ഇന്നത്തെ തീയതി :

Saturday, December 19, 2009

പീഢനം എല്ലായിടത്തും ഒരുപോലെ

ഇന്നത്തെ ഗള്‍ഫ്‌ ന്യൂസില്‍ വന്ന ഒരു വാര്‍ത്ത ശരിക്കും ചിന്തിപ്പിച്ചു. ഈജിപ്തിലെ സ്ത്രീകളില്‍ 83% സ്ത്രീകളും ഒരു തവണ എങ്കിലും ഏതെങ്കിലും തരത്തില്‍ ലൈംഗീകമായി പീഢിതയാകുന്നു. ബലാല്‍സംഗം ചെയ്യപ്പെടുന്നു എന്നല്ല ഇതിനര്‍ത്ഥം. വാക്കുകള്‍ കൊണ്ടോ, നോട്ടം കൊണ്ടോ, തലോടലുകള്‍ കൊണ്ടോ ഒക്കെ ആകാം. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും, സ്കൂളുകളിലും അപമാനിതയാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്നാണ് ചില പഠനങ്ങളെയും കെയ്‌റൊയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനേയും ആധാരമാക്കിയുള്ള റിപ്പോര്‍ട്ട്‌ പറയുന്നത്‌. പതിനേഴ്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള പ്രധിനിധികള്‍ ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നമ്മുടെ നാടിനെ കുറ്റം പറയുന്നവരില്‍ ചിലരെങ്കിലും പറയുന്ന കാര്യങ്ങളിലൊന്ന് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ ആണെന്ന് തോന്നുന്നു. ബസിലും പൊതുസ്ഥലത്തും തങ്ങള്‍ അപമാനിക്കപ്പെടുന്നു എന്ന് സ്ത്രീകളുടെ പരാതികള്‍ എന്നും കേള്‍ക്കാറുണ്ട്‌. ധാരാളം ആളുകള്‍ ഔദ്യോഗികമായി പരാതിപ്പെടാറുണ്ട്‌. പക്ഷേ യാഥാസ്ഥിതിക രാജ്യങ്ങളായ അറബ്‌ രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ പരാതി കൊടുത്താലും അതില്‍ പുരുഷന്മാര്‍ക്ക്‌ അനുകൂലമാക്കി തെളിവുകള്‍ നിരത്താനാണ് അധികാരികള്‍ പോലും ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.

പാരമ്പര്യ വസ്ത്രങ്ങളില്‍, നിഖാബും ധരിച്ച്‌ പുറത്ത്‌ പോകുന്ന തങ്ങളെ പരസ്യമായി അപമാനിക്കാന്‍ യുവതലമുറക്ക്‌ യാതൊരു വിധ തടസ്സങ്ങളും ഇല്ല എന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ചൂളം വിളിച്ച്‌ അരികെയെത്തുന്ന "പൂവാലന്‍" തന്റെ കൂടെ ആളൊഴിഞ്ഞ സ്ഥലത്ത്‌ വരാനും മൊബൈല്‍ നമ്പര്‍ തരാനും ആവശ്യപ്പെടുന്നു എന്ന് പറയുന്ന, രണ്ട്‌ കുട്ടികളുടെ അമ്മയായ സ്ത്രീ, വളര്‍ന്നു വരുന്ന തന്റെ പെണ്മക്കളെ ഓര്‍ത്ത്‌ ദു:ഖിക്കുന്നു.

യമന്‍, സിറിയ, ലെബനോന്‍ തുടങ്ങി മറ്റ്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈജിപ്തില്‍ തങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടി വന്ന അപമാനങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്‌ എന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
യമന്‍, സിറിയ, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. 22 അറബ്‌ രാജ്യങ്ങളില്‍ പകുതിയിലും ഇത്തരം പീഢനങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിക്കുന്നില്ല എന്നതാണ്‍ അത്‌ പെരുകാനുള്ള കാരണമായി പറയപ്പെടുന്നത്‌. പലയിടത്തും ബലാല്‍സംഗങ്ങളും ശാരീരിക പീഢനങ്ങളും മാത്രമേ കുറ്റകൃത്യമാകുന്നുള്ളൂ.

പര്‍ദക്കുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന ധാരണ തിരിത്തുക്കുറിക്കുന്ന പല അനുഭവങ്ങളും ആ കോണ്‍ഫറന്‍സില്‍ പുറത്തു വന്നു. പൂര്‍ണ്ണമായും പര്‍ദക്കുള്ളില്‍ പൊതിഞ്ഞ ശരീരങ്ങളെ തടവാനും ആളുകള്‍ മടിക്കുന്നില്ല എന്നാണ് പലരും പറഞ്ഞിരിക്കുന്നത്‌. മജീദ്‌ അല്‍ ഐസ എന്ന സൗദി സാമൂഹികപ്രവര്‍ത്തകന്‍ പറയുന്നതനുസരിച്ച്‌ മുഖ്യധാരയില്‍ നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്തിയിരിക്കുന്ന സൗദിയില്‍ പലപ്പോഴും കയ്യേറ്റങ്ങള്‍ അതിരുകള്‍ വിടാറുണ്ട്‌ എന്നാണ്.

ഇത്ര പരസ്യമായി ഒരു അറബ്‌ രാജ്യ പത്രത്തില്‍ ഒരു ഫുള്‍ പേജ്‌ ഫോട്ടോ ഫീച്ചര്‍ ആയി വന്ന വാര്‍ത്ത ആയതിനാല്‍ മാത്രമാണ് ഇത്‌ ഞാന്‍ ഇവിടെ എഴുതുന്നത്‌. നമ്മുടെ നാട്ടിലെയോ യൂറോപ്പിലെയോ അമേരിക്കയിലെയോ പത്രങ്ങളില്‍ വന്ന ഫീച്ചറായിരുന്നെങ്കില്‍ ഞാന്‍ ഇത്‌ എഴുതുന്നതിന് മുമ്പ്‌ ഇങ്ങനെ ഒരു കോണ്‍ഫറന്‍സ്‌ നടന്നോ എന്നെങ്കിലും ഒന്നു കൂടി ഉറപ്പ്‌ വരുത്തിയേനെ.( അല്ലെങ്കില്‍ എന്റെ പല സുഹൃത്തുക്കളും ഇതൊക്കെ പര്‍ദക്കെതിരെയുള്ള പ്രചരണം ആണെന്ന് പറഞ്ഞു കളയും. :) )

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി