്തി ഉള്ളവരായിരുന്നു എന്ന് മനസ്സിലായി. കാരണം എത്ര കൃത്യമായാണ് അവര്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നത്. അതൊക്കെ വച്ച് നോക്കുമ്പോള്‍ മറ്റ് മതങ്ങളിലെ പ്രവചനങ്ങള്‍ എത്ര ചെറുതാണ്. കാരണം പലതിനും ശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ടാക്കാന്‍ അതിന്റെ അനുയായികള്‍ തന്നെ ശ്രമിക്കുമ്പോള്‍ ഹൈന്ദവഗ്രന്ഥങ്ങളിലെ പ്രവചനങ്ങള്‍ മറ്റു മതസ്ഥര്‍ തന്നെ അംഗീകരിക്കുന്നു, പ്രചരിപ്പിക്കുന്നു.


********* ***************** *********
ഈ ഉദാഹരണങ്ങള്‍ നോക്കൂ..

ശ്ലോകം 1
ഇദംജനാ ഉപശ്രുത നരാശംസ സ്തവിഷ്യതേ
ഷഷ്ടിം സഹസ്രാ നവതിം ചശൌരമ അരുഷ മേഷ് ഠ ദ്വുമഹേ
ഉഷ്ടായസ്യ പ്രവാഹിണോ വധുമന്തോ ദ്വിര്‍ദശ
വര്‍ഷ്മാരഥസ്യ നിജിഹീസതേ ദിവഈഷമാണോ ഉപാപ്രശ:
ഏഷാ ഋഷയേ മാമഹേശതം നിശ്കാന്‍ ദശസ്രജ:
ത്രിണി ശതാന്യര്‍വതാം സഹസ്രാദഷ ഗ്ലോനാം
(അഥര്‍വ്വവേദം, കുന്തപ സു‌ക്തം, വിംശകാ കാണ്ഡം, സു‌ക്തം 27 ശ്ലോകം 1.3)

"അല്ലയോ ജനങ്ങളെ നിങ്ങള്‍ ബഹുമാനപുരസ്സരം ശ്രദ്ധിക്കുക, സ്തുത്യര്‍ഹനായവന്‍ വാഴ്ത്തപ്പെടും, അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളുടെ മദ്ധ്യത്തില്‍ നിന്നും നാം അവനെ സ്വീകരിക്കും, അദ്ദേഹത്തിന്‍റെ വാഹനം ഇരുപതു ആണ്‍ പെണ്‍ ഒട്ടകങ്ങളായിരിക്കും, അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗ്ഗലോകം വരെയെത്തി അതിനെ താഴ്ത്തും, അവന്‍ മാമാ ഋഷിക്ക് പത്തു ചതുരങ്ങളും നൂറ് സ്വര്‍ണ്ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കുന്നതാണ്"

ഹിന്ദുമതത്തില്‍ ജനിച്ച ഒരു വിധപ്പെട്ട ആര്‍ക്കും അറിയാത്ത ശ്ലോകങ്ങളില്‍ ഒന്നാണിത്. ഈ ശ്ലോകം ബീമാപ്പള്ളി ബ്ലോഗില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ ജന്മത്ത് എനിക്കിത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. സംസ്കൃതം അറിയാത്തവര്‍ക്ക് ഇതിന്റെ കൂടുതല്‍ വിശദീകരണം ഇവിടെ കാണാം.

********* ***************** *********മറ്റു ശ്ലോകങ്ങള്‍ ഇവിടെ കാണാം

ശ്ലോകം 2

"ഏത സ്മിന്നന്തരെ മ്ലേഛ അചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സന്വിതം"

(അപ്പോള്‍ മഹാമദു എന്നപേരില്‍ വിദേശിയനായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷപ്പെടും)
ഭവിഷ്യല്‍ പുരാണം 3:3: 3:5

********* ***************** *********
ശ്ലോകം 3

"ലിംഖഛേദി ശിഖാ ഹീനഃ ശ്മശ്രുധാരി സദുഷക
ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമോം
വിന കൌശലം ചവ ശവസ്തോ ഷാ ഭക്ഷയാ മതാമാം
മുസൈലൈനവ സംസ്കാരഃ കുശൈരി ഭവ വിശ്വതി
തസ്മാല്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദൂഷകഃ
ഇതിപൈശാച ധര്‍മ്മശ് ച ഭവിഷ്യതി മായാക്രത-"
ഭവിഷ്യല്‍ പുരാണം 3:3: 3: 25-28

(അദ്ദേഹത്തിന്‍റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടമ വെക്കുകയില്ല.അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ലവകാരികളായിരിക്കും. പ്രാര്‍ഥനയ്ക്ക് വരാന്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും.ശുദ്ധി ചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്തു അവര്‍ പരിശുദ്ദരാകും. മതത്തെ മനിലപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുസൈലൈനവന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും)


********* ***************** *********
വ്യാസമുനിയാല്‍ രചിക്കപ്പെട്ടു എന്ന് "കരുതപ്പെടുന്ന" ഭവിഷ്യ പുരാണത്തില്‍ ഇത്രയൊക്കെ പറഞ്ഞിട്ടുണ്ടെന്നത് ഓരോ ഹിന്ദു മതവിശ്വാസിക്കും അഭിമാനിക്കാന്‍ ഒരു കാരണം കൂടിയാണ്. പക്ഷേ എന്തു ചെയ്യാം, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയിലെ ഏതോ ഒരു "ഋഷി" ഭവിഷ്യപുരാണത്തില്‍ മേല്പ്പറഞ്ഞ സൂചനകള്‍ ഉണ്ട് എന്ന് "സര്‍ട്ടിഫൈ" ചെയ്യുന്നതു വരെ എനിക്ക് ഇങ്ങനെ ഒരു പുരാണം ഉണ്ടെന്ന് അറിയില്ലായിരുന്നു. അതിന്റെ കുറെ ഫോര്‍വേഡ് മെയിലുകള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. അതു തന്നെയാണ് ഈയിടെ മുകളില്‍ പറഞ്ഞ ബ്ലോഗിലും വായിച്ചത്. കഷ്ടം തന്നെ ഇവരുടെ ഒക്കെ കാര്യം. ഇതിനു മെനക്കെടുന്ന സമയത്ത് വല്ല നല്ല കാര്യവും ചെയ്തിരുന്നെങ്കില്‍ !! എന്റെ സമയം കൂടി മെനക്കെടുത്തി.

********* ***************** *********
കുറെ നാള്‍ കൂടി ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷേ എങ്ങനെയൊക്കെ വിചാരിച്ചിട്ടും എഴുതാതിരിക്കാനാകുന്നില്ല. ഈ പോസ്റ്റിലെ ശ്ലോകങ്ങള്‍ ഒക്കെ ഭാവിയില്‍ എനിക്ക് വായിക്കാന്‍ വേണ്ടിയാണ് ഇവിടെ പേസ്റ്റ് ചെയ്തിരിക്കുന്നത്. ബീമാപ്പള്ളി ക്ഷമിക്കുക.

മുന്‍‌കൂര്‍ ജാമ്യം

ബീമാപ്പള്ളി ബ്ലോഗില്‍ എഴുതിയിരുന്നതിന് എന്റെ പ്രതികരണമായി ഇട്ട ഈ പോസ്റ്റ് ആരുടെയെങ്കിലും മത വികാരത്തെ വൃണപ്പെടുത്തി എന്ന് തോന്നുന്നുണ്ടെങ്കില്‍ അറിയിക്കണം. പോസ്റ്റ് പിന്‍‌വലിക്കുന്നതായിരിക്കും. !!

Tuesday, March 17, 2009

വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍

അച്ഛന്‍ മരിച്ചിട്ട് ഏഴു വര്‍ഷവും അമ്മ മരിച്ചിട്ട് മൂന്ന് വര്‍ഷവും‍ കഴിഞ്ഞു. എങ്കിലും ഇപ്പോഴും ചില ദിവസങ്ങളില്‍ ഉറക്കത്തില്‍ രണ്ടു പേരെയും സ്വപ്നം കാണാറുണ്ട്. സ്വപ്നത്തില്‍ പലപ്പോഴും രണ്ടുപേരും എന്നോട് സംസാരിക്കാറുണ്ട്. ഉറക്കമെഴുനേല്‍ക്കുമ്പോള്‍ യത്ഥാര്‍ത്യവമായി പൊരുത്തപ്പെടുന്നു. പ്രവാസത്തിനിടെ ആണ് രണ്ടുപേരും എനിക്ക് നഷ്ടമായത്. അതു കൊണ്ട് തന്നെ രണ്ടു പേരുടേയും അവസാന നിമിഷങ്ങളില്‍ ഞാന്‍ അടുത്തില്ലായിരുന്നു. (അതെന്റെ സ്വകാര്യ ദു:ഖം). എല്ലാവര്‍ക്കും അനിവാര്യമായ മരണം അവര്‍ ഏറ്റുവാങ്ങിയെങ്കിലും എന്റെ മാതാപിതാക്കള്‍ എന്റെ മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണ് മേല്പ്പറഞ്ഞ എന്റെ സ്വപ്നങ്ങള്‍.

ജീവിതത്തില്‍ പലപ്പോഴും കുടുംബത്തില്‍ തന്നെ പലരുമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് അച്ഛന് മകനോടോ മകന് അമ്മയോടോ സഹോദരന് സഹോദരിയോടോ ഒക്കെ ആവാം. പലപ്പോഴും സ്വത്തോ അല്ലെങ്കില്‍ ബന്ധുക്കളോ ആകാം ആ വഴക്കുകള്‍ക്ക് കാരണങ്ങള്‍. സമൂഹത്തില്‍ ഇതൊക്കെ കണ്ടും കേട്ടും തന്നെയാണ് ഞാനും വളര്‍ന്നത്. എന്റെ കുടുംബത്തിലും അല്ലറ ചില്ലറ പിണക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല. അതൊക്കെ സ്വഭാവികം എന്ന് ഞാന്‍ കരുതുന്നു. എങ്കിലും എന്റെ മാതാപിതാക്കളെയോ സഹോദരങ്ങളേയോ 'വെറുക്കാന്‍' തക്ക എനിക്ക് കാരണങ്ങള്‍ ഒന്നുമുണ്ടായില്ല.

ചിലപ്പോഴെങ്കിലും വൃദ്ധസദനങ്ങള്‍ നല്ലതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ ചിലപ്പോഴെങ്കിലും ചിലര്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാം. 'താല്‍ക്കാലിക പ്രവാസജീവിതം' ഒരു ഉദാഹരണം മാത്രം. (താല്‍ക്കാലികം എന്ന് എഴുതിയത് മനപൂര്‍‌വ്വം ആണ്. അതില്‍ ഡിപ്ലോമാറ്റുകള്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ ഉള്‍പ്പെടും ). 'ചില' സീനിയര്‍ സിറ്റിസണ്‍സും വൃദ്ധസദനങ്ങളെ ഇഷ്ടപ്പെടുന്നതായി വായിച്ചിരുന്നു.

പക്ഷേ ചിലയിടങ്ങളില്‍ ഇതൊന്നുമല്ലാതെ തന്നെ അങ്ങേയറ്റം ഹീനമായ രീതിയില്‍ ചില വെറുക്കപ്പെടേണ്ട സര്‍പ്പസന്തതികള്‍ ജനിച്ച് വളര്‍ന്നു കൊണ്ടിരിക്കുന്നു. പണ്ടും ഉണ്ടായിരുന്നു, ഇന്നും തുടരുന്നു. ഒരു പ്രായം കഴിഞ്ഞ മാതാപിതാക്കളെ നോക്കാന്‍ മനസ്സിലാത്ത ഒരു തലമുറ ചിലയിടത്തെങ്കിലും വളരുന്നു എന്ന് വേണം കരുതാന്‍. (ഈ വാര്‍ത്ത ഒന്നു വായിച്ചുനോക്കൂ)ഇവനെയൊക്കെ വേണം തല മൊട്ടയടിച്ച് ചെരുപ്പുമാലയിട്ട് വഴിയിലൂടെ നടത്താന്‍. സ്വന്തം മാതാപിതാക്കളെ വഴിയിലുപേക്ഷിക്കാന്‍ തോന്നുന്ന ഇത്തരം പിശാചുക്കളെ എന്തു ചെയ്യണം?

X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X
ഈ വാര്‍ത്തയുടെ ബാക്കി എന്തായി എന്നറിയില്ല. ഈ സംഭവം ഈ പോസ്റ്റിന് ഒരു വഴികാട്ടി മാത്രം. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി പലയിടത്തു നിന്നും കേള്‍ക്കുന്നു. ഇവര്‍ക്കെതിരെ പ്രതികരിക്കാന്ന് സമൂഹം തന്നെ തയ്യാറാകണം എന്നാണ് എനിക്ക് തോന്നിയത്.

Wednesday, January 28, 2009

കള്ളൂകുടി ആരോഗ്യത്തിന് ഹാനികരം (അല്ല?)

വീട്ടില്‍ നിറയെ തെങ്ങുണ്ടേ

തെങ്ങില്‍ നിറയേ കള്ളുണ്ടേ..

എന്നിട്ടെന്താ ഞങ്ങള്‍ക്ക്

ചോറിനു കൂട്ടാന്‍ കള്ളില്ലേ...

എന്തൊരനീതി എന്തൊരനീതി

പറയൂ പറയൂ സര്‍ക്കാരേ....

സ്വന്തം തെങ്ങ് ചെത്താന്‍ എല്ലാവര്‍ക്കും അനുവാദം കൊടുക്കുക..

വിജയം വരെയും സമരം ചെയ്യും...

ചെത്തുകത്തി സിന്ദാബാദ്...

X ::::::::::::::::::::::::: X ::::::::::::::::::::::::: X ::::::::::::::::::::::::: X ::::::::::::::::::::::::: X

ആഹാരത്തിന്റെ കൂടെ കള്ള് ഒരു ശീലമാക്കണം എന്ന് ശ്രീ. ജയരാജന്‍ പറഞ്ഞ സ്ഥിതിക്ക് ഇപ്പോള്‍ ഒന്നു ഒത്തുപിടിച്ചാല്‍ സ്വന്തം തെങ്ങ് സ്വന്തമായി ചെത്താനുള്ള ലൈസന്‍സ് കിട്ടുമായിരിക്കും. മായമില്ലാത്ത കള്ള് കുടിക്കാന്‍ കുടിയന്മാര്‍ സഹകരിക്കുക. സമരം വിജയമാക്കുക.

ചെത്തുകാര്‍ ക്ഷമിക്കുക. കേരളത്തിലെ മൂന്നുകോടി ജനങ്ങള്‍ക്കും കുടിക്കാനുള്ള കള്ള് ചെത്താന്‍ തല്‍ക്കാലം ഇന്നത്തെ ചെത്തുകാര്‍ക്ക് കഴിയില്ല. നിങ്ങള്‍ തല്‍ക്കാലം ഷാപ്പില്‍ കൊടുത്താല്‍ മതി. ജനങ്ങളെ സ്വയം പര്യാപ്തരാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.

കള്ളോളം നല്ലോരു.....

ആഹാരത്തിന്റെ കൂടെ കഴിക്കാനുള്ള കള്ള് എന്നും ഷാപ്പില്‍ പോയി വാങ്ങാന്‍ പറ്റാത്ത ഒരു മലയാളി.

Tuesday, January 27, 2009

ഉന്നത ഉദ്യോഗവും മയക്കുമരുന്ന് കച്ചവടവും

ധീരത്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് കച്ചവടത്തിനിടയില്‍ പിടിയിലായി എന്നത് ഞെട്ടലോടെയാണ് കേട്ടത് (manorama news). തീവ്രവാദികളായ മലയാളികളെ പിടികൂടിയിട്ട് കുറച്ച് നാളുകളേ ആയുള്ളൂ. അതിലും വലിയ ഒരു തെറ്റല്ലേ ഈ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തീവ്രവാദികള്‍ ചില സംഘടനാ ലക്ഷ്യങ്ങളുമായി കൊല നടത്തുന്നുവെങ്കില്‍ അതിലും വലിയ പാതകമല്ലേ മയക്കുമരുന്ന് വ്യാപാരികള്‍ ചെയ്യുന്നത്? എത്ര ജീവനെയാണ് ഇവര്‍ നശിപ്പിക്കുന്നത്.

ഒന്നും രണ്ടും കിലോയുടെ കച്ചവടമല്ല ഇയാള്‍ ചെയ്തിരിക്കുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ കണക്കില്‍ കൃത്രിമം കാട്ടി തട്ടിച്ചെടുത്ത ചരക്കാണ് ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് കൂടി കേള്‍ക്കുമ്പോള്‍ നമ്മുടെ ബ്യൂറോക്രസിയെ തന്നെ സംശയിച്ചു പോകുന്നു. ഡിപ്പാര്‍ട്ട്മെന്റില്‍ ഇയാള്‍ക്ക് എത്ര കൂട്ടാളികള്‍ കാണും. തനിയെ ഇത്ര വലിയ കള്ളത്തരം കാണിക്കാന്‍ ഒരാള്‍ക്ക് സാധിക്കില്ലല്ലോ.

കുറ്റം ചെയ്തു എന്ന് കണ്ടെത്തിയാല്‍ എന്തായിരിക്കും ഇയാളുറ്റെ ശിക്ഷ എന്നറിയില്ല. ചിലപ്പോള്‍ ജീവപര്യന്തം ആവാം അല്ലേ? ഒരാളെ കൊല്ലുന്നതിലും പൈശാചികമായ കുറ്റമാണ് മയക്കുമരുന്ന് കച്ചവടം എന്നാണ് എന്റെ കാഴ്ച്കപ്പാട്. അതായത് കൊലപാതകത്തിന് കിട്ടുന്നതില്‍ കൂടുതല്‍ ശിക്ഷ ഇങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് കൊടുക്കണം.

ഇതിനു മുമ്പും പല ഉദ്യോഗസ്ഥരേയും ഇതേപോലെയുള്ള കുറ്റത്തിന് പിടിച്ചിട്ടുണ്ടെങ്കിലും ഇത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത്രയധികം മയക്കുമരുന്ന് കടത്തിയ കേസ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഇയാളെ പോലെയുള്ള കുറ്റവാളികളെ ഇതുവരെ ഡിപ്പര്‍ട്ട്മെന്റില്‍ ഉള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്നത് അതിലും ലജ്ജാവഹം. ഇപ്പോള്‍ തന്നെ മറ്റു രണ്ടുപേര്‍ പിടിയിലായപ്പോഴാണ് ഇയാളെ പറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടുന്നത്. അയ്യേ.....

ഇങ്ങനെ പോയാല്‍ നമ്മുടെ സൈനിക നേതൃത്വത്തില്‍ നിന്ന് ഒരാളെ പിടി കൂടിയാല്‍ പോലും അത്ഭുതപ്പെടേണ്ട എന്ന് തോന്നുന്നു. എല്ലാ ഉദ്യോഗസ്ഥരേയും അടച്ചാക്ഷേപിച്ചതല്ല. ഇങ്ങനെയുള്ളവര്‍ ഇനിയും കാണും എന്ന് പറഞ്ഞുവെന്നേയുള്ളൂ.

സ്വന്തം ജീവന്‍ കൊടുത്തും നമ്മുടെ നാടിനെ, നമ്മുടെ ജീവനെ സം‌രക്ഷിക്കുന്ന ആയിരക്കണക്കിന് ധീര ജവാന്മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അപമാനമാണ് ഇത്തരം ക്ഷുദ്ര ജീവികള്‍. മനസ്സില്‍ ദു:ഖമുണ്ടെങ്കിലും അത് കാണിക്കാതെ മരണാനന്തര ബഹുമതിയായി തന്റെ ഭര്‍ത്താവിന് കിട്ടിയ ബഹുമതി അഭിമാനത്തോടെ പ്രസിഡന്റില്‍ നിന്ന്ഏറ്റുവാങ്ങിയ സ്ത്രീകളെ കണ്ടപ്പോള്‍ അറിയാതെയെങ്കിലും കണ്ണു നിറഞ്ഞവരും ജയ് ഹിന്ദ്, ജയ് ജവാന്‍ എന്ന് മനസ്സില്‍ പറഞ്ഞു പോയവരും കാണും.


അതേ ദിവസം ആ മനുഷ്യര്‍ക്ക് പോലും അപമാനം ഉണ്ടാക്കിയ ഇയാള്‍ ഒരു മലയാളി ആയതില്‍, മലയാളി എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു.

X:::::::::::::::::::::::X X:::::::::::::::::::::::X X:::::::::::::::::::::::X X:::::::::::::::::::::::X

ഇയാളെ കുടുക്കാന്‍ ആരോ ചെയ്ത ചതിയാണിതെന്നൊക്കെ വാര്‍ത്ത കണ്ടിരുന്നു. അപ്പോഴാണ് ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് ഇന്നലെ ബാക്കി കൂടി പോലീസ് കണ്ടെടുത്തത്. അതിനാല്‍ തന്നെ "തല്‍ക്കാലം" ഇയാളെ വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. അതിനാല്‍ തന്നെ ഇയാളെയും ഒരു പ്രതീകമായി കണ്ടാല്‍ മതി.

Sunday, July 20, 2008

ജീവന്‍ നഷ്ടപ്പെടുത്തിയ മതമില്ലാത്ത ജീവന്‍

സമരമോ, സമരാഭാസമോ, അതോ സമരാക്രമണമോ? ഇതിനെ എന്ത് പേരില്‍ വിളിക്കണം? ഒരു പാവം അദ്ധ്യാപകന്റെ ജീവന്‍ എടുക്കുന്നിടം വരെയെത്തി മതമില്ലാത്ത ജീവന്‍. ആദ്യമൊക്കെ ഒരു പാഠം പിന്‍‌വലിക്കണം എന്നായിരുന്നു. അങ്ങനെ സമരം തുടരുന്നതിനിടെ പാഠം പരിഷ്കരിക്കാം എന്നായപ്പോള്‍ പുസ്തകം മുഴുവന്‍ പിന്‍‌വലിക്കണം എന്നായി. 'അമ്മയാണെ പുസ്തകം മാറ്റില്ല' എന്ന് സര്‍ക്കാരും. അവസാനം എല്ലാവരുടേയും വാശി മൂലം ഒരു കുടുംബത്തിന് നാഥന്‍ ഇല്ലാതെ ആയി. അതു തന്നെ ഫലം.

'മാതാ പിതാ ഗുരു ദൈവം' എന്ന് പണ്ടൊക്കെ പഠിച്ചിരുന്നു. ആ ചൊല്ലിനെ ഒരിക്കലും അംഗീകരിക്കാത്ത ഒരു സമൂഹമാണ് ഈ അദ്ധ്യാപകന്റെ മരണത്തിന് ഉത്തരവാദി എന്നത് യാദൃശ്ചികം ആയിരിക്കാം. പക്ഷേ പുസ്തകം കത്തിച്ചതിന്റെയും അപ്പുറം എത്തിയിരിക്കുന്നു മതചിന്തയുടെ ആക്കം.

ഈ പുസ്തകം പഠിച്ചത് കൊണ്ട് ഒരു കുട്ടിയും മത നിഷേധിയാകുകയോ, ഈ പുസ്തകം പിന്‍‌വലിച്ചത് കൊണ്ട് മതവിശ്വാസി ആകുമെന്നോ വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല. കാരണം, ഞാന്‍ പഠിച്ച പുസ്തകത്തില്‍ ഒന്നും 'മതമില്ലാത്ത ജീവന്‍' ഇല്ലായിരുന്നു. അതിലൊന്നും ഇടത് പക്ഷ പ്രസ്ഥാനങ്ങളുടേതെന്ന് പറയുന്ന പാഠഭാഗങ്ങള്‍ ഇല്ലായിരുന്നു. എന്നിട്ടും എന്റെ തലമുറയില്‍ പെട്ടവരും പഴയ തലമുറയില്‍ പെട്ടവരും ഇന്നത്തെ പുത്തന്‍ തലമുറയില്‍ പെട്ടവരും ഇടത് പക്ഷ ചിന്താഗതിക്കാര്‍ ആയിട്ടില്ലേ? അവരൊക്കെ എങ്ങനെ ഈ വഴിക്ക് വന്നു എന്നാണ് ബഹുമാനപ്പെട്ട അച്ചന്മാരും പിതാക്കന്മാരും മുസലിയാന്മാരും കരുതുന്നത്? അവരെ ആരെയും ആരും പഠിപ്പിച്ചു വിട്ടതല്ല. സ്വയം ചിന്തിച്ച് വഴി തിരഞ്ഞെടുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ ഒരു പാഠഭാഗം വായിച്ച് എല്ലാവരും കമ്യൂണിസ്റ്റ്കാരാകും എന്ന് എങ്ങനെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്? അത്രക്ക് വിഡ്ഡികള്‍ ആണ് നിങ്ങളെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെന്തിനീ സമരാഭാസം?

ഏത് പുസ്തകം പഠിച്ചാലും തനിക്കുള്ള വഴി പലരും സ്വയം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ വേദപുസ്തകവും ഖുറാനും പഠിച്ചവര്‍ ഇത്തരം കാടത്തം കാട്ടില്ലല്ലോ. അതില്‍ എഴുതിയത് അനുസരിക്കുന്നവര്‍ ആണോ ഇവരൊക്കെ. ഈശ്വരന് തുല്യം ആകില്ല എങ്കിലും അതിന്റെ ഇത്തിരി താഴെയെങ്കിലും കരുതേണ്ടവര്‍ അല്ലേ നമ്മുടെ അദ്ധ്യാപകര്‍? അറിയാതെ ഒരു കടലാസില്‍ ചവുട്ടിയാല്‍ തൊട്ടു തലയില്‍ വയ്ക്കാന്‍ പഠിപ്പിക്കുന്നവര്‍ ആയിരുന്നു പഴയ തലമുറ. ഇന്നിപ്പോള്‍ പുസ്തകം കത്തിച്ചാല്‍ 'അത് നന്നായി' എന്ന് പറയുന്നവര്‍ ആണ് സമൂഹ നേതാക്കള്‍. അതുപോലെ ഇത് മതനേതാക്കള്‍ നയിക്കുന്ന ഒരു സമരം എന്നതിനേക്കാള്‍ സമൂഹ്യവിരുദ്ധരുടെ ഒരു അക്രമ സമരം എന്നതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ഈ സര്‍ക്കാരും രാഷ്ട്രീയക്കാരും മത നേതാക്കളും തമ്മിലുള്ള വൈരത്തിന് ഇരയായ ഈ പ്രധാനാദ്ധ്യാപകന്‍ ശ്രീ ജെയിംസിന്റെ മരണത്തില്‍ എനിക്കുള്ള അനുശോചനം ഇതിനാല്‍ അറിയിക്കുന്നു. അതോടൊപ്പം എന്നെ പഠിപ്പിച്ച് ഈ കാലത്തോളം വഴി നയിച്ച അദ്ധ്യാപക സമൂഹത്തോട് ഈ സമൂഹദ്രോഹികള്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു.


********* **************** ********** *************
ഇനിയിപ്പോള്‍ ജയിംസ് എന്ന അദ്ധ്യാപകന്റെ രാഷ്ടീയമാവും ചിന്താവിഷയം. അല്ലെങ്കില്‍ അടുത്തതായി പരസ്പരം കുറ്റാരോപണങ്ങള്‍ ആയിരിക്കും. ഇതൊന്നുമല്ലാതെ ഈ സമരം നിര്‍ത്തുന്നതിനെ കുറിച്ച് പ്രതിപക്ഷമോ, ഈ പുസ്തകം പരിഷ്കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാരോ ചിന്തിച്ച് നടപടിയെടുത്താല്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതെയിരിക്കും. ദൈവമുണ്ടെങ്കിലും ദൈവമില്ലെങ്കിലും മതമുണ്ടെങ്കിലും മതമില്ലെങ്കിലും " ജീവന്‍" തന്നെ വലുത്. ഇതെങ്കിലും ഓര്‍ക്കുക.

Sunday, July 6, 2008

മത പരിവര്‍ത്തനത്തിനെതിരെ S.N.D.P

ഇന്ന് ഒരു വാര്‍ത്ത കേട്ടു, കണ്ടു. കോട്ടയത്ത് നാഗമ്പടത്തുള്ള തങ്കു ബ്രദറിന്റെ സ്വര്‍ഗീയ വിരുന്ന് സ്ഥലത്തേക്ക് SNDP-ക്കാര്‍ നടത്തിയ "മാര്‍ച്ച്" അക്രമാസക്തമായി, പോലീസ് ലാത്തി വീശി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാര്‍ച്ചിനുള്ള കാരണം; തങ്കു ബ്രദര്‍ തങ്ങളുടെ ആള്‍ക്കാരെ വശീകരിച്ച് മതം മാറ്റം നടത്തുന്നു. ഇങ്ങനെ മുന്നോറോളം കുടുംബങ്ങള്‍ മതം മാറിയത്രെ.

കോട്ടയം SNDP യൂണിയന്‍ ഒരു വിധം നല്ല അംഗസംഖ്യ ഉള്ള ശാഖകള്‍ ചേര്‍ന്ന ഒരു യൂണിയന്‍ ആണെന്നാണ് എന്റെ അറിവ്. ഇങ്ങനെ മതം മാറ്റം നടക്കുന്നു എന്ന് ഇവര്‍ അറിഞ്ഞത് ഇപ്പോഴാണോ? അല്ല, എന്നുത്തരം. കോട്ടയം പട്ടണത്തിന്റെ തന്നെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള ശാഖകളില്‍ നിന്നും പലരും ഇത്തരം പ്രാര്ത്ഥനാ സഭകളിലേക്ക് പണ്ടും പോയിരുന്നു. പണ്ട് കഞ്ഞിക്കുഴി "തോമാച്ചന്‍" എന്ന വ്യാജ ദൈവത്തിന്റെ മുന്നില്‍ വണങ്ങാന്‍ എന്റെ വീടിന്റെ പരിസരത്തുള്ള പലരും വെള്ളീയാഴ്ചകളില്‍ പോയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. അവരില്‍ പലരും ഈഴവര്‍ ആയിരുന്നു.

ഈയിടെയായി ഭക്തി വിറ്റഴിക്കപെടുന്നതിന്റെ ഭാഗമായി എല്ലാ മത വിഭാഗങ്ങളിലും ഇത്തരം ആരാധനകള്‍ ഏറുന്നു. പെന്തകോസ്തുകാര്‍ പണ്ടും ഇന്നും പറയുന്നത് , ചെയ്യുന്നത് എല്ലാം ഒന്നു തന്നെയാണ്. അവരുടെ ആള്‍ക്കാര്‍ പരസ്യമായി തന്നെ പറയുന്നത് "നീ ഞങ്ങളിലേക്ക് വരൂ, നിനക്ക് ഞങ്ങള്‍ ദൈവത്തിനെ കാട്ടിത്തരാം" എന്നാണ്. ഇത് മധ്യ തിരുവിതാംകൂറിലെ ഒരു വിധം എല്ലാവര്‍ക്കും അറിയാം. ഇത് കേട്ട് മതം മാറിയ പല ഹിന്ദു കുടുംബങ്ങളേയും എനിക്കറിയാം. അവര്‍ക്കൊക്കെ സമ്പത്തികമായി നേട്ടവും ഉണ്ടായിട്ടുണ്ട്. സാക്ഷ്യം പറയുന്നവര്‍ക്ക് ഗുണഫലം കൂടും.
അപ്പോള്‍ SNDP-ക്കാര്‍ ബോധവല്‍ക്കരണം നടത്തേണ്ടിയിരുന്നത് സ്വന്തം ശാഖകളീല്‍ ആയിരുന്നു. പല ശാഖകളിലും ഇത്തരം ആരാധനകള്‍ക്ക് പോകുന്ന പലരേയും പറഞ്ഞു വിലക്കിയിരുന്നു എന്ന് അറിയുന്നു. ബസ് ഏര്‍പ്പാടാക്കി അറുത്തുങ്കള്‍ പള്ളിയിലേക്ക് സ്ഥിരമായി ആളെ കൊണ്ടു പോകുന്ന ഈഴവരും കോട്ടയത്തുണ്ട്. അതും യൂണിയനില്‍ ഉള്ളവര്‍ക്ക് അറിയാം എന്ന് കരുതുന്നു. എന്നിട്ടും അവരെ ഒന്നും പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കാത്ത യൂണിയന്‍ എന്തിന് തങ്കു ബ്രദറിന്റെ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി എന്ന് മനസ്സിലാകുന്നില്ല.

രാഷ്ടീയക്കര്‍ തങ്കു ബ്രദറിനെതിരേയും മറ്റ് കള്ള സ്വാമികള്‍ക്കെതിരേയും നടത്തുന്ന സമരങ്ങള്‍ മനസ്സിലാക്കാം. പക്ഷേ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് പഠിപ്പിച്ച ഗുരുദേവന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന SNDP മറ്റൊരു മതത്തില്‍ ഉള്ള ഒരുവന്റെ ആലയത്തിലേക്ക് കല്ലെറിഞ്ഞു എന്ന് പറയുന്നത് ശരിയാണോ? (തങ്കു ബ്രദര്‍ ഒരു "ഫ്രോഡ്" ആണെന്ന് വിസ്മരിക്കുന്നില്ല. പക്ഷേ ഇവിടെ SNDP സമരത്തില്‍ അയാള്‍ ഒരു മതം മാറ്റുന്ന വ്യക്തി മാത്രമാണ്. ) തന്റെ കൂടെയുള്ളവന്‍ മറ്റു മതത്തില്‍ കുടിയേറിയാലും അവന്‍ നന്നായാല്‍ മതി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?

ഇനിയെങ്കിലും SNDP ക്കാര്‍ ഇങ്ങനെയുള്ള സമരങ്ങള്‍ക്ക് പോകരുത്. അവകാശങ്ങള്‍ നേടാന്‍ സമരം ചെയ്യാം, അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സമരം ചെയ്യാം, ജാതി വ്യവസ്ഥക്കെതിരെ സമരം ചെയ്യാം, അസമത്വത്തിനെതിരെ സമരം ചെയ്യാം, വര്‍ണ്ണ-ലിംഗ വിവേചനത്തിനെതിരെ സമരം ചെയ്യാം, ഇനി വേണമെങ്കില്‍ സം‌വരണം വേണം എന്ന് പറഞ്ഞും സമരം ചെയ്യാം. പക്ഷേ 'ഞങ്ങളുടെ ആള്‍ക്കാരെ കറക്കിയെടുത്ത് മതം മാറ്റുന്നേ' എന്ന് പറഞ്ഞ് സമരം ചെയ്യുന്നത് നാണക്കേടാണ് എന്നെങ്കിലും ഓര്‍ക്കുക, അത് ഗുരുദേവ ദര്‍ശനങ്ങള്‍ക്കെതിരാണ് എന്നും ഓര്‍ക്കുക.

പണം കൊണ്ട് ഭരിക്കുന്ന അഭിനവ ഗുരുവിന്റെ കാലത്ത് ഗുരുദര്‍ശനങ്ങള്‍ക്ക് എന്ത് വില അല്ലേ? ഗുരുദേവന്‍ ഇവരോട് പൊറുക്കട്ടെ. അതെങ്ങനെ: "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് " എന്ന്‍ ഗുരു പഠിപ്പിച്ചത് - ഒരു ജാതി മതം ഒരു ജാതി ദൈവം ഒരു ജാതി മനുഷ്യന് എന്നാക്കിയതും നമ്മള്‍ ഒക്കെ തന്നെയല്ലേ.

വീണ്ടും പറയുന്നു ബോധവല്‍ക്കരിക്കേണ്ടത് ശാഖാംഗങ്ങളെയാണ്. തടയേണ്ടത് സ്വന്തം ബന്ധുക്കളെയാണ്. സാമ ദാന ഭേദ ദണ്ഡം നടപ്പാക്കേണ്ടത് സ്വന്തം കുടുംബത്ത് തന്നെയാണ്. അല്ലാതെ അവരെ 'വശീകരിച്ച്' കൊണ്ടു പോകുന്ന മറ്റുള്ളവരെയല്ല.

Saturday, April 19, 2008

വീണ്ടും രക്തപ്രവാഹം (കണ്ണില്‍ നിന്ന് )

ദേ ചങ്ങനാശ്ശേരിയിലും ഫോട്ടോയില്‍ നിന്ന് രക്തപ്രവാഹം .ദീപികയില്‍ ഇന്നു വന്ന വാര്‍ത്ത കണ്ടു.

ഇത് എന്താ കഥ ? ഒരു ഫോട്ടോയില്‍ ഉള്ള മറിയത്തിന്റെ ഫോട്ടോയില്‍ നിന്ന് രക്തം വരാന്‍ എന്താണ് കാരണം. കണ്ണുനീരിന് പകരം രക്തം വരാന്‍ മാത്രം മറിയത്തിന് എന്താണ് ചിലയിടങ്ങളില്‍ ഇത്ര ദു:ഖം? എല്ലാ ഫോട്ടോയില്‍ നിന്നും ഇങ്ങനെ വരാന്‍ സാധ്യത ഉണ്ടോ? മറിയത്തിന്റെ കണ്ണില്‍ നിന്നും വരുന്ന രക്തം A+, B+, AB+ O+ , A-, B-, AB-,O- ഇതില്‍ ഏത് ഗ്രൂപ്പില്‍ പെട്ടതാകും? എല്ലാ സ്ഥലങ്ങളിലും കാണുന്ന ഫോട്ടോയിലെ രക്തം എല്ലാം ഒരേ ഗ്രൂപ്പില്‍ പെട്ടതാണോ? ആ രക്തത്തിന്റെയെല്ലാം DNA പരിശോധന നടത്തിയാല്‍ എല്ലാം ഒരേ പോലെ ഇരിക്കുമോ? ഇനി ഇത്തിരി കൂടി കടന്ന് ചിന്തിച്ചാല്‍ ചിലയിടങ്ങളില്‍ കന്യാമറിയത്തിന്റെ കണ്ണില്‍ നിന്നും, ചിലയിടങ്ങളില്‍ യേശുവിന്റെ കണ്ണില്‍ നിന്നും വരുന്ന രക്തത്തിന്റെ സാമ്പിള്‍ പരിശോധിച്ചാല്‍ അവരുടെ ബന്ധത്തെ പറ്റി കൂടുതല്‍ പഠിക്കാമല്ലോ. അങ്ങനെ അവിശ്വാസികള്‍ക്ക് ഒരു തെളിവ് നല്‍കാന്‍ സാധിക്കമല്ലോ. അല്ലാതെ അവിടെ രക്തം കണ്ടേ, ഇവിടെ രക്തം കണ്ടേ എന്നൊക്കെ വിളിച്ച് പറയാന്‍ ദീപികക്ക് ഒക്കെ നാണമാവുന്നില്ലേ? (ഇങ്ങനെ ഒക്കെ എഴുതുന്നത് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താനല്ല, മറിച്ച് ഈ വാര്‍ത്തകളുടെ അടിസ്ഥാനമില്ലായ്ക ആര്‍ക്കെങ്കിലും മനസ്സിലാകട്ടെ എന്നോര്‍ത്ത് മാത്രമാണ് .)

ഇതിപ്പോള്‍ വെളിയില്‍ എടുത്ത് വച്ച് ആളുകള്‍ സൂര്യനെ നോക്കാന്‍ തുടങ്ങിയിട്ടുണ്ടാകുമോ? ഇനി ഈ ഫോട്ടോ കാരണം എത്ര ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുമോ ആവോ? അധവാ അങ്ങനെ സംഭവിച്ചാലും ദീപിക അത് റിപ്പോര്‍ട്ട് ചെയ്യില്ലല്ലോ..

മാധ്യമങ്ങള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്താ യുക്തി ? ഓഹ്.. യുക്തി ഉണ്ടല്ലോ.. ബിസ്സിനസ്സ് അല്ലേ യുക്തി.

കോട്ടയത്തിനടുത്ത് കുറച്ചു നാള്‍ മുമ്പ് നടന്ന രക്തം വരവു ഓര്‍ക്കുന്നില്ലേ..അവിടെ പോയി കണ്ണിനു കാഴ്ച്ച പോയവരെ പറ്റി വന്ന വാര്‍ത്ത മനോജിന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നു. ആ ബിസ്സിനെസ്സിന്റെ "പ്രമോഷനു വേണ്ടി" ഒരു ബ്ലോഗ് വരെ ഓപ്പണ്‍ ആയിരുന്നു. ഇതാ നോക്കൂ..

വാല്‍‌ക്കഷണം :
മനോജിന്റെ ബ്ലോഗിന്റെ ലിങ്ക് തപ്പി ചെന്നപ്പോള്‍ ഈ വാര്‍ത്ത അവിടെയും കണ്ടിരുന്നു. എങ്കിലും പോസ്റ്റ് ചെയ്യുന്നു.

Saturday, December 22, 2007

ഋഷിരാജ് സിംഗ് .. ഒരു ഉറക്കം കെടുത്തി

ഋഷിരാജ് സിംഗ് ..... ഇഷ്ടന്‍ ആണ് നട്ടെല്ലുള്ള ഒരു ഐ പി എസ് -കാരന്‍ . കക്ഷി കുറെ നാള്‍ ട്രാഫിക്കില്‍ ഇരുന്നു. നേരം വെളുക്കുമ്പോള്‍ ഏതെങ്കിലും ചെക്ക് പോസ്റ്റിലോ വഴിയിലോ ക്ലീനര് ആയി നിന്നു വണ്ടിക്കരുടെ ഉറക്കം കെടുത്തി.

അപ്പോള്‍ അദ്ദേഹത്തെ കെ എസ് ഇ ബി നന്നാക്കാന്‍ വിജിലന്സിലേക്ക് മാറ്റി. അവിടെ അദ്ദേഹം സാക്ഷാല്‍ പദ്മജയെ തന്നെ റെയ്ഡ് ചെയ്തു. രാത്രി ഒക്കെ കെ എസ് ഇ ബി ഓഫീസുകലില് കടന്നു ചെന്നു അവിടുത്തെ ജീവനക്കാരുടെ 'ഉറക്കം' കെടുത്തി.

പിന്നെ കേള്‍ക്കുന്നു അദ്ദേഹം വ്യാജ സി.ഡി റെയ്ഡ് ചെയ്യുന്നു. അവിടെ ഉറക്കം കേട്ടത് ടോമിന്‍ തച്ചങ്കരി സാറിന്റെതായിരുന്നു. അപ്പോഴതാ അദ്ദേഹത്തെ മൂന്നാറിലേക്ക് വിടുന്നു.അവിടെ അദ്ദേഹം മൂലം ഉറക്കം കേട്ടത് കുറച്ചു എലികളുടെത് ആയിരുന്നു.

ഇപ്പോള്‍ ഇതാ അദ്ദേഹം മൂലം പാവം അബ്കാരികള്‍ ഉറക്കമില്ലാതെ നടക്കുന്നു. അല്ല ഇങ്ങേര്‍ക്കു ഇതെന്തിന്റെ അസുഖമാ എന്നാണ് അബ്കാരികള്‍ ചോദിക്കുന്നത്. പാവങ്ങള്‍ ഇത്തിരി കള്ള് കച്ചവടവും അതിലേറെ വ്യജക്കച്ചവടവും ആയി ഒരു കണക്കിന് ഉന്തിയും തള്ളിയും ജീവിച്ചു പോകുന്നതിന്റെ ഇടയില്‍ ആണ് ഈ സാറിന്റെ ഒരു റെയ്ഡ്. എന്നിട്ട് കുറെ കണക്കുകളും. ഒരു ദിവസം മൂന്നു ലക്ഷം ലിറ്ററെ ചെത്തുന്നുള്ളല്ലോ, പിന്നെങ്ങനെയാ നാല്‍പ്പത് ലക്ഷം ലിറ്റര്‍ വില്‍ക്കുന്നത് എന്നൊക്കെ ചോദിച്ചാല്‍ നാലാം ക്ലാസ് വരെ പോലും പഠിച്ചിട്ടില്ലാത്ത പാവം പണക്കാര്‍ എങ്ങനെ ഉത്തരം പറയാനാണ്? അതിന്റെ ഉത്തരം കിട്ടാതെ ആണ് ആ പാവങ്ങള്‍ ഉറക്കമില്ലാതെ നടക്കുന്നത്.

അല്ല , നാട്ടുകാരുടെ എല്ലാം ഉറക്കം കെടുത്തുന്ന ഈ സാര്‍ എപ്പോഴാണാവോ ഉറങ്ങുന്നത് ?

വാല്‍ക്കഷ്ണം
.....................

ഇനി ഈ സാറിനെ എങ്ങോട്ട് മാറ്റും എന്നോര്‍ത്തു തലപ്പത്തിരിക്കുന്നവര്‍ക്ക് ഉറക്കം കിട്ടാതായിരിക്കുന്നു എന്ന് തിരുവനതപുരത്തുകാര്‍ അടക്കം പറയുന്നു. മാറ്റാന്‍ വേറെ വകുപ്പുകള്‍ ഒന്നുമില്ല പോലും... ഇനി എന്ത് ചെയ്യും,,കാത്തിരുന്നു കാണാം ...

Saturday, December 15, 2007

സ്റ്റാര്‍ സിംഗര്‍ .. ഏഷ്യാനെറ്റ് നന്നായി.....

ഇന്നു രാവിലെ എല്ലാവരെയും അറിയിച്ച് ഏഷ്യാനെറ്റ്കാര്‍ എലിമിനേഷന് റൌണ്ട് ചിത്രീകരിക്കുന്നു. നാട്ടുകാരെ ഇത്തിരി ഒക്കെ ബഹുമാനം ഉണ്ടെന്നു മനസ്സിലായി. 6 -7 റൌണ്ടുകളില്‍് അവര്‍ ജനങ്ങളെ പറ്റിച്ചപ്പോള്‍ അത്രയ്ക്ക് പ്രതികരണം അല്ലായിരുന്നോ ഉണ്ടായത്. ഇന്റര്നെറ്റ് വഴിയാണ് ഇത്രയും ജനങ്ങള്‍ ആ പറ്റിപ്പിനെകുറിച്ച് അറിഞ്ഞത്. ഈ സൗകര്യം ഇല്ലായിരുന്നു എങ്കില്‍ ഇത്രയും പെട്ടെന്ന് ഒരു ചാനലുകളും അവരുടെ നാടകങ്ങള്‍ കഥ മാറ്റി അവതരിപ്പിക്കില്ലായിരുന്നു. ഞാനും ഇവിടെ (ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..?? )പ്രതികരിച്ചിരുന്നു എന്നതില്‍ എനിക്ക് സന്തോഷം തോന്നുന്നു.

ഇത്തരം ഒരു പ്രതികരണം വന്ന നാളുകളില്‍ തന്നെ അമൃത ടി.വി-കാര്‍ അവരുടെ SMS വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ഏഷ്യാനെറ്റും വഴിക്കു വരുന്നു. ഇനി ആ SMS വോട്ടുകളുടെ ഡീറ്റൈല്‍്സ് കൂടി പറഞ്ഞാല്‍ നല്ലതായിരുന്നു.

Monday, December 3, 2007

പവ്വത്തില്‍ പിതാവിന്റെ തമാശ..

പവ്വത്തില്‍ 'പിതാവ്' ഇന്നലെ പറയുകയുണ്ടായി ''വല്യാടുകളെ ഇനി നിങ്ങള്‍ നിന്റെ കുഞ്ഞാടുകളെ സാത്താന്റെ വചനം പഠിപ്പിക്കാനായി മറ്റെങ്ങും വിടരുത് , അവരെ നമ്മുടെ വിദ്യാലയങ്ങളില്‍ വിട്ടു സാരോപദേശം മാത്രം പഠിപ്പിക്കു " എന്ന് .

എന്താ അച്ചോ ഇങ്ങനെ പറയുന്നത്? ഒരു ഇത്തിരി വിവരമുള്ള വര്‍ത്തമാനം പറയാന്‍ മേലെ? വിവരമില്ലഞ്ഞിട്ടണോ അതോ നടിക്കുന്നതാണോ? മറ്റു സമുദായങ്ങളും അങ്ങനെ തന്നെ തീരുമാനിച്ചാല്‍ കോളേജ് നിറക്കാന്‍ പിള്ളാരെ കിട്ടുമോ നിങ്ങളുടെ സമുദായങ്ങളില്‍ നിന്നു?
ഞാന്‍ പഠിച്ചതും ഒരു മാര്‍ത്തോമ സ്കു‌ളിലും ഓര്‍ത്തഡോക്സ് കോളേജിലും ആണ് . അന്ന് അവിടെ ഉണ്ടായിരുന്നതില്‍ 50%-ലേറെ കുട്ടികള്‍ ഹിന്ദുവോ മുസ്ലിമോ ആയിരുന്നു. പിന്നെന്തിനാ പിതാവേ ഈ വിവേചനം. പിതാവ് വര്‍ഗീയ വിഷം വളര്ന്നു വരുന്ന തലമുറയില്‍ കൂടി കുത്തിവയ്ക്കാന്‍ തീരുമാനിച്ചോ? അല്ലെന്കില്‍ ഇത്ര വിവരമില്ലാത്തതും പ്രകോപനപരവുമായ ഒരു പ്രസ്താവന വേണമായിരുന്നോ?

ഇനി ഇങ്ങനെ പറയണം എന്ന് തോന്നിയാല്‍ തന്നെ സര്‍ക്കാരിനോട് ഒരു കാര്യം കൂടി പറയണമായിരുന്നു. "ദേ പിടിച്ചോ പുല്ലേ, നിന്റെ എയിഡുകള്‍്. സര്‍ക്കാര്‍ എയിടെഡ് എന്നൊന്നും ഇനി പറയല്ലേ. ഞങ്ങള്‍ക്കറിയാം സ്കു‌ലും കോളെജും നടത്താന്‍. ആരുടെയും ഓശാരം ഞങ്ങള്‍ക്ക് വേണ്ട."

അങ്ങനെ പറയാന്‍ വിശുദ്ധ തിരുമേനിക്കു ധൈര്യം ഉണ്ടോ? ഉണ്ടെങ്കില്‍ പറയട്ടെ. പറയില്ല. ഇവരുടെ ഒക്കെ വര്‍ത്തമാനം കേട്ടാല്‍ തോന്നും സമൂഹത്തെ പരിപോഷിപ്പിക്കാന്‍ ആണ് അവര്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന്. ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നോ? ഒന്നു ചിന്തിച്ചു നോക്കൂ.

ഇതൊക്കെ പവ്വത്തില്‍ പിതാവിന്റെ ഒരു തമാശ അല്ലെ. എങ്ങനെ നടക്കാന്‍ ? ഗവണ്മെന്ട് മെഡിക്കല്‍ കോളെജില്‍ പഠിക്കുന്നവര്‍് എന്ത് ചെയ്യും ? നിര്ത്തി പുഷ്പഗിരിയില്‍ ചേരുമോ? ഓ ..അതാവും സ്വപ്നം. എത്ര നല്ല നടക്കാത്ത സ്വപ്നം ! ! !

Sunday, December 2, 2007

ഭക്തി കച്ചവടം


രാജി രാജഗോപലന്റെ ശബരിമലയും സ്ത്രീകളും എന്ന പോസ്റ്റില്‍ ചെങ്ങന്നൂര്‍ അമ്പലത്തിലെ ദേവി ത്രിപ്പുത്ത് ആകുന്നതിനെ പറ്റി വന്ന കമന്റില്‍ നിന്നാണ് ഈ പോസ്റ്റിന്റെ തുടക്കം. ( അവിടെ കമന്റ്റ് ഇടാന്‍ ടൈപ് ചെയ്തതാണ് . പക്ഷെ അപ്രുവല്‍ ആകുന്ന വരെ നോക്കിയിരിക്കാന്‍ ക്ഷമ ഇല്ലാത്തതിനാല്‍ ഇവിടെ ഒരു പോസ്റ്റ് ആക്കുന്നു).

ചില ഭക്തന്മാര്‍ പറയുന്ന പോലെ ദേവി ത്രിപ്പുത്ത് ആകുന്നു എന്ന് തന്നെ വിശ്വസിക്കുക. ത്രിപ്പൂത് ആകുന്ന ദേവിയെ പരിചരിക്കാന്‍ എന്ത് കൊണ്ട് ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഒരു 'തന്ത്രിണിയെ' വക്കുന്നില്ല? പണ്ടൊക്കെ ആ ക്ഷേത്രത്തില്‍ ഇതൊരു ആചാരം മാത്രം ആയിരുന്നു. ഇപ്പോള്‍ അതൊരു ബിസിനെസ്സ് ആയി എന്ന് മാത്രം. തീണ്ടാരി ആയ സ്ത്രീകളെ മാറ്റി താമസിപ്പിക്കുന്ന ആചാരം കേട്ടിട്ടുണ്ട് . അപ്പോള്‍ ആണുങ്ങള്‍ അവരെ പരിചരിക്കാന്‍ നില്‍ക്കുന്നതായി കേട്ടിട്ടില്ല. തിണ്ടാരി ആയ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ആണുങ്ങള്‍ പരിശോദിക്കുന്നതും അത് ഇറയത്ത്‌ അതിഥികള്ക്ക് കാണാന്‍ വേണ്ടി പ്രദര്‍്ശിപ്പിക്കുന്നതും പഴയ കാലത്ത് പോലും കേട്ടിട്ടില്ല. അങ്ങനെയുള്ള 'ദുരാചാരങ്ങള്‍' ഇങ്ങനത്തെ 'ഭക്തന്മാര്‍' ഉള്ളിടത്തോളം കാലം മാറ്റാന്‍ പറ്റില്ല. ഇന്നത്തെ യുവ തലമുറയിലും വളര്ന്നു വരുന്നത് ഇത്തരം ഭക്തി തന്നെയാണ്. ആചാരങ്ങള്‍ അത് തെറ്റാണെങ്കിലും മാറ്റാന്‍ അവര്‍ മുമ്പോട്ട്‌ വരുന്നില്ല.

അത് പോലെ ദേവി പ്രതിഷ്ഠ ഉള്ള എത്ര അമ്പലങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവിടെ എല്ലായിടത്തും ഈ പ്രതിഭാസം ഉണ്ടാകേണ്ടതല്ലേ ? ഇതൊക്കെ തന്ത്രി കുടുംബം പണ്ടു മുതലേ നടത്തുന്ന ഒരു നാടകം ആകാമല്ലോ. മറ്റാരും ശ്രീകോവിലില്‍ കടക്കാതിടത്തോളം ഈ വസ്ത്രം എപ്പോള്‍ ധരിപ്പിക്കുന്നു എന്നറിയില്ലല്ലോ. ആവോ എനിക്കറിയില്ല. ( ഈ ആചാരത്തെ പറ്റി കുടുതല്‍ അറിവില്ലത്തതിനാല്‍ അറിവുള്ളവര്‍ക്കായി വിടുന്നു..)

ഇതേ പോലെയുള്ള മാളികപ്പുറത്തമ്മ എന്ത് കൊണ്ടു തൃപ്പൂത് ആകുന്നില്ല? മണ്ഡല കാലം മുഴുവന്‍ സ്ത്രീകല്ക്ക് വ്രുതം എടുക്കനവില്ല എന്ന കാരണത്താല്‍ സ്ത്രീകളെ ശബരിമലയില്‍് നിന്നു മാറി നിര്‍ത്താന്‍ പാടില്ല. വേണമെങ്കില്‍ യാത്ര ദുരിതമോ, തിരക്കോ ഒക്കെ പറഞ്ഞു സ്ത്രീകള്‍ക്ക് സ്വയം ഒഴിഞ്ഞു നില്‍കാമല്ലോ. അതെല്ലാം സഹിച്ച് അയ്യപ്പനെ കാണാന്‍ എത്തുന്നവരെ തടയുന്നത് അധാര്‍മികം തന്നെ ആണ് .

ജാതി രാഷ്ട്രിയവും ഇത്തരം ആചാരങ്ങളെ വളര്‍ത്തി കൊണ്ടു വരുന്നു. എങ്കില്‍ അല്ലെ അവര്‍ക്ക് നിലനില്‍പ്പ് ഉള്ളു. പല അമ്പലങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഖങ്ങള്‍ അവരുടെ ആശയങ്ങല്ക്കനുസരിച്ച് പുതിയ തലമുറയെ വളര്‍ത്താന്‍ നോക്കുന്നു. പലയിടത്തും സപ്താഹം, അഷ്ടമംഗല ദേവപ്രശ്നം, തുടങ്ങിയ 'പേക്കു‌ത്തുകള്‍" നടത്തി യഥാര്‍ത്ഥ ഭക്തന്മാരെ കൂടി വഴി തെറ്റിക്കുന്നു. അവര്‍ സൌമ്യഭവത്തില്‍ ഉള്ള ദേവിയെ പ്രശ്നം വച്ച് 'ഉഗ്രരൂപിണി' ആക്കുന്നു, പുതിയ വഴിപാടുകള്‍ ആരംഭിക്കുന്നു, തീണ്ടാരി വസ്ത്രം വരെ വിറ്റു കാശാക്കുന്നു. അത്ര തന്നെ. അതാണ് ഇന്നത്തെ ഭക്തി കച്ചവടം.

Wednesday, November 21, 2007

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ്സ്.,,, ശരിക്കും “എക്സ്പ്രസ്”‘ സര്‍വീസ്.

ഇന്നലെ രാത്രി എന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താ‍വിനെ ഞാന്‍ അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്ക് യാത്രയാക്കി. അപ്പോള്‍ സമയം രാത്രി 12.30. വീട്ടില്‍ വന്ന് ഞാന്‍ ഒരിക്കല്‍ കൂടി ചെക്ക് ചെയ്തു. കുഴപ്പം ഇല്ല്ല, 1.35-നു വിമാനം വരും, 2.39-നു പോകൂം എന്ന് പറഞ്ഞത് കേട്ട് സ്വസ്ഥമായി കിടന്നുറങ്ങി. ..

രാവിലെ ചേച്ചി നാട്ടില്‍ ‍നിന്ന് വിളിച്ചു.

ഓഹ്.... ഇത്ര പെട്ടെന്ന് അങ്ങ് എത്തിയല്ലോ എന്നോര്‍ത്ത് സമാ‍ധാനത്തോടെ സംസാരം ആരംഭിച്ച ഞാന്‍ ചേച്ചിയുടെ ചോദ്യം കേട്ട് ശൂ‍ന്യമായി പോയി...

‘ചേട്ടന്‍ ഇപ്പോഴും അബുദാബിയില്‍ ആണെന്ന് വിളിച്ചു പറഞ്ഞു, , ഒന്ന് അന്വേഷിക്കാമോ?” എന്നാണ് ചോദ്യം.

ഉടന്‍ ഞാന്‍ ചേട്ടനെ വിളിച്ചു... അതെ മൊബൈല്‍ അടിക്കുന്നുണ്ട്. ചേട്ടന്‍ അബുദാബി വിട്ടിട്ടില്ല.

ചോദിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞു,

“ ഇന്ന് വൈകുന്നേരം 4.30-നു പോകുമായിരിക്കും എന്ന് എയര്‍ ഇന്‍ഡ്യാക്കാര്‍ പറഞ്ഞത്രേ.... കുട്ടികളും, വയസ്സായവരും എല്ലാം കൂടി അവിടെ ഇരിക്കുന്നു. ഞാനും ഇരിക്കുന്നു”.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെ കാണാം എന്ന പ്രതീക്ഷയോടെ പോയ ചേട്ടന്റെ മനസ്സിലെ വിഷമം ആ വാക്കുകളില്‍ ഉണ്ടായിരുന്നു. (ആകെ 10 ദിവസത്തേക്കാണ് ചേട്ടന്‍ നാട്ടില്‍ പോയിരിക്കുന്നത്. പുതിയ ഒരു ജോലി ശരിയായിട്ട്, വിസ ചേഞ്ച് ചെയ്യാന്‍ കിഷില്‍ പോകാതെ കമ്പനിക്കാരുടെ കാലു പിടിച്ച് കിട്ടിയ “വെക്കേഷന്‍ ” ആണിത്).

ഇന്നലെ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ എങ്കിലും ആ *^$#%*< , >*&*$^# പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഉച്ച കഴിഞ്ഞ് പോയാല്‍ മതിയായിരുന്നു.

പറ്റിപ്പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ ....അടുത്ത പ്രാവശ്യം എങ്കിലും വേറെ ഏതെങ്കിലും ഫ്ലൈറ്റില്‍ ടിക്കറ്റ് എടുക്കാന്‍ തോന്നണമേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ഈ പോസ്റ്റ് ഇടുമ്പോള്‍ ചേട്ടന്‍ അവിടെ ഇരുന്നു ഉറങ്ങുകയാവും, അല്ല്ലെങ്കില്‍ ഉറക്കം തൂങ്ങുകയാവും.

“അബുദാബിയില്‍ ഇന്നു ഭയങ്കരമായ മൂടല്‍മഞ്ഞ് ഇല്ല.”

Sunday, October 21, 2007

ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..??

ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത്‌ SMS-ന്റെ കുറവ്‌ മൂലമാണ്‍ എന്നു. പക്ഷേ ,ഈ SMS എന്നതൊരു ശുദ്ധ തട്ടിപ്പാണെന്ന് എനിക്കു തോന്നുന്നു .

ഉദാ: കഴിഞ്ഞ ദിവസം ഒരു എലിമിനേഷന്‍ റൗണ്ട്‌ കണ്ടു. ഇത്‌ കുറ‍ഞ്ഞത്‌ ഒരാഴ്ച എങ്കിലും മുന്‍പേ ഷൂട്ട്‌ ചെയ്തതായിരിക്കും. അതില്‍ 'ഔട്ട്‌' ആയ കുട്ടികളും 'ഇന്‍' ആയ കുട്ടികളും അതിന്റെ തലേ ദിവസം വരെ നിങ്ങളോട്‌ വോട്ട്‌ ചോദിച്ചവര്‍ ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ചെയ്ത വോട്ട്‌ എവിടെ പോയി? ആരെങ്കിലും ചിന്തിച്ചോ? ഇനിയെങ്കിലും ആരും SMS ചെയ്ത്‌ വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.

ഇനി അന്തര്‍നാടകത്തിലേക്ക്‌..

ഒരു SMS അയക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ പോകുന്നത്‌ 4 മുതല്‍ 6 വരെ രൂപാ വരെ.. അതില്‍ കുറച്ച് ഫോണ്‍ കമ്പനിക്കും ബാക്കി സ്പോണ്‍‍സര്‍ക്കും ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ SMS കിട്ടിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരെ നില നിര്‍ത്തികൊണ്ട്‌ (SMS കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്ക്‌ പരിപാടി നഷ്ടമില്ലാതെ നടത്തി കൊണ്ട്‌ പോകാം.) മറ്റുള്ളവര്‍ക്ക്‌ ഓരോ 'അന്യായങ്ങള്‍' പറഞ്ഞ്‌ വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ കുറക്കുന്നു. എന്നിട്ട്‌ സ്വാഭാവികമായ രീതിയില്‍ അവരെ പരിപാടിയില്‍ നിന്ന് പുറത്താക്കുന്നു. അത്‌ പക്ഷേ നിങ്ങള്‍ കണ്ട്‌ കൊണ്ടിരിക്കുന്ന റൗണ്ടില്‍ നിങ്ങള്‍ അയക്കുന്ന SMS മൂലം അല്ല എന്ന് മാത്രം. അതായത്‌ പരിപാടിയുടെ തിരക്കഥ മുന്‍പേ എഴുതപ്പെട്ടതാണെന്നര്‍ത്ഥം.

വിധികര്‍ത്താക്കള്‍ക്ക്‌ ഭാരിച്ച പ്രതിഫലം കിട്ടുന്നതിനാല്‍ അവര്‍ യഥാര്‍ത്ഥ പ്രതിഭയെ പോലും അവഗണിക്കും. പങ്കെടുക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും ഇതിനുള്ളിലെ നാടകങ്ങള്‍ പുറത്ത്‌ പറയാന്‍ പാടില്ലത്രേ..കാരണം അവര്‍ ഒപ്പ്‌ വച്ചിരിക്കുന്ന നിബന്ധനകളില്‍ ഇതെല്ലാം ഉള്‍പ്പെടും.

ഇനി എന്റെ സംശയങ്ങള്‍?

ശരിക്കും ഇവര്‍ ജനങ്ങളെ വഞ്ചിക്കുന്നു എങ്കില്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരുമില്ലേ?

ഒരു പൊതു താല്‍പര്യ ഹര്‍ജി കൊടുത്താല്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന വോട്ടും അതിന്റെ ഉറവിടവും ഇതിന്റെ സംഘാടകര്‍ക്ക്‌ കോടതിയില്‍ ബോധിപ്പിക്കേണ്ടി വരുമല്ലോ.

അതിന് നാട്ടിലുള്ള ആരെങ്കിലും തയ്യാറാകുമോ?...തയ്യാറായാല്‍ എല്ലാ ചാനലിലും ഇങ്ങനെ നടക്കുന്ന SMS തട്ടിപ്പ് അവര്‍ തനിയെ നിര്‍ത്തും ... അല്ലെങ്കില്‍ പാവപ്പെട്ടവരെ പറ്റിക്കുന്ന ഈ പരിപാടി തുടര്‍ന്നു കൊണ്ടേയിരിക്കും.


ഒ,ടോ... ഇതിന്റെ അവതാരകയെ പറ്റി ഒരു വാക്ക്‌... മലയാളവും ഇംഗ്ലീഷും ശരിയായി പറയാനറിയാത്ത തുണി അലര്‍ജിയുള്ള "രഞ്ജിനി", സ്വരങ്ങള്‍ക്കും അക്ഷരസ്ഫുടതക്കും പ്രാധാന്യമുള്ള ഒരു സംഗീത പരിപാടിയുടെ അവതാരക ആയതില്‍ നിന്ന് തന്നെ ഇതിന്റെ കച്ചവട ലക്ഷ്യം മനസ്സിലാക്കാവുന്നതെയുള്ളു.

(ഇന്നലെ വന്ന ഒരു മെയില്‍ ആണ് ഇങ്ങനെ ഒരു കുറിപ്പിനാധാരം. അതില്‍ പറഞ്ഞിരുന്നതെല്ലാം ശരിയാണോ എന്നറിയില്ല. ശരിയാവാം എന്ന് തോന്നിയത്‌ കൊണ്ടാണ് ഇതെഴുതുന്നത്‌)

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി